കാലിക്കോസെന്‍ട്രിക് Calicocentric dusty room

26/06/2010

മുപ്പത്തൊന്നില്‍ കറാച്ചിക്കുപോയ ഇ എം എസ്

1931 ല്‍  കറാച്ചിയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ ഇ എം എസ് പറയുന്നു. 1987 ലാണ് ഇതിന്റെ ആദ്യപരിഭാഷ മലയാളത്തില്‍ വരുന്നതെന്നാണ് പുസ്തകത്തിന്റെ എഡിഷന്‍ നോട്ടിസില്‍ കാണുന്നത്. ആത്മകഥയിലോ അപ്പുക്കുട്ടന്റെ വിഖ്യാത ജീവചരിത്രത്തിലോ ഇങ്ങനെ കറാച്ചിക്കുപോയ കാര്യമില്ല. എന്നുമാത്രമല്ല, ആദ്യമായി ഉത്തരേന്ത്യയിലേക്കു പോയി തണുത്തുവിറങ്ങലിച്ച് സ്റ്റേഷനില്‍നിന്ന കാര്യമൊക്കെ പാറ്റ്നയാത്രയുമായി (ഓര്‍മ്മയില്‍നിന്ന് എഴുതുകയാണ്, എന്തായാലും കറാച്ചിയല്ല)  ബന്ധപ്പെട്ട് വള്ളിക്കുന്ന് വിവരിക്കുന്നുമുണ്ട്. അതു മുപ്പത്തൊന്നിലല്ല, പിന്നെയും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.  അപ്പോള്‍ അക്കാലത്തൊന്നും മദിരാശിക്കപ്പുറം പോവാത്ത ഇ എം എസ് എങ്ങനെ കറാച്ചിയിലെത്തി?

നാല്പതുകളിലേ സ്വത്തെല്ലാം വിറ്റു പാര്‍ട്ടിക്കുകൊടുത്ത ഇ എം എസ് 1957 ലെ സര്‍ക്കാരിന്റെ കാലം വരെ പാട്ടംപിരിച്ചു ജീവിച്ചതായി ആത്മകഥയില്‍ എഴുതിയതു കെ എം ചുമ്മാര്‍ വെളിച്ചത്തെടുത്തിട്ടതുപോലെ വല്ലതുമായിരിക്കുമോ ഇതും?
ഓര്‍മ്മക്കുറിപ്പുകളിലൊക്കെ ഇങ്ങനെ അവാസ്തവം എഴുതിവെയ്ക്കുമോ ആളുകള്‍! മനസ്സിലാവുന്നില്ല!

1 comment:

  1. 1931 ല്‍ ഇ എം എസ് കറാച്ചിക്കൊന്നും പോയില്ല. അങ്ങനെ എഴുതിയിട്ടുമില്ല. കറാച്ചി സമ്മേളനത്തില്‍ പങ്കെടുത്ത സെന്‍ഗുപ്ത പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്ത കാര്യമാണ് ഇ എം എസ് ഇംഗ്ലീഷിലെ മൂലകൃതിയില്‍ എഴുതിയത്. വിവരദോഷികളായ പരിഭാഷകനും പ്രസാധകരും ചേര്‍ന്നാണ് ഇ എം എസ്സിനെ കറാച്ചിക്കയച്ചത്.

    ReplyDelete