കാലിക്കോസെന്‍ട്രിക് Calicocentric dusty room

12/05/2010

പോക്കറും കെഇഎന്നും 'ബൂര്‍ഷ'കളാണോ?

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ചരിത്രമെഴുതുന്ന ഡോ. കെ എന്‍ ഗണേശ് ചിന്ത വാരികയില്‍ എഴുതിയ ലേഖനം സഖാക്കള്‍ ഓണ്‍ലൈനാക്കിയിട്ടുണ്ട്.
മാര്‍ക്സിസവും ബൂര്‍ഷ്വാ റാഡിക്കലിസവും തമ്മിലുള്ള ദൂരം

ഇതുപ്രകാരം മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കുവേണ്ടി ആഞ്ഞു കയ്യിലുകുത്തുന്ന ചില സൈദ്ധാന്തികരൊക്കെ ബൂര്‍ഷ്വാകളാവും. അതില്‍ മുഖ്യര്‍ സ്വത്വരാഷ്ട്രീയത്തെ മൊത്തമായി വില്‍ക്കുന്ന പി കെ പോക്കറും ചില്ലറ വില്ക്കുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദും തന്നെ. പോക്കറുടെ വെബ്സൈറ്റായ പികെപോക്കര്‍ഡോട്കോമിന്റെ ബേനറില്‍പ്പോലും ഇദ്ദേഹം സ്വത്വരാഷ്ട്രീയത്തോടുള്ള പ്രണയം ഉദ്ഘോഷിക്കുന്നുണ്ട്. ആ ബേനറഴിച്ചുമാറ്റാന്‍ സമയമായിയെന്നു തോന്നുന്നു, പോക്കര്‍ സാഹിബ്.  പോക്കര്‍ സാഹിബൊക്കെ സിദ്ധാന്തം എഴുതാന്‍ തുടങ്ങുന്നതിനുമുമ്പേ ഔദ്യോഗിക ചരിത്രകാരനായി പട്ടം കിട്ടിയ ആളാണ് കെ എന്‍ ഗണേശ്. 1990ല്‍ ഇദ്ദേഹത്തിന്റെ കേരളചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തുകൊണ്ട് ഇ എം എസ് നമ്പൂതിരിപ്പാട് നടത്തിയ പ്രസംഗം മണ്ടത്തരങ്ങളുടെ ഒരു ക്ലാസിക് ആയതുകൊണ്ടാവണം പല തവണ സമാഹരിക്കപ്പെട്ടിട്ടുണ്ട്.  തമിഴകത്തിന്റെയും ആര്യാവര്‍ത്തത്തിന്റെയും തണലില്‍ എന്നാണതിന്റെ പേര് എന്നാണോര്‍മ്മ. പോക്കറിപ്പോള്‍ ആര്‍ക്കും മനസ്സിലാവാത്ത (ശരാശരി സി പി എമ്മുകാരന്റെ ഭാഷയില്‍) നവ സിദ്ധാന്തങ്ങള്‍ വിറ്റുവിറ്റ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായി വിലാസം അനുഭവിക്കുന്നു. പോക്കറുടെ തണലുപറ്റി ബഹുസ്വരതയുടെ cacophony ഉയര്‍ത്തി വേറെയും കുറെ കൊച്ചുസൈദ്ധാന്തികര്‍ ഉയര്‍ന്നുയര്‍ന്നുപോവുന്നുണ്ട്. ജി പി രാമചന്ദ്രന്‍ ഒരുദാഹരണം. 

അതിന്റെയൊക്കെ കടയ്ക്കലാണ് കെ എന്‍ ഗണേശ് കത്തിവെയ്ക്കുന്നത്. ഈ ബഹുത്വമൊക്കെ ബൂര്‍ഷയുടേതാടോ എന്നാണ് ഗണേശ് പറയുന്നത്. സംഗതി വന്നത്  നേരു നേരത്തേ അറിയിക്കുന്ന മഞ്ഞപ്പത്രത്തില്‍ പോലുമല്ല, സാക്ഷാല്‍ ചിന്തയിലാണ്. ച്ചാല്‍ ഔദ്യോഗികമാണ് നിലപാട്. പോക്കറുടെയും കെ ഇ എന്നിന്റെയും മുസ്ലീം പശ്ചാത്തലവും ഗണേശിന്റെ ബ്രാഹ്മണ പശ്ചാത്തലവും ചിരിക്കാന്‍ വകയും നല്കുന്നുണ്ട്.

ഇതു പക്ഷേ ആ ലേഖനത്തില്‍ തുടങ്ങിയ കാര്യമല്ലെന്ന് ഈ Indian Express report കണ്ടപ്പോള്‍ മനസ്സിലായി. Heads will roll. ച്ചാല്‍ വെട്ടും നിരത്തും. പക്ഷേ ആര് ആരെയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ഫിബ്രവരിയിലെ മാതൃഭൂമി വാര്‍ത്ത കണ്ടത്.
സ്വത്വരാഷ്ട്രീയം: സി.പി.എം നിലപാട് മാറ്റുന്നു
Posted on: 19 Feb 2010
തിരുവനന്തപുരം: തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് മുകളില്‍ സ്വത്വരാഷ്ട്രീയത്തെ പ്രതിഷ്ഠിച്ച സി.പി.എം ഒടുവില്‍ നിലപാട് മാറ്റുന്നു. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധമാണ് സ്വത്വരാഷ്ട്രീയമെന്ന് പ്രഖ്യാപിച്ചാണ് സി.പി.എം പുതിയ നിലപാട് മാറ്റം അണികളുടെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി മുഖപത്രത്തില്‍ രണ്ട് ദിവസമായി എഴുതിയ തുടര്‍ലേഖനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗവും സി.പി.എം. ഔദ്യോഗികപക്ഷത്തെ പ്രമുഖനുമായ എം.വി.ഗോവിന്ദനാണ് പാര്‍ട്ടിയുടെ പുതിയ നിലപാട് വിശദീകരിച്ചിരിക്കുന്നത്.
സി.പി.എം ഔദ്യോഗിക നേതൃത്വത്തിന് പ്രിയങ്കരരായ സൈദ്ധാന്തികരും എഴുത്തുകാരുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഡോ. പി.കെ. പോക്കര്‍ എന്നിവരായിരുന്നു സ്വത്വവാദ രാഷ്ട്രീയവാദത്തിന്റെ സി.പി.എമ്മിലെ പ്രയോക്താക്കള്‍.
പിന്നെ ആ വാര്‍ത്തയ്ക്കു കാരണമായി എം വി ഗോവിന്ദന്റെ ലേഖനവും. 
സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധം
ചുരുക്കത്തില്‍ ബൂര്‍ഷ്വാ പോക്കറും ബൂര്‍ഷ്വാ കുഞ്ഞഹമ്മദും ആ ബേനറും കൊടിയും അഴിച്ചുമാറ്റിയില്ലെങ്കില്‍ ഇനി അധികകാലം പാര്‍ട്ടിക്കു വേണ്ടി കയ്യിലുകുത്തേണ്ടിവരില്ല.
പോക്കര്‍ തന്റെ വെബ്സൈറ്റൊക്കെ സമീപകാലത്തു മോടിപിടിപ്പിച്ചിരിക്കുകയാണ്. പക്ഷേ identity politics എന്ന catch word മാറ്റാന്‍ പോക്കര്‍ക്കു കഴിഞ്ഞില്ലെന്നു തോന്നുന്നു. പക്ഷേ, മാറ്റും, മാറ്റാതെ വയ്യ. ആ മാറ്റം കാണാന്‍ കാത്തിരിക്കുന്നു. പുറകോട്ടു മലച്ചു നടയിലൂടെ നൂണ്ട് പുതിയ സിദ്ധാന്തങ്ങളുമായി പോക്കറും കെ ഇ എന്നും വരുന്നതു കാക്കുന്നു. 

നേതാവിന്റെ കാലുനക്കി പാദപൂജ നടത്തിയിട്ടുപോലും ഞമ്മന്റെ സ്വത്വത്തെ പാര്‍ട്ടിയും പട്ടരും ചേര്‍ന്ന് അട്ടിമറിക്കുന്നത്  കഷ്ടം തന്നെ.

5 comments:

  1. ലളിതമായി പറഞ്ഞാല് നേരേ വാ നേരേ പോന്ന് ഉള്ളത് പറയുന്നവന് ഒന്നും ചിന്തിക്കണ്ട. എപ്പോഴും പറയാനുള്ളത് പറഞ്ഞു പോകാം. പറയുന്നതില് വൈരുദ്ധ്യങ്ങള് കടന്ന് കൂടാന്‍ വഴിയില്ല. കമ്മ്യൂണിസ്റ്റ്കള് വക്രമായിറ്റേ എന്തും കാണൂ, അപ്പപ്പോള്‍ പടച്ചുണ്ടാക്കിയതേ എഴുതൂ. ഞമ്മള് കണ്ടതും എഴുതുന്നതും ഭയങ്കരകണ്ടുപിടുത്താന്ന മട്ടിലാ എഴുതുക. മാര്‍ക്സിന്റെ ശിഷ്യരല്ലെ, ഞമ്മളെ പോലെ പുരോഗമനം ആര്‍ക്കും ഇല്ലാത്തോണ്ട് ഞമ്മളെഴുതുന്നത് എല്ലാം ഭയങ്കരപുരോഗമനാന്ന് ധരിക്കും. പുതിയ ഒന്ന് കണ്ട്പിടിച്ച് എഴുതുമ്പം പഴയത് മറന്ന്പോയിരിക്കും. അങ്ങനെയാണ് ഇത്തരം വൈരുദ്ധ്യങ്ങള് വരുന്നത്. പിന്നെ എന്തിലും ഒരു വൈരുദ്ധ്യം വേണോന്നതല്ലെ മാര്‍ക്സിസം തന്നെ. ചിന്തയിലും മറ്റും എന്തൊക്കെയോ അച്ചടിച്ചുവരുന്നുണ്ട്.അതൊക്കെ ചില ബ്ലോഗിലും പേസ്റ്റ് ചെയ്യുന്നതും കാണാം. അതൊക്കെ വായിക്കാന്‍ തന്നെ കഴിയുന്ന മാര്‍ക്സിസ്റ്റുകാര്‍ എത്രയുണ്ടെന്ന് അറിയില്ല. മനസ്സിലാക്കുന്നത് പിന്നെയല്ലെ. സ്വത്വരാഷ്ട്രീയം വായിച്ചപ്പോ ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തം പോലും എനിക്ക് ലളിതമായി തോന്നി. വസ്തുവിന്റെ നാലാമത്തെ പരിമാണം ഇതിലും ലളിതമായി മനസ്സിലായിരുന്നു. സ്വത്വരാഷ്ട്രീയവും ബൂര്‍ഷ്വ റാഡിക്കലിസമൊന്നും ഒട്ടും പിടി കിട്ടുന്നില്ല.

    ReplyDelete
  2. ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അധികാരത്തില്‍ വന്ന ലോകത്തെ ആദ്യത്തേതെന്നു അവകാശപ്പെടാവുന്ന പര്ട്ടിയാനല്ലോ ഇത്. പഴയ മാര്‍ക്സിസ്റ്റ്‌ ,സ്റ്ലിനിസ്റ്റ്‌ വഴികള്‍ ഇടയ്ക്കിടയ്ക്ക് ഉറക്കത്തില്‍ ഞെട്ടി എഴുന്നേറ്റു പറയുന്ന രോഗം ഇല്ലാണ്ട് വരുമോ ,മാഷെ .തെറ്റ് തിരുത്തല്‍ രേഖ ' ഉണ്ടില്ല '(ഉണ്ട് +ഇല്ല )എന്നല്ലേ ഇപ്പോഴത്തെ നിലപാട്‌ .പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ .ശേഷം കാത്തിരുന്നു കാണാം

    ReplyDelete
  3. ഉദര നിമിത്തം ബഹുകൃത വേഷം !!!!
    എന്തൊക്കെ ആയാലും ജീവിതം നല്ല നിലയിലാവണം, മക്കളെ നല്ല നിലയില്‍ എത്തിക്കണം, അതന്നെ . സ്വത്വം ആയാലും എന്ത് കുന്തമായാലും ഇതാണ് ഇപ്പോഴത്തെ സഗാവ് ലൈന്‍ .

    ReplyDelete
  4. "നേതാവിന്റെ കാലുനക്കി പാദപൂജ നടത്തിയിട്ടുപോലും ഞമ്മന്റെ സ്വത്വത്തെ പാര്‍ട്ടിയും പട്ടരും ചേര്‍ന്ന് അട്ടിമറിക്കുന്നത് കഷ്ടം തന്നെ".

    Really regretable about Ken's fate if one has read his article in mathrubhumi weekly
    (2010മെയ്2ലക്കം)

    ReplyDelete
  5. കാലിക്കോ, പോക്കറുടെ സൈറ്റിലെ ബാനെറില്‍ എന്തോ മാറ്റം ഉണ്ടെന്നു തോന്നുന്നു.കുറച്ചു ദിവസം മുന്‍പ് കണ്ട ബാനറിലെ വാചകംഅല്ല ഇപ്പോള്‍ എന്ന് തോന്നുന്നു.ഒരു സംശയം ആണേ.

    ReplyDelete