കാലിക്കോസെന്‍ട്രിക് Calicocentric dusty room

24/11/2009

പിണറായി വിജയന്റെ വീട്

ഈ വീട് urban legend ആയി മാറിയിട്ടുണ്ട്. ഏതോ വങ്കന്‍ ഒരു വ്യാജ ഇ-മെയിലുണ്ടാക്കി അയച്ചു. പിണറായി വിജയന്‍ പരാതി നല്കി. രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അവരുടെ കംപ്യൂട്ടര്‍ പൊലീസ് പിടിച്ചെടുത്തത്രേ. അവര്‍ തങ്ങള്‍ക്കു കിട്ടിയ മെയിലില്‍ എന്തോ എഴുതിച്ചേര്‍ത്ത് ഫോര്‍വേഡ് ചെയ്തതേയുള്ളൂവെന്ന് പൊലീസ് പറയുന്നു. അതും പക്ഷേ ഐ റ്റി ആക്റ്റ് പ്രകാരം മൂന്നുവര്‍ഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണത്രേ. അപരിഷ്കൃതമാണ് ഈ നിയമം. ഈ സന്ദര്‍ഭത്തില്‍ ഏകദേശം ഒരു കൊല്ലം മുന്‍പ് ഇന്‍ഡ്യന്‍ എക്സ്പ്രെസ് പത്രത്തില്‍വന്ന ഒരു റിപോര്‍ട്ട് വീണ്ടും വായിക്കാവുന്നതാണ്. ഈ വാര്‍ത്തയില്‍ രഹസ്യമില്ല. ഇക്കാലമൊക്കെ പത്രത്തിന്റെ വെബ് സൈറ്റില്‍ ആര്‍ക്കും കാണാവുന്ന വിധത്തില്‍ ഇതുണ്ട്.

CPM leader under party scanner for building house 
വെബ്‌ ആര്‍ക്കൈവില്‍

എന്ന പേരുള്ള വാര്‍ത്ത വിജയനെപ്പറ്റിയല്ല. തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി സെക്രട്ടറിയായ ഒരു സുന്ദരന്‍ വലിയ വീടു പണിതപ്പോള്‍ അയാള്‍ക്കെതിരെ നടപടി വേണമെന്നു പറഞ്ഞ് ഒരു ലോക്കല്‍ കമ്മിറ്റി ജില്ലാ കമ്മിറ്റിയെ സമീപിച്ചതിനെപ്പറ്റിയാണ്. സുന്ദരന്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നു വാര്‍ത്തയിലുണ്ട്.
തുടര്‍ന്ന് ഇങ്ങനെയും:
Three years ago, much heat had been generated with the party after Pinarayi Vijayan constructed a splendid house at his native place Pinarayi. But it was not Vijayan who faced party’s wrath, but three CPI(M) activists who had gone to see their leader's house. They were ousted from the party on the ground that they had gone to see the party secretary's house without permission from the leadership.  
ഇവിടെ പിണറായി വിജയന്റെ വീട്  splendid ആണെന്നാണ് പറയുന്നത്. അങ്ങനെ വീട് പണിത പിണറായി വിജയനല്ല മറിച്ച് നേതൃത്വത്തിന്റെ അറിവില്ലാതെ ആ വീട് കാണാന്‍ പോയ മൂന്നു സി  പി എമ്മുകാരാണ് പാര്‍ട്ടിയുടെ കോപത്തിനു പാത്രമായി പുറത്താക്കപ്പെട്ടതെന്നു പറയുന്നു. പാവം സത്യാന്വേഷകര്‍.
ആര്‍ക്കൈവ്
എന്നപേരില്‍ വേറൊരു വാര്‍ത്തയും ഇതേ പത്രത്തില്‍ വന്നിട്ടുണ്ട്. 2009 ജൂണില്‍. ഗവര്‍ണര്‍ പ്രൊസിക്യൂഷന് അനുമതി കൊടുക്കുന്നതിന് ഒരു ദിവസം മുമ്പ്  വീരേന്ദ്രകുമാറിന്റെ ജനതാദളിനെ എല്‍ ഡി എഫിലേക്കു തിരിച്ചുകൊണ്ടുവരണമെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയില്‍ പിണറായി വിജയന്‍ കോപാക്രാന്തനാണെന്നാണ് ആ റിപോര്‍ടിന്റെ തുടക്കത്തില്‍ പറയുന്നത്. വലിയൊരു തലയും വാലുമൊന്നുമുള്ളതല്ല ആ വാര്‍ത്ത. ചോദ്യം ചെയ്യാന്‍ വയ്യാത്ത വ്യക്തിത്വത്തെപ്പറ്റി വിമര്‍ശനസ്വഭാവമുള്ള ആ റിപ്പോര്‍ട്ടില്‍ പ്രേരകമായ സംഭവത്തെക്കുറിച്ച് വലുതായൊന്നും ഇല്ല. ചുരുക്കത്തില്‍ മോശമായ റിപോര്‍ട്ടിങ്. വസ്തുതയുടെ ബലമില്ലാത്ത  opinionated reporting.   അതിലും പിണറായിയുടെ വീടിനെപ്പറ്റി പറയുന്നുണ്ട്.

He could not even brook comrades visiting his dwelling place. A few years ago, four young comrades were suspended from the party on the charges of going to look at his palatial mansion at Pinarayi. Comrades and critics could not stomach how Vijayan, the youngest of the 14 children of Mundayil Koran, a toddy tapper, could amass such wealth. No one dared to take up the issue after that. 
palatial mansion എന്നാണ് പിണറായിയുടെ വീടിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. മുന്‍പ് ഉദ്ധരിച്ച റിപ്പോര്‍ട്ടില്‍ പിണറായിയുടെ വീടു തേടിപ്പോയ സത്യാന്വേഷകര്‍ മൂന്നു പേരായിരുന്നെങ്കില്‍ ഇവിടെ അവര്‍ നാലായിട്ടുണ്ട്. ഇവിടെ സസ്പെന്‍ഷനേയുള്ളൂ, പുറത്താക്കിയിട്ടില്ല. മുണ്ടയില്‍ കോരന്‍ എന്ന ചെത്തുകാരന്റെ പതിന്നാലു മക്കളില്‍ ഇളയവനായ പിണറായി വിജയന്‍ എന്നു പ്രത്യേകമായി പറഞ്ഞിട്ടുണ്ട്. ഈ വാര്‍ത്തകളിലുള്ളത് തെറ്റോ ശരിയോ ആവട്ടെ. urban legend ആയി മാറിയ പിണറായി വിജയന്റെ വീടിനെപ്പറ്റി അറിയാന്‍ കേരളക്കാര്‍ക്കു താത്പര്യമുണ്ട്. അതുകൊണ്ടാല്ലോ വ്യാജമെയില്‍ ലക്ഷക്കണക്കായി പെരുകിപ്പരന്നത്. ഈ മെയിലിനെപ്പറ്റി പിണറായി വിജയന്‍ പരാതി കൊടുത്തല്ലോ. തന്റെതല്ലാത്ത വീട് തന്റേതായി കാണിച്ചതാവണം പരാതിക്കടിസ്ഥാനം. എന്നാല്‍ പിണറായിയുടെ വീട് കൊട്ടാരതുല്യമാണെന്നു പറയുന്ന ഈ റിപ്പോര്‍ട്ടിനെതിരെ പിണറായി വിജയന്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ല? വേണമെങ്കില്‍‌ ചോദിക്കാവുന്ന ചോദ്യമാണത്. വ്യാജപ്രചാരണത്തെ സത്യംകൊണ്ടു വേണം നേരിടാനെന്നത് പണ്ടേ നടപ്പുള്ള ഒരു പ്രമാണമാണല്ലോ. കമ്യൂണിസ്റ്റുകാര്‍ പഴയ കാലത്തെ ത്യാഗം (അതും ഒരു അര്‍ബന്‍ ലെജെന്‍ഡ്) മറന്ന് ഇപ്പോള്‍ ആഡംബരജീവിതത്തിനു പിന്നാലെയാണെന്ന് കുറെക്കാലമായി കേള്‍ക്കുന്നു. ഏതായാലും തൊട്ടതിനുംപിടിച്ചതിനുമൊക്കെ ബൂര്‍ഷ്വാ ഭരണകൂടം, ബൂര്‍ഷ്വാ പൊലീസ്, ബൂര്‍ഷ്വാ കോടതി, ബൂര്‍ഷ്വാ കാടന്‍ നിയമങ്ങള്‍, ഇവയുടെയൊക്കെ സഹായം തേടാനുള്ള പ്രവണത ഇവര്‍ക്കു കൂടിവരുന്നുണ്ട്.  ഇനി ഇവരറിയാതെ ഇവര്‍തന്നെ ബൂര്‍ഷ്വാകളായി മാറിയിട്ടുണ്ടാവുമോ?





No comments:

Post a Comment