കാലിക്കോസെന്‍ട്രിക് Calicocentric dusty room

04/11/2010

ഇരുമ്പഴിക്കുള്ളില്‍, വി ഏ കേശവന്‍നായര്‍

കേരളത്തില്‍ പേനയുന്തികളും പണ്ഡിതന്മാരും മിക്കവരും "ഇടതു"പക്ഷത്തായിരുന്നതുകൊണ്ടോ എന്തോ കമ്യൂണിസ്റ്റുകാര്‍ക്ക് ഇഷ്ടമില്ലാത്ത ചരിത്രസംഭവങ്ങളും ആളുകളും പുസ്തകങ്ങളും വിസ്മൃതിയിലേക്കു വളരെവേഗം വഴുതിവീണിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ സമരം ഏറെക്കുറെ ഇങ്ങനെ വിസ്മരിക്കപ്പെട്ട ഒരു അദ്ധ്യായമാണ്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് കേരളത്തിലുണ്ടായ ശ്രദ്ധേയമായ കേസായിരുന്നു കീഴരിയൂര്‍ ബോംബ് കേസ്. 1942 ആഗസ്റ്റ് 9ന് ശേഷം കോഴിക്കോട്ടു വിവിധ സ്ഥലങ്ങളില്‍ നടന്ന ഗൂഢാലോചയെ തുടര്‍ന്ന്  ജില്ലയില്‍ കൊയിലാണ്ടിക്കടുത്തുള്ള ഒരു ഗ്രാമമായ കീഴരിയൂരില്‍വെച്ച് 1942 അവസാന മാസങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റെയില്‍വെ പാലങ്ങള്‍ എന്നിവ തകര്‍ക്കാനായി ബോംബുണ്ടാക്കിയെന്നും തുടര്‍ന്ന് വടക്കെ മലബാറില്‍ പലയിടത്തും വിധ്വംസക പ്രവൃത്തികള്‍ നടന്നുവെന്നുമായിരുന്നു കേസ്. ഈ സംഭവത്തിന്റെ പ്രധാന സൂത്രധാരന്‍ ഡോ. കെ ബി മേനോനായിരുന്നു. ബേര്‍ക്‌ലി യൂനിവേര്‍സിറ്റിയില്‍നിന്ന് പി എഛ് ഡി ലഭിച്ചശേഷം ഹാര്‍വഡ് യൂനിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്ത് ജയപ്രകാശ് നാരായണന്റെ സ്വാധീനത്തില്‍ ഇന്ത്യയിലേക്കു മടങ്ങി ദേശീയ പ്രസ്ഥാനത്തില്‍ പങ്കാളിയാവുകയായിരുന്നു കെ ബി മേനോനെന്ന് കാലിക്കറ്റ് ഹെറിറ്റേജ് ഫോറം ബ്ലോഗില്‍ കാണുന്നു. ഡോ മേനോനും  വി ഏ കേശവന്‍ നായരും മറ്റു ചിലരും ഉള്‍പ്പെടുന്ന ബോംബയില്‍‌നിന്നു വന്ന മലയാളികളുടെ ഒരു സംഘം ക്വിറ്റ് ഇന്ത്യാ കാലത്തെ വിധ്വംസന പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായി പങ്കുവഹിച്ചു. ഇവര്‍ മിക്കവരും പിന്നീട് പൊലീസ് പിടിയിലാവുകയും വര്‍ഷങ്ങള്‍ ജയിലില്‍ കഴിച്ചുകൂട്ടേണ്ടിവരികയുമുണ്ടായി. വി ഏ കേശവന്‍ നായര്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലുമുള്ള തന്റെ തടവുജീവിതം വിവരിക്കുന്ന കൃതിയാണ്  ഇരുമ്പഴിക്കുള്ളില്‍. ഇവരുടെ ഗൂഢാലോചനയുടെ ഫലമായി കോഴിക്കോടു ജില്ലയില്‍ പലയിടത്തും റെയില്‍വേസ്റ്റേഷന്‍ തീവെപ്പും പാലത്തിനു ബോംബു വെയ്ക്കലും നടന്നു.  കൂട്ടത്തിലുള്ളവര്‍ തന്നെ ഒറ്റിക്കൊടുത്തു പൊലീസ് പിടിയിലായ മേനോനെ  മാസങ്ങളോളം പൊലീസ് ലോക്കപ്പിലും സബ് ജയിലിലും തടവിലിട്ടശേഷമാണ് വിചാരണ ചെയ്യുന്നതും ആദ്യം വെറുതെ വിടുന്നതും പിന്നീട് അപ്പീലില്‍ പത്തുവര്‍ഷത്തെ തടവിനു ശിക്ഷിക്കുന്നതും. 1943 ആഗസ്റ്റ് 7ന് ചാവക്കാടുനിന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ (നാരകീയം എന്നാണ് അതിനെപ്പറ്റി ഇദ്ദേഹം പറയുന്നത്) പത്തുദിവസം. പിന്നെ ഒരു മാസത്തിലധികം കോഴിക്കോട് സബ് ജയിലില്‍, വീണ്ടും കൊയിലാണ്ടിയില്‍ ഒരു മാസത്തിനടുത്ത്, വീണ്ടും സബ് ജയിലില്. ഇങ്ങനെ മൂന്നു മാസം കഴിഞ്ഞാണ് വിചാരണ ആരംഭിക്കുന്നത്. ഉദ്ദേശം രണ്ടു മാസത്തിനുശേഷം കേസ് സെഷന്‍സ് കോടതിയിലേക്കു കമ്മിറ്റ് ചെയ്യുന്നു. 1944 മാര്‍ച്ച് ആറിന് സെഷന്‍സ് കോടതി വിചാരണ ആരംഭിച്ചു. ഏപ്രില്‍ 17ന് വിധി പറഞ്ഞു. 12 പേര്‍ക്ക് ഏഴു വര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവും തടവു വിധിച്ച വിധി പക്ഷേ ഡോ. മേനോനെയും കേശവന്‍ നായരെയും വെറുതെവിട്ടു. വെറുതെ വിട്ടവരെ അന്നു തന്നെ കോടതിയുടെ ഗെയിറ്റില്‍ വെച്ച് അറസ്റ്റ് ചെയ്തു. വീണ്ടും റിമാന്‍ഡ്.   നേരത്തെ വിചാരണയ്ക്ക് ജയിലില്‍നിന്ന് പൊതുനിരത്തിലൂടെ നടത്തിച്ചുകൊണ്ടുപോവുമ്പോള്‍ മുദ്രാവാക്യം വിളിച്ചതിന് കേസെടുത്തതിനായിരുന്നു ഈ അറസ്റ്റ്. ഈ കേസ് പൊലീസ് പിന്‍വലിച്ചെങ്കിലും അതു കഴിഞ്ഞ് പുറത്തുപോവുന്നതിനു മുമ്പ് വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തവണ തടങ്ങല്‍ തടവുകാരന്‍ (détenu) ആയിട്ടാണ് അറസ്റ്റ്. ഇത്തവണ തഞ്ചാവൂരിലെ തടങ്ങല്‍ ക്യാമ്പിലേക്കു കൊണ്ടുപോവുന്നു. തടങ്ങല്‍ ക്യാമ്പ് ജയിലല്ല. അവിടെ ജയിലിലില്ലാത്ത സ്വാതന്ത്ര്യമുണ്ട്. സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കാം. നിരോധിക്കപ്പെട്ട പുസ്തകങ്ങളും ലഘുലേഖകളും പോലും ലഭ്യം. എം പി നാരായണമേനോനുണ്ട് അവിടെ. ഏറനാട് താലൂക്ക് കോണ്‍ഗ്രസ് നേതാവായിരുന്ന നാരായണ മേനോനെ 1921 ല്‍ മലബാര്‍ കലാപത്തിന്റെ കാലത്ത് തടവിലാക്കി നാടുകടത്താന്‍ ശിക്ഷിച്ചിരുന്നു. പിന്നീടത് ജീവപര്യന്തമാക്കി. പതിന്നാലു വര്‍ഷം ജയിലില്‍ കിടന്ന നാരായണ മേനോന്‍ വീണ്ടും 1942ല്‍ തടവിലാക്കപ്പെട്ടു. ദീര്‍ഘകാലത്തെ ജയില്‍ജീവിതം അദ്ദേഹത്തിന്റെ മനസ്സിനെ  സവിശേഷമായി ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് കേശവന്‍ നായര്‍ പറയുന്നത്.
 1944 മെയ് മാസം മുതല്‍ ഡിസംബര്‍ വരെ തഞ്ചാവൂരിലെ തടങ്ങല്‍ ക്യാമ്പില്‍ കഴിഞ്ഞശേഷം കേശവന്‍ നായരേയും കൂട്ടരെയും വെല്ലൂര്‍ ജയിലിലേക്കു കൊണ്ടു പോയി.  വെല്ലൂരില്‍ ഡെറ്റിന്യൂ തടുകാര്‍ക്കുള്ള ക്ലോസ് പ്രിസണില്‍ കഴിയവെ സര്‍ക്കാര്‍ കൊടുത്ത അപ്പീലില്‍ ഡോ കെ ബി മേനോനും കേശവന്‍ നായര്‍ക്കും എന്‍ എ കൃഷ്ണന്‍ നായര്‍ക്കും സി പി ശങ്കരന്‍ നായര്‍ക്കും പത്തുവര്‍ഷം വീതവും കെ വി ചാമുവിന് എട്ടു കൊല്ലവും തടവുശിക്ഷ ലഭിച്ചു. തുടര്‍ന്ന് കുറച്ചു ദിവസം വെല്ലൂരിലെ പ്രധാന ജയിലിലേക്കും തുടര്‍ന്ന്  ബെല്ലാരിയിലെ ആലിപ്പുരം ജയിലിലേക്കും മാറ്റുന്നു. 1946 ഏപ്രിലില്‍ കീഴരിയൂര്‍‌ കേസിലെ പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ആലിപ്പുരം ജയിലില്‍നിന്ന് കേശവന്‍ നായര്‍ വിമുക്തനാവുന്നു.
ജയിലിനുള്ളിലെ ജീവിതത്തെക്കുറിച്ചുള്ള വിവരണത്തെക്കാള്‍ കൂടുതലായി 200 പേജില്‍ താഴെ മാത്രമുള്ള ഈ പുസ്തകത്തെ പ്രസക്തമാക്കുന്നത് അക്കാലത്തെ പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷത്തെപ്പറ്റിയുള്ള ചില വിവരണങ്ങളാണ്. ട്രോട്സ്കിയൈറ്റ് ചായ്‌വുള്ള കമ്യൂണിസ്റ്റ് വിശ്വാസിയാണ് ഈ പുസ്തകമെഴുതുന്ന കാലത്ത് കേശവന്‍ നായര്‍. നാലാം ഇന്റര്‍ നാഷണല്‍ എന്നൊരു അദ്ധ്യായം തന്നെയുണ്ട് പുസ്തകത്തില്‍. സിലോണില്‍നിന്നുകൊണ്ടു വന്ന രണ്ടു രാഷ്ട്രീയ തടവുകാരില്‍ ഒരാളായ അന്തോണിപ്പിള്ളയാണ് ഇദ്ദേഹത്തിന് ട്രോട്സ്കിയൈറ്റ് ആശയങ്ങള്‍ പരിചയപ്പെടുത്തുന്നത്.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭണവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ വിവരണത്തിനു പുറമേ രസകരമായ ചില കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ കാണാം. അതിലൊന്ന് ജനകീയ യുദ്ധമെന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാം ലോകയുദ്ധത്തെ വിലയിരുത്തിയ ശേഷം  മലക്കം മറിഞ്ഞ നമ്പൂതിരിപ്പാടിനെ ബോംബെയില്‍ ഇദ്ദേഹവും കൂട്ടൂകാരും കാണുന്ന സംഭവമാണ്. ആരാണു തന്നെ കാണാന്‍ വന്നതെന്നു പറയുന്നില്ലെങ്കിലും ഈ സംഭവത്തെപ്പറ്റി നമ്പൂതിരിപ്പാട് തന്റെ ആത്മകഥയുടെ രണ്ടാം ഭാഗമായ ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. സാമ്രാജ്യത്വയുദ്ധത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഒളിവില്‍പ്പോയ നമ്പൂതിരിപ്പാട് പാര്‍ട്ടിയുടെ നിലപാട് മാറ്റത്തെത്തുടര്‍ന്ന് പാര്‍ട്ടി നിയമവിധേയമായപ്പോള്‍ പുറത്തുവന്ന് ജനകീയയുദ്ധക്കാരനായതറിയാതെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് സഹായം തേടിയാണ് ബോംബെയിലെ ഈ മലയാളികള്‍ അദ്ദേഹത്തെ ചെന്നു കാണുന്നത്. യുദ്ധത്തിനു കോട്ടം വരുത്തുന്ന ഏതു പ്രവൃത്തിയെയും "ഞങ്ങള്‍ സര്‍വ്വശക്തികളും ഉപയോഗിച്ച് എതിര്‍ക്കും" എന്നാണത്രെ നമ്പൂതിരിപ്പാട് ഇവരോടു  പറഞ്ഞത്.
 കോളറക്കാലത്തെ കമ്യൂണിസമാണ് മറ്റൊരു സംഭവം.
കേരളത്തിലെങ്ങും കോളറ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അനവധി രാഷ്ട്രീയപ്രവര്‍ത്തകന്മാര്‍ ഗ്രാമസേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാടുനീളെ രോഗികളെ ശുശ്രൂഷിക്കുന്നതിലും ശവം മറവുചെയ്യുന്നതിലും ഉദ്യുക്തരായിരുന്നു. അവര്‍ക്കു രോഗങ്ങളെ എതിര്‍ക്കുന്നതോടൊപ്പംതന്നെ കമ്യൂണിസ്റ്റ്കാരുടെ കുപ്രചരണത്തോടും മല്ലിടേണ്ടിവന്നു. ഗ്രാമസേവാസംഘം പ്രവര്‍ത്തകന്മാര്‍ ജാപ്പ് ഏജണ്ടുമാരാണെന്നും അവര്‍ കൊടുത്തിരുന്ന മരുന്ന് വിഷമാണെന്നും കമ്യൂണിസ്റ്റ്കാര്‍ സാധുക്കളുടെ ഇടയില്‍ പറഞ്ഞുപരത്തി. ആ മരുന്നിന്നു കമ്യൂണിസ്റ്റ്കാര്‍ പേരിട്ടത് "അഞ്ചാംപത്തിപ്പൊടി"യെന്നായിരുന്നു.
വി ഏ കേശവന്‍ നായര്‍, ഇരുമ്പഴിക്കുള്ളില്‍, മാതൃഭുമി, 1954 (രണ്ടാം പതിപ്പ്), പുറം 22.
ക്വിറ്റിന്ത്യാ സമരകാലത്തെ പാളിച്ചയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രായശ്ചിത്തം ചെയ്തത് കോളറക്കാലത്തെ humanitarian work ലൂടെയാണെന്ന് ഒരു വാദമുണ്ട്. അതിന് ഇങ്ങനെയും ഒരു വശമുണ്ടെന്നാണ് കേശവന്‍ നായര്‍ പറയുന്നതില്‍നിന്നു മനസ്സിലാവുന്നത്.  കസ്തൂര്‍ബായുടെ മരണവാര്‍ത്തയറിഞ്ഞപ്പോഴുണ്ടായ ഹര്‍ത്താലിനെ കമ്യൂണിസ്റ്റുകള്‍ കോഴിക്കോടു നഗരത്തില്‍ പരസ്യമായി വിലക്കുകയുണ്ടായെന്ന് പുസ്തകത്തില്‍ കാണുന്നുണ്ട്.
കമ്യൂണിസ്റ്റുകാര്‍ അപവദിച്ചു നടക്കുന്ന സ്വതന്ത്രഭാരതം എന്ന നിയമവിരുദ്ധ പത്രത്തെപ്പറ്റിയും ചില വിവരങ്ങള്‍ ഈ പുസ്തകത്തില്‍ കാണാം. ഈ സ്വതന്ത്രഭാരത്തെക്കുറിച്ച്  കേരളരാഷ്ട്രീയത്തിലെ കോമാളിയായ ഇ കെ നായനാര്‍ പറയുന്നത് ഇങ്ങനെ: കെ പി സി സി നേതാക്കളുടെയും കോണ്‍ഗ്രസ്സിന്റെയും പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത കൊടുത്തിരുന്ന സ്വതന്ത്രഭാരതം എന്ന പത്രത്തിനെതിരെ ദേശാഭിമാനി ശക്തിയുക്തം നീങ്ങി! ഇതു കാണുക. കുമ്പളത്തു ശങ്കുപിള്ളയുടെയും മറ്റും നേതൃത്വത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അസ്ഥികലശം കണ്ണൂരില്‍നിന്ന് ആഘോഷപൂര്‍വ്വം തിരുവനന്തപുരത്തേക്കു കൊണ്ടുവന്ന സംഭവത്തെപ്പറ്റി നമ്മുടെ പാര്‍ട്ടി പത്രമായ ദേശാഭിമാനി കത്തിച്ച ചാരവുമായി പട്ടത്തിന്റെ മന്ത്രിസഭയെ മറിച്ചിടാന്‍ കുമ്പളത്തു ശങ്കുപിള്ള തിരുവനന്തപുരത്തേക്കു വന്നു എന്ന് സ്വന്തം ആത്മകഥയിലെഴുതിവെച്ച കേരളത്തിന്റെ മഹാമുഖ്യനായ വങ്കന്‍ അതു പറയുന്നതില്‍ അത്ഭുതമില്ല. 

ഇ എം എസ്സും വൈതാളികസംഘവും വളച്ചൊടിച്ച ചരിത്രത്തിന്റെ മറുപുറത്തിന്റെ ചില പൊട്ടും പൊടിയുമായെങ്കിലും ലഭ്യമാണ് എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത.

01/11/2010

തന്തയ്ക്കു പിറക്കാത്ത ഇ എം എസ് സാഹിത്യസിദ്ധാന്തങ്ങള്‍

ഇ എം എസ്സാട്ടെ നവകേരളശില്പിയാട്ടെ, മനുഷ്യന്മാര്‍ ഇത്രയ്ക്ക് ഉളുപ്പുകെടാന്‍ പാടുണ്ടോ?
1991 ല്‍ ഭാഷാപോഷിണിയില്‍ നടന്ന സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇ എം എസ് പറഞ്ഞ ചില കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് 1992 ഫിബ്രവരി മാസത്തില്‍ ഒരാള്‍ ഇദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കുന്നു.  ചോദ്യകര്‍ത്താവ് ഉദ്ധരിച്ച ഈ ഭാഗം നോക്കുക.
സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്. സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യ രചനയ്ക്ക് ആവശ്യമില്ല. ആ അര്‍ത്ഥത്തില്‍ കല കലയ്ക്കുവേണ്ടിയാണ്. ഈ സത്യം കമ്യൂണിസ്റ്റുകാരായ ഞങ്ങള്‍ വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ല.
ഇ എം എസ്സിന്റെ പതിവു വര്‍ത്തമാനത്തില്‍നിന്നു വളരെ വിഭിന്നമായ ഒരു നിലപാടാണിത്. താന്‍ തെറ്റുതിരുത്തുന്നവനാണ് എന്ന തോന്നലുണ്ടാക്കാനായി പല വിഷയങ്ങളിലും പല കാലങ്ങളിലും ഇത്തരം നാടകീയമായ നിലപാടു മാറ്റങ്ങള്‍ ഇ എം എസ് അവതരിപ്പിച്ചിട്ടുണ്ട്.
ഇവിടെ ഉദ്ധരിച്ചിരിക്കുന്ന കാര്യം താന്‍‌ പറഞ്ഞതുന്നെയാണെന്ന് ഉത്തരം പറയുമ്പോള്‍ നമ്പൂതിരിപ്പാട് ശരിവെയ്ക്കുന്നുണ്ട്. അളിഞ്ഞ ഉത്തരമാണ് നല്കുന്നത്. താന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ബോധപൂര്‍വ്വമല്ലാതെ സാഹിത്യരചന നടത്തുന്ന സാഹിത്യകാരന്മാരെപ്പറ്റിയാണ് ശരിയായിരിക്കുന്നത്. (ആസ്വാദനത്തിന്റെ കാര്യത്തിലും അവരെയിരിക്കും നമ്പൂതിരിപ്പാട് ഉദ്ദേശിച്ചത്!) അവരെ സംബന്ധിച്ചിടത്തോളം കല കലയ്ക്കുവേണ്ടിയാണ്. വ്യക്തിഗതമായ വ്യാപാരമാണെങ്കിലും അമൂര്‍ത്തമായല്ല രചന നടത്തുന്നത്.  
"സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യ രചനയ്ക്ക് ആവശ്യമില്ല" എന്നത് കമ്യൂണിസ്റ്റുകാരല്ലാത്ത സാഹിത്യകാരന്മാരെക്കുറിച്ച് തികച്ചും ശരിയാണ്.
താന്‍ ഭാഷാപോഷിണിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരണി ചിഹ്നമിട്ട് ആവര്‍ത്തിച്ച് അതിന് അളിഞ്ഞ മറുപടി പറഞ്ഞ ഈ വങ്കന്‍ സൈദ്ധാന്തികന്‍ പക്ഷേ പിന്നെയും ഒരു മൂന്നു വര്‍ഷം കഴിഞ്ഞ് ഇതേക്കുറിച്ച് ചോദിച്ച ഒരു ചോദ്യത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു.
ആയിരത്തിത്തൊള്ളായിരിത്തി തൊണ്ണൂറ്റിയൊന്നില്‍ "സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യ രചനയ്ക്ക് ആവശ്യമില്ലെന്നു" ഞാന്‍ പറയുകയുണ്ടായില്ല.
 തിരുനല്ലൂര്‍ കരുണാകരന്‍ ഭാഷോപോഷിണിയില്‍ എഴുതിയ ഒരു ലേഖനത്തില്‍ 1991 ലെ ഇ എം എസ്സിന്റെ നിലപാടുമാറ്റത്തെക്കുറിച്ച് അന്നത്തെ ഭാഷാപോഷിണിയില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് എഴുതിയ ലേഖനത്തെക്കുറിച്ചായിരുന്നു 1995 ലെ ചോദ്യം. ആ ഉത്തരം അവസാനിപ്പിക്കുന്നത് ഇങ്ങനെ:
എന്റെ സാഹിത്യനിരൂപണപരമായ കാഴ്ചപ്പാടില്‍ വന്ന പുരോഗതിയാണ് ഇതു സൂചിപ്പിക്കുന്നത്.
തൊലിക്കട്ടിയിലുണ്ടായ വര്‍ദ്ധനകൂടി ഇതു സൂചിപ്പിക്കുന്നില്ലേ?




24/10/2010

നായനാരും കുമ്പളങ്ങയും

നായനാര്‍ കുമ്പളങ്ങ കട്ട കഥയറിയുമോ? വിവരദോഷി ഇംഗ്ലീഷിലൊരു ആത്മകഥയെഴുതി. My Struggles എന്ന പേരില്‍. ദില്ലിയില്‍നിന്നു പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു. അശ്ലീലമായ ഒരു ആത്മകഥ. അതിലെ അശ്ലീലത്തെപ്പറ്റി പിന്നീട്. ഇപ്പോള്‍ കുമ്പളങ്ങയെപ്പറ്റി. ടി പുസ്തകത്തിന്റെ 106-ആം പേജിലാണ് കുമ്പളങ്ങയുള്ളത്. ഇതാ പേജു കാണുക:
 നമ്മുടെ പാര്‍ട്ടി പത്രത്തിന്റെ ചാരവുമായി ഒരു കുമ്പളത്ത് ശങ്കുപിള്ള തിരുവനന്തപുരത്ത്  എത്തി പട്ടത്തിന്റെ ഗവണ്‍മെന്റിനെ (അതിലെ മുഖ്യമന്ത്രി പക്ഷേ പറവൂര്‍ ടി കെ നാരായണ പിള്ളയാണേ) മറിച്ചിടാന്‍ ശ്രമിക്കുന്നതാണ് വിവരദോഷി വിവരിക്കുന്നത്. ഇനി കാര്യമെന്താണെന്നറിയാന്‍ ഈ സംഭവത്തെക്കുറിച്ച് കുമ്പളത്തു ശങ്കുപിള്ളയുടെ ആത്മകഥയിലെ അതിനെപ്പറ്റി പറയുന്ന ഒരു താള്‍ നോക്കുക.
ഈ അശ്ലീലമൊക്കെ എങ്ങനെ മുഖ്യനായും പാര്‍ട്ടി സെക്രട്ടറിയായും കേരളരാഷ്ട്രീയത്തെ നിയന്ത്രിച്ചു എന്നാലോചിക്കുമ്പോള്‍... വെറുതെയല്ല ടിയാന്റെ പ്രസ്ഥാനം ഇത്ര ഉളുപ്പുകെട്ടതായിപ്പോയത്.
ഇന്നിപ്പോള്‍ സി പി എമ്മിന്റെ താര്‍ക്കികനായ എന്‍ മാധവന്‍ കുട്ടി പതിനഞ്ചു വര്‍ഷം മുമ്പ് നായനാരെക്കുറിച്ചെഴുതിയ ഈ ലേഖനം രസകരമായിരിക്കുന്നു. ഇവിടെക്കാണാം അത്.

22/10/2010

സി വി രാമന്‍ പിള്ള ഫ്യൂഡല്‍ പിന്തിരിപ്പനോ ബൂര്‍ഷ്വാ നവോത്ഥാന നായകനോ?

പത്തുമാസത്തെ ഇടവേളയില്‍ ഇ എം എസ് ചോദ്യോത്തരപംക്തിയില്‍ നല്കിയ രണ്ടു വിശദീകരണങ്ങളാണ് താഴെക്കാണുന്നത്. സമ്പൂര്‍ണ്ണകൃതികള്‍ സഞ്ചിക 59ല്‍ 145-149 പേജുകളില്‍ ഈ ചോദ്യോത്തരങ്ങള്‍ കാണാം. 1993-94 കാലത്ത് മൂത്തു പാകം വന്ന (സ്വയം തിരുത്തലിന്റെ മൂര്‍ദ്ധന്യത്തിലെത്തിയ) ഇ എം എസ്  ആണ് ഉത്തരം നല്കുന്നത്. ഒന്നു സി വി രാമന്‍പിള്ളയെപ്പറ്റി സവിശേഷമായും രണ്ടാമത്തേത് ജീവല്‍ സാഹിത്യത്തിലേക്കു നയിച്ച ബൂര്‍ഷ്വാസാഹിത്യകാരന്മാരെപ്പറ്റി പൊതുവായും. ആദ്യത്തേതില്‍ പറയുന്നത് സി വി രാമന്‍പിള്ളയ്ക്കു ചരിത്രബോധം ഒട്ടുമുണ്ടായിരുനില്ലെന്നും ചരിത്രവസ്തുതകളുടെ നേരേ കണ്ണടച്ച് തിരിവിതാംകൂറിലെ നാടുവാഴി മേധാവിത്വത്തെ വാഴ്ത്താനാണ് സി വി ശ്രമിച്ചതെന്നുമാണ്. അതേസമയം സി വിയുടെ കൃതികള്‍ക്ക് ചില മെച്ചങ്ങളുണ്ട്. അവ പ്രതിപാദ്യകാലത്തെ സാമൂഹ്യജീവിതത്തെ സമര്‍ത്ഥമായി ചിത്രീകരിച്ചു. സ്വയം രാജപക്ഷപാതിയാണെങ്കിലും എതിര്‍പക്ഷത്തുള്ള പലരുടെയും മിഴിവുള്ള ചിത്രങ്ങള്‍ വരച്ചുകാട്ടി.
രണ്ടാമത്തെ വിശദീകരണത്തില്‍ സി വി ഒരു ബൂര്‍ഷ്വാ നവോത്ഥാന നായകനായിരുന്നു. ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ മുന്‍ഗാമി എന്നു പറയാന്‍ തക്കവണ്ണം പുരോഗമനകാരിയായിരുന്നു.രാജവാഴ്ചയുടെ പക്ഷത്തുനിന്ന് അതിനെ പ്രകീര്‍ത്തിക്കാനായി ചരിത്രവസ്തുതകളുടെ നേരേ പാടേ കണ്ണടച്ചുകൊണ്ട് കള്ളം എഴുതിവെച്ചാലും അക്കാലത്തെ സാമൂഹ്യജീവിതത്തെ സമര്‍ത്ഥമായി ചിത്രീകരിക്കാം, മിഴിവുള്ള കഥാപാത്രങ്ങളെ വരച്ചുവെയ്ക്കാം എന്നതൊക്കെ വകവെച്ചുകൊടുക്കാം. പക്ഷേ അതേ ആള്‍ എങ്ങനെ ദേശീയ വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമാവും? എങ്ങനെ ബൂര്‍ഷ്വാ നവോത്ഥാന നായകനാവും? എങ്ങനെ കേരളത്തില്‍ വളരുകയായിരുന്ന ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് രൂപം നല്കും?
കൊച്ചുവേണാട് ഏകീകൃത തിരുവിതാംകൂര്‍ ആയി മാറിയതെങ്ങനെ എന്നതു സംബന്ധിച്ച് ഇദ്ദേഹത്തിന്റെ പരിഹാസ്യമായ വിവരക്കേട് അവിടെ ഇരിക്കട്ടെ. മേലെക്കൊടുത്ത തരത്തില്‍ രണ്ടു വിശദീകരണങ്ങള്‍ എഴുതിയ ഒരുത്തനോട് പഴയ ഭാവുകത്വം വെച്ചു ചോദിക്കേണ്ടുന്ന ഒരു ചോദ്യമുണ്ട്. "തനിക്കെത്ര തന്തയുണ്ടെടോ?" എന്ന്. ചരിത്രവസ്തുതകളോട് സത്യസന്ധത പുലര്‍ത്താത്തതിന്റെ പേരിലാണ് ഇ എം എസ് സി വി രാമന്‍പിള്ളയെ കുറ്റം പറയുന്നത്. ജീവിച്ച കാലത്ത് നടന്ന ചരിത്ര സംഭവങ്ങളെപ്പറ്റി വിവരിക്കുമ്പോള്‍ ഒരുളുപ്പും കൂടാതെ, മറ്റുള്ളവര്‍ തന്നെപ്പറ്റി എന്തു വിചാരിക്കുമെന്നു നോക്കാതെ, പറഞ്ഞുപോയ വിവരക്കേടിനുമേല്‍ പിടിച്ചുതൂങ്ങിയ മാന്യനാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്നതാണ് അതിന്റെ ഐറണി. തിരുവിതാംകൂറിന്റെ പില്‍ക്കാല ചരിത്രത്തെപ്പറ്റി ഇ എം എസ് നാണംകെട്ടു കൊണ്ടുനടന്ന ഒരു നുണയെപ്പറ്റി അടുത്ത പോസ്റ്റില്‍.





19/10/2010

കേരളീയന്റെ ജീവചരിത്രമെഴുതിയ ചരിത്ര പ്രൊഫസറുടെ വങ്കത്തരങ്ങള്‍

കേരളീയനും കര്‍ഷകപ്രസ്ഥാനവും, ഡോ. വി വി കുഞ്ഞികൃഷ്ണന്‍, 1996, ചിന്ത പബ്ലിഷേഴ്സ്.
ഡോ. വി വി കുഞ്ഞികൃഷ്ണന്‍ മലബാറിലെ കുടിയായ്മ നിയമത്തിന്റെ ചരിത്രത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധത്തിന് കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്റ്ററേറ്റ് നേടിയ ആളത്രെ. കണ്ണൂരിലെ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വിമെന്‍സ് കോളജില്‍ ചരിത്ര പ്രൊഫസറായിരുന്നത്രെ. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്റ്ററേറ്റ് നേടാന്‍ മണ്ണും ചാണവും വേര്‍തിരിച്ചറിയണമെന്ന് നിര്‍ബന്ധമില്ല. പിന്നെ ഒരു മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനായ ഗവേഷകന് (ഇദ്ദേഹം അങ്ങനെയാവണമെന്നാണ് പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍നിന്നും പുസ്തകം മാര്‍ക്സിസ്റ്റ് പാര്‍ട്ടി  പുസ്തകശാല പ്രസിദ്ധീകരിച്ചതില്‍നിന്നും മനസ്സിലാവുന്നത്) കര്‍ഷക പ്രസ്ഥാനത്തെപ്പറ്റിയോ land relations നെപ്പറ്റിയോ പുസ്തകമോ ഗവേഷണ പ്രബന്ധമോ എഴുതണമെങ്കില്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നൂറു വാല്യം കാളമൂത്രവും ദേശാഭിമാനി, ചിന്ത, എന്നിവയുടെ ദശകങ്ങളായി പ്രസിദ്ധീകരിച്ചുവരുന്ന പ്രതികള്‍, നൂറു കണക്കിന് സമ്മേളന ബുള്ളറ്റിനുകള്‍, നായനാര്‍‌ ഫലിതങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവുമ്പോള്‍ പിന്നെന്ത് സാമഗ്രിക്ഷാമം?
മന്ദബുദ്ധിയെപ്പോലെ ഇങ്ങനെ പകര്‍ത്തിവെച്ചു പുത്തകം തട്ടിക്കൂട്ടുമ്പോള്‍ പക്ഷേ ഇതാ ഈ പറയുന്നതുപോലുള്ള വിവരക്കേടുകളും അമളികളും പിണയും.
രണ്ടു മാസംകൊണ്ട് 1500 മൈല്‍ സഞ്ചരിച്ച്  പട്ടിണി ജാഥ മദിരാശിയിലെത്തി.  (പുറം 34)
രണ്ടായിരത്തി നാന്നൂറിലധികം കിലോമീറ്റര്‍ മദിരാശിക്കു സഞ്ചരിച്ചെന്ന്! അതിനു കുറച്ചേറെ വട്ടം ചുറ്റേണ്ടിവരില്ലേയെന്ന ചിന്തയൊന്നും പ്രൊഫസറുടെ തലയ്ക്കകത്തേക്കു പോയിട്ടില്ല. ഏ കെ പൊതുവാളിന്റെ കേരളത്തിലെ കര്‍ഷക സമരങ്ങള്‍ എന്ന 1978 ലെ പുസ്തകത്തില്‍ കാണുന്ന ഈ അബദ്ധം ഉളുപ്പില്ലായ്മയുടെ വീരനായകന്‍ തന്റെ My Struggles എന്ന അശ്ലീലത്തില്‍ എടുത്തുകൊടുത്തത് ഈ ഗവേഷകന്‍ പ്രൊഫസറും എടുത്തു വിളമ്പിയിരിക്കുകയാണ്. (ജാഥയെക്കുറിച്ച് ഏ കെ ഗോപാലൻ ആത്മകഥയിൽ പറയുന്നതു നോക്കുക: "

ഈ ജാഥ സൃഷ്ടിച്ച ഉണർവിനെ ശരിക്കും ഉപയോഗപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. ലോകത്തിലെ പട്ടിണിജാഥകളുടെ ഇടയിൽ ഇത് അപ്രധാനമായിരുന്നില്ല. കാൽനടയായി 750 മൈൽ, 500 പൊതുയോഗങ്ങൾ. ഇവയിൽ ഞങ്ങൾ രണ്ടുലക്ഷം ആളുകളോട് പ്രസംഗിച്ചു. 25,000 ലഘുലേഖകൾ വിറ്റു. ചില്ലറ നാണയങ്ങളായി 500 രൂപ പിരിച്ചെടുത്തു. കേരളത്തിലെ എല്ലാ താലൂക്കുകളിലേക്കും ചെറിയ ജാഥകളെ അയയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഈ ജാഥകളിൽ അനേകം പുതിയ 

പ്രവർത്തകർ പങ്കെടുത്തു.  'പട്ടിണി പാട്ടുകൾ' എല്ലായിടത്തും കേൾക്കാമായിരുന്നു. (ഏ കെ ജി, എൻ്റെ ജീവിതകഥ, പേജ് 95, ചിന്ത പബ്ലിഷേഴ്സ്, 2007) )


 ഇന്നത്തെ കോഴിക്കോടിന്റെയും കൊയിലാണ്ടിയുടെയും ചില ഭാഗങ്ങള്‍ ചേര്‍ന്നതായിരുന്നു പഴയ കുറുമ്പ്രനാട്. (പുറം 41)
അപ്പോള്‍ കുറുമ്പ്രനാട് എന്നു പറഞ്ഞാല്‍ എവിടെ വരും ഡോക്റ്ററേ എന്നു ചോദിക്കാതെ വയ്യ. ഇയ്യാള്‍ തന്നെ വേണം കേരളീയന്റെ ജീവചരിത്രം രചിക്കുക. (Madras District Gazetteers സീരീസിലെ Malabar വോള്യം 1 (C. A. Innes) 1933 ലെ പതിപ്പിൽ 459-467 പേജുകളിൽ കുറുമ്പ്രനാട് താലൂക്കിനെയും അവിടുത്തെ പ്രധാനപട്ടണങ്ങളെയും വിവരിക്കുന്നുണ്ട്. ) 
1941-ല്‍ ഇ എം എസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗവണ്‍മെന്റ് റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു:
നമ്പൂതിരി കമ്യൂണിസ്റ്റിനെ പിടികൂടിയതിലൂടെ മലബാറിലെ പ്രധാനപ്പെട്ട ഒരു കമ്യൂണിസ്റ്റുകാരന്‍ അറസ്റ്റിലായി. ആ കമ്യൂണിസ്റ്റുകാരനില്‍നിന്ന് അയാളുടെ പാര്‍ട്ടിയുടെ ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങളടങ്ങിയ രേഖകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞു.
ഇക്കാലത്തെപ്പറ്റി നമ്പൂതിരിപ്പാട് എന്തു പറയുന്നു എന്നു നോക്കാം.
1940 ഒക്റ്റോബര്‍ 29 ന് ഞാന്‍ ഒരു ചെത്തുതൊഴിലാളി കുടുംബത്തിലേക്കു മാറ്റപ്പെട്ടു. തികച്ചും ഒന്നര വര്‍ഷക്കാലം ഞാനവിടെ താമസിച്ചിരുന്നു.
ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ രേഖ വരെ തട്ടിപ്പായി പടച്ചോ പ്രൊഫസറേ?
കമ്യൂണിസ്റ്റ് ഗൂഢാലോചന കേസില്‍ മോഹന്‍ കുമരമംഗലം, പി. രാമമൂര്‍ത്തി, എന്നിവരോടൊപ്പം 1942ല്‍ അറസ്റ്റ് ചെയ്യപ്പെട്ട കേരളീയന്‍ ബല്ലാരിക്കടുത്ത് ആലിപുരം സെന്‍ട്രല്‍ ജയിലില്‍ 1944 വരെ തടവുകാരനായിരുന്നു. (പുറം 104)
വാസ്തവത്തില്‍ കേരളീയന്റെ ഒരു ജീവചരിത്രത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കേണ്ട അധ്യായമാവേണ്ടിയിരുന്ന ഇക്കാര്യം ശ്ലോകത്തില്‍ കഴിക്കുകയാണ് പ്രൊഫസര്‍. ഈ ഒറ്റ വാക്യം മാത്രമാണ് 125ഓളം പേജുള്ള ഇപ്പുസ്തകത്തില്‍ ഇതിനെക്കുറിച്ചുള്ളത്.
മദ്രാസ് കോണ്‍സ്പിറസി കേസില്‍ അറസ്റ്റ് ചെയ്യപ്പെടുക 1942-ൽ അല്ല അതിനു മുമ്പാണ് എന്നതൊരു കാര്യം. 1940 ലോ 1941 ലോ ആണ് അറസ്റ്റ് നടന്നത്. 1941 അവസാനത്തോടെ യുദ്ധം ജനകീയയുദ്ധമായി മാറുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ബ്രിട്ടീഷു സൈന്യത്തിന്റെയടുക്കല്‍ പരിശീലനത്തിനു പോവുകയും ചെയ്ത കാലത്ത് എന്തു സാമ്രാജ്യത്വവിരുദ്ധ ഗൂഢാലോചന എന്നതും പ്രൊഫസറുടെ തലയിലേക്കു പോയിട്ടില്ല. 
1944 വരെ ജയിലിലിലായിരുന്ന കേരളീയന്‍ 1942ലും 1943ലും പടപ്പാട്ടെഴുതിയതിനെപ്പറ്റി പുസ്തകത്തില്‍ പറയുമ്പോള്‍ ആ വൈരുധ്യവും പ്രൊഫസര്‍ക്ക് തെളിയില്ല. 1942 ല്‍ കിസാന്‍ സംഘം ജാപ്പ് വിരുദ്ധപ്രചാരണം ആരംഭിച്ച കാലത്ത് കേരളീയന്‍ രചിച്ച കവിത പ്രൊഫസര്‍ ഉദ്ധരിക്കുന്നുണ്ട്.
വിട്ടയക്ക വിട്ടയക്ക
ഗാന്ധി നെഹ്റു വീരരെ!
വട്ടം ഞങ്ങള്‍ കൂട്ടീടട്ടെ
ജപ്പാനെ ചതയ്ക്കുവാന്‍. (പുറം 95,96)
ഇങ്ങനെ കമ്യൂണിസ്റ്റുകാര്‍ എഴുതാനിടയുള്ള ഒരു ഹ്രസ്വകാലം (യുദ്ധം ജനകീയമായി പരിണമിച്ചതിനുശേഷവും ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിനു മുമ്പുമായുള്ള കുറെ മാസങ്ങള്‍) ഇദ്ദേഹം കേരളത്തിലുണ്ടായിരുന്നു എന്നാണോ ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്?
ഉരിയരി പോലും കിട്ടാനില്ല
പൊന്നു കൊടുത്താലും
ഉദയാസ്തമയം പീടികമുമ്പില്‍
നിന്നു നരച്ചാലും. (പുറം 101)
എന്ന് 1943 ലെ ദുസ്ഥിതിയെപ്പറ്റിയും കേരളീയന്‍ എഴുതിയിട്ടുണ്ടത്രെ. ജയിലിലിരുന്ന് എഴുതി അയച്ചുകൊടുത്തതാണോ? ആവാന്‍ ഒരു വഴിയുമില്ല. അക്കാലത്തെ ജയിലവസ്ഥ അതനുവദിക്കുന്നതായിരുന്നില്ല.
ജയിലിലെന്ന് താന്‍ ശ്ലോകത്തില്‍ കഴിച്ച കാലത്തെപ്പറ്റി ഇങ്ങനെയൊക്കെ  അഴുകൊഴമ്പന്‍ വര്‍ത്തമാനം പറയുന്നത് ഗവേഷകനെഴുതിയാലും ഏതു പരട്ട നോട്ടീസെഴുത്തുകാരനെഴുതിയാലും ചേപ്രത്തരമാണെന്ന് മനസ്സിലാക്കാത്ത മന്ദബുദ്ധികളെപ്പറ്റി കൂടുതലെന്തു പറയാന്‍.
മദ്രാസ്സില്‍ വെച്ചു ഒളിവിലായിരുന്ന സുബ്രമണ്യശര്‍മ്മ (ശര്‍മ്മാജി), ഉമാനാഥറാവു, രാമമൂര്‍ത്തി, മോഹന്‍ കുമരമംഗലം, സി എസ്സ് സുബ്രമണ്യം, ഹനുമന്തറാവു എന്നിവരോടൊപ്പം ഞാനും മദിരാശി കമ്യൂണിസ്റ്റ് ഗൂഢാലോചനക്കേസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ആ കേസ്സില്‍ ഒരു വര്‍ഷത്തിലേറെക്കാലമുള്ള റിമാണ്ടിനുശേഷം ഞങ്ങളെല്ലാം മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷക്കു വിധിക്കപ്പെട്ടു.
ഇപ്രകാരം കേരളീയന്‍ എഴുതിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ഞാന്‍ നടന്നെത്തിയ വഴി എന്ന ലേഖനത്തിലാണ് ഇങ്ങനെ എഴുതിയത്. (കെ എ കേരളീയന്‍, കര്‍ഷകര്‍ക്കായൊരു ജീവിതം, കെ കെ എന്‍ കുറുപ്പ്, കേരള സാഹിത്യ അക്കാദമി, 2010,  പുറം 67.)
ഇതിന് നിര്‍ഭാഗ്യവശാല്‍ വിശ്വാസ്യത കുറവാണ്. 
Centenarian Communist Leader Honoured! എന്ന പേരില്‍ സി പി ഐ ക്കാരുടെ New Age Weekly യില്‍ വന്ന ഒരു ലേഖനം ഇവിടെ കാണാം.
In 1940, the British government launched the first Madras communist conspiracy case in which CS was sentenced to four years rigorous imprisonment, along with late leaders P.Ramamurthy, Mohan Kumaramangalam, Anumandha Rao (Andhra) S.Subramania Sharma and the present CPI(M) leader and former MP, R. Umanath.
ഇക്കൂട്ടത്തില്‍ കേരളീയനെന്ന കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാരുണ്ടായിരുന്നെങ്കില്‍ ഇവിടെയും അതുപോലെ മറ്റു പലയിടത്തും അദ്ദേഹത്തിന്റെ പേരുമാത്രമായി വിട്ടുപോവാനിടയില്ല. കാരണം പ്രായംകൊണ്ടും പ്രവര്‍ത്തനംകൊണ്ടും കൂട്ടത്തില്‍ രാമമൂര്‍ത്തിക്കൊപ്പം മൂപ്പുള്ള ആളാണ്. കോഴിക്കോട് ജന്മദേശമായുള്ള ഉമാനാഥ് എന്ന സി പി എം നേതാവിനു പറയാനാവും കേരളീയന്‍ തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നോ എന്ന്. 1970 ല്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ച കേരളീയന്റെ ഭൂതകാലം ചികയാന്‍ വലിയ താത്പര്യം ആര്‍ക്കും തോന്നിക്കാണില്ല.
കേരളീയന്‍ 1970 ല്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ചെന്നെഴുതിയിട്ട്, 1970 ല്‍ ന്യൂസ്പ്രിന്റ് ക്ഷാമം നിമിത്തം കര്‍ഷകന്‍ എന്ന കര്‍ഷകസംഘം മുഖപത്രം നിറുത്തി എന്നെഴുതിയിട്ട് പുസ്തകത്തിന്റെ അവസാനം ഒരു കാലാനുക്രമണിക കൊടുത്തതില്‍ 1974 വരെ കര്‍‌ഷകന്റെ പത്രാധിപരായി തുടര്‍ന്നു എന്നും എവുതിയിട്ടുണ്ട് നമ്മുടെ ഗവേഷകന്‍.

addendum
24th October
മലബാറില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രവര്‍ത്തകര്‍ കര്‍ഷകപ്രസ്ഥാനത്തിന് രൂപംകൊടുത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയത് അഖിലേന്ത്യാ കിസാന്‍ സഭ രൂപീകരിക്കുന്നതിനു മുമ്പായിരുന്നു എന്ന വസ്തുത മലബാറിലെ രാഷ്ട്രീയപ്രബുദ്ധതയുടെ ഉത്തമ ഉദാഹരണമാണ്. (ടി കൃതി, പുറം 33)
അഖിലേന്ത്യാ കിസാന്‍ സഭ രൂപീകരിക്കുന്നതിനു മുമ്പു 1935 ല്‍ തന്നെ രൂപീകരിച്ച കര്‍ഷക സംഘങ്ങളിലൊക്കെ നമ്മുടെ സഖാക്കളുടെ  പേരും നിറയെ കാണാം. എ വി കുഞ്ഞമ്പു, എം പി അപ്പുമാസ്റ്റര്‍, ഇ എം എസ്, ഇ പി ഗോപാലന്‍. പക്ഷേ ഈ ഗവേഷകന്‍ 1933 ല്‍ കോഴിക്കോട്ട് നടന്ന ഒരു യോഗത്തെപ്പറ്റി കേട്ടമട്ടില്ല.
"അഖിലേന്ത്യാ കിസാന്‍സംഘത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ കേരള കര്‍ഷകസംഘം എന്ന സംഘടന രൂപീകരിക്കാനുള്ള പരിശ്രമമാരംഭിച്ചിരുന്നു. കര്‍ഷകപ്രശ്നങ്ങളെയും ചുറ്റുപാടുകളെയും വിലയിരുത്താന്‍ 1933 നവംബര്‍ 5ന് കോഴിക്കോട് ടൌണ്‍ഹാളില്‍ കേരളത്തിലെ പൊതുപ്രവര്‍ത്തകരുടെ ഒരു യോഗം മഞ്ചേരി രാമയ്യരുടെ അധ്യക്ഷതയില്‍ സമ്മേളിച്ചു. യോഗത്തില്‍ കെ. മാധവമേനോന്‍ അവതരിപ്പിച്ച താഴെപ്പറയുന്ന പ്രമേയം പി കൃഷ്ണപിള്ള പിന്താങ്ങി:
"കേരള കര്‍ഷസംഘം എന്നൊരു സംഘടന മലബാറില്‍ ഒട്ടാകെ രൂപീകരിക്കാനും അതിന്റെ ശാഖകളായി താലൂക്ക് സംഘങ്ങളും അംശഘടകങ്ങളും ഏര്‍പ്പെടുത്താനും ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു. ഈ യോഗം കര്‍ഷകരുടെ സാമ്പത്തിക ഉന്നതിക്കായി പ്രവര്‍ത്തിക്കുന്നതും ഉടനെതന്നെ വര്‍ധിച്ച നിലനികുതികൊണ്ടുണ്ടാവുന്ന കഷ്ടപ്പാടുകളെ ഗവണ്‍മെന്റിനെ വേണ്ടവിധത്തില്‍ അറിയിക്കേണ്ടതുമാകുന്നു. (കെ കെ എന്‍ കുറുപ്പ്, ആധുനിക കേരളം: ചരിത്രഗവേഷണ പ്രബന്ധങ്ങള്‍, പുറം 62, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1995  (original edition 1982))
ഇതിനായി രൂപീകരിച്ച കമ്മിറ്റിയില്‍ കൃഷ്ണപിള്ളയും കേരളീയനും ഇ എം എസ്സുമുണ്ട്. ഇതാണ് തുടക്കം. മലബാറിലെ കാര്‍ഷിക ബന്ധത്തെപ്പറ്റി ഗവേഷണം ചെയ്ത് ഡോക്റ്ററേറ്റ് സംഘടിപ്പിച്ച പണ്ഡിതന് ഇതറിഞ്ഞുകൂടെങ്കില്‍ നാണക്കേടാണ്.

14/10/2010

എണ്‍പതു തികഞ്ഞ ഇ എം എസ്, കുഞ്ഞനന്തന്‍ നായരുടെ അല്പത്തരം

എണ്‍പതു തികഞ്ഞ ഇ എം എസ് എന്നൊരു  കൊച്ചു പുസ്തകമുണ്ട് കുഞ്ഞനന്തന്‍ നായരുടേതായി. 1990ല്‍ ചിന്ത പബ്ലിഷ് ചെയ്തതാണ് ഈ തട്ടിപ്പുസാഹിത്യം.  ഇ എം എസ് സ്തുതിക്ക് അനിവാര്യമായ കൂട്ടാണ്  നുണ, വിവരക്കേടുകള്‍ എന്നിവയൊക്കെ. അല്പത്തരവും ക്ഷുദ്രതയും നിറഞ്ഞ നമ്പൂതിരിപ്പാട് ജീവിതത്തെ വാഴ്ത്താന്‍ കുഞ്ഞനന്തന്‍ അവലംബിക്കുന്ന തരംതാണ ട്രിക്കുകള്‍ സ്മര്യപുരുഷന്റെ രാഷ്ട്രീയജീവിതത്തെ പ്രതിഫലിപ്പിക്കുന്നതാകയാല്‍ ഏതാനും ഉദാഹരണങ്ങള്‍ അപ്രസക്തമാവില്ല.
1.

ലാലാ ലജ്പത്റായിയെ പഞ്ചാബിലെ ബ്രിട്ടീഷ് പൊലീസ് മേധാവി തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇ എം എസിന്റെ ആദ്യത്തെ (പെരുന്തല്‍മണ്ണയില്‍) രാഷ്ട്രീയ സമരം- ആ കന്നി സമരത്തെപ്പറ്റി ഇ എം എസ് ഇങ്ങനെ എഴുതി. (കുഞ്ഞനന്തന്‍ നായര്‍, എണ്‍പത് തികഞ്ഞ ഇ എം എസ്, ചിന്ത, 1990, പുറം 6)
തുടര്‍ന്ന് കുഞ്ഞനന്തന്‍ നായര്‍ ഇ എം എസ്സിന്റെ ആത്മകഥയില്‍നിന്ന് ഉദ്ധരിക്കുകയാണ്. 1927-ലെ കാര്യമാണ് പറയുന്നത്. കുഞ്ഞനന്തന്‍ നായര്‍ ഉദ്ധരിക്കുന്ന ഭാഗം സൈമണ്‍ കമ്മീഷന്റെ വരവില്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ സമരത്തെപ്പറ്റി പറയുന്ന ഭാഗമാണ്, ഇടയ്ക്ക് ഇ എം എസ് ലാലാലജ്പത് റായിയെ പരാമര്‍ശിക്കുന്നുണ്ടെന്നുമാത്രം. ഈ ആദ്യത്തെ രാഷ്ട്രീയ സമരത്തിനെ സംബന്ധിക്കുന്ന സത്യാവസ്ഥ പക്ഷേ കുഞ്ഞനന്തന്‍ നായര്‍ പറയില്ല. കാരണം അത് ഇ എം എസ്സിന് അത്ര ഗുണകരമല്ല. വിദ്യാര്‍ത്ഥികള്‍ യോഗം ചേര്‍ന്ന് പഠിപ്പുമുടക്കാന്‍ തീരുമാനിച്ചിട്ട് നേരം വന്നപ്പോള്‍ പേടിച്ച് ക്ലാസ്സില്‍ കയറിയ ചരിത്രമാണത്. ജീവിതകാലം മുഴുവന്‍ ഇ എം എസ് കൊണ്ടുനടന്ന ഭീരുത്വത്തിന്റെ മധ്യവര്‍ത്തി സമീപനത്തിന്റെ ആദ്യത്തെ പൊതുപ്രദര്‍ശനം എന്നു പറയാം ഈ ആദ്യത്തെ രാഷ്ട്രീയ സമരത്തെപ്പറ്റി.
ഇത് അഞ്ചാം ഫോറത്തില്‍ പഠിക്കുന്ന കാലം. മദിരാശി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത് അക്കാലത്താണ്. പതിനെട്ടു വയസ്സോ മറ്റോ വരും ഇ എം എസ്സിന് അക്കാലത്ത്. കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ കേട്ടാല്‍ മുഴുവന്‍ മനസ്സിലാവില്ല. "ഹിന്ദു പത്രം തന്നെ മുഴുവന്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയാറില്ല." എന്ന് ഇ എം എസ് പറയുന്നു. എന്നാല്‍ കുഞ്ഞനന്തന്‍ നായര്‍ ഒരുളുപ്പുംകൂടാതെ പൊട്ടിക്കുന്നത് "പതിനൊന്നു വയസ്സുമുതല്‍ ഓത്തുചൊല്ലുന്നതിനിടയില്‍ ഇംഗ്ലീഷ് പഠിച്ച ഇ എം എസ് പത്തുവയസ്സുമുതല്‍ ഹിന്ദുപത്രം മനയില്‍ വരുത്തി വായിക്കാന്‍ തുടങ്ങിയിരുന്നു" എന്നും. (പുറം 4.)


2.
ജന്മിയും കോണ്‍ഗ്രസ് നേതാവും ബി എക്കാരനുമായതുകൊണ്ട് ഇ എം എസ് എ ക്ലാസ് തടവുകാരനായിരുന്നു. (പുറം 10)
ഇ എം എസ് ബി എ ക്കാരനല്ല. ബി ഏയ്ക്കു ചേര്‍ന്നയുടന്‍ പഠിപ്പുപേക്ഷിച്ചാണ് ഇ എം എസ് ജയിലുകേറാന്‍ കോഴിക്കോട്ടേയ്ക്കു പോയത്.  ഏ ക്ലാസ് തടവ് എന്താണെന്ന് ഇ എം എസ് തന്നെ പറഞ്ഞിട്ടുണ്ട്. "ഹോസ്റ്റല്‍ ജീവിതം പോലെ" എന്ന്. ബോംബെ മേയറുടെ മകനായിരുന്ന ബട്ലീവാല കണ്ണൂര്‍ ജെയിലില്‍ ഉയര്‍ന്ന ക്ലാസ്സുകാരുടെ സൌകര്യങ്ങള്‍ വേണ്ടെന്നു വെയ്ക്കുന്നതും ഉയര്‍ന്ന ധാര്‍മ്മികത മൂലം സഹതടവുകാരുടെ ആദരം നേടുന്നതും ഇ എം എസ് ജയിലു കേറുന്നതിനു മുമ്പാണെന്നും ഓര്‍ക്കുമ്പോള്‍ ഇ എം എസ്സിന്റെ ജയില്‍വാസത്യാഗം ശരിയായി മനസ്സിലാക്കാം.

3. 

1931 ല്‍ രൂപീകരിച്ച് കമ്യൂണിസ്റ്റ് ലീഗിലെ ആദ്യ അംഗങ്ങള്‍ എന്‍ സി ശേഖറും കെ സി ജോര്‍ജും ആയിരുന്നത്രെ. (പുറം 11)
കെ സി ജോര്‍ജ് രാഷ്ട്രീയത്തില്‍ വരുന്നത് 1936ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണെന്ന് അങ്ങോരുടെ തന്നെ സാക്ഷ്യമുണ്ട്. ജോര്‍ജിന് കമ്യൂണിസ്റ്റ് ലീഗുമായി ബന്ധമൊന്നുമുണ്ടായിരുന്നതായി ജോര്‍ജും പറയുന്നില്ല,  ആ ഗ്രൂപ്പിലെ അംഗമായ എന്‍ സി ശേഖറും പറയുന്നില്ല. കുഞ്ഞനന്തന്‍ കെ സി ജോര്‍ജിന്റെ ഉറ്റമിത്രമായിരുന്നിട്ടും ഇതൊന്നും അറിഞ്ഞുകൂടാത്തത് മോശം തന്നെ.

4. 

"രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സാഹിത്യത്തിലെന്തു കാര്യം" എന്ന് മറുഭാഗത്തുനിന്ന് നോവലും കഥകളും എഴുതുന്ന രാഷ്ട്രീയമില്ലാത്ത സാഹിത്യപ്രവര്‍ത്തര്‍ വാദിച്ചു. ഇക്കൂട്ടരെയാണ് ഇ എം എസും ദാമോദരനും കെ കെ വാര്യരും മറ്റും രൂപഭദ്രന്മാര്‍ എന്നു വിളിച്ചു കളിയാക്കിയത്. (പുറം 56)
അല്ല, ഇക്കൂട്ടരെയല്ല രൂപഭദ്രന്മാര്‍ എന്നു വിളിച്ചത്. അത് ജീവല്‍സാഹിത്യകാരന്മാരായിരുന്ന മുണ്ടശ്ശേരിയെയും പോളിനെയും പിന്നീട് തെറ്റിപ്പിരിഞ്ഞപ്പോള്‍ വിളിക്കാനുപയോഗിച്ച ശകാരപദമായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏതു ലഘുചരിത്രത്തില്‍ പോലും ഒരദ്ധ്യായമായി മുടങ്ങാതെ വരുന്ന കാര്യമാണ് ജീവല്‍സാഹിത്യം, പുരോഗമനസാഹിത്യം എന്നിവയൊക്കെ. ആ വക കാര്യങ്ങളില്‍പ്പോലും അടിസ്ഥാന ധാരണയില്ലാതെയാണ് കുഞ്ഞനന്തന്‍ നായര്‍ ഇ എം എസ്സിനെപ്പറ്റി കെരന്തം ചമച്ച് ഈ വിവരക്കേടുകളൊക്കെ തട്ടിവിടുന്നത്. തട്ടിപ്പും നുണയും മടികൂടാതെ പ്രകാശിപ്പിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രസാധകക്കമ്പനിക്ക് ഈ വിവരക്കേടുകളൊന്നും പുത്തരിയല്ല. ഇ എം എസ് 1931ല്‍ കറാച്ചിക്കുപോയെന്നൊക്കെ ഇ എം എസ്സിന്റെ ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതി പ്രസിദ്ധീകരിച്ച അവര്‍ക്കുണ്ടോ ഈ വക കാര്യങ്ങളില്‍ വല്ല വകതിരിവും. 
കുഞ്ഞനന്തന്‍ നായര്‍ ഒരു പ്രൊഫഷണല്‍ പാര്‍ട്ടി പേനയുന്തിയായിരുന്നു. ഇവിടെ കാണിച്ച വിവരക്കേടുകളാവട്ടെ തന്റെ പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങളറിയായ്കയും. 

29/07/2010

വെണ്മണിമഹള്‍ അരുന്ധതി റോയ് (ഇ എം എസ്സും സെക്സും)

ഇ എം എസ് നമ്പൂതിരിപ്പാട് എന്നൊരു പുമാന്‍ വെറുമൊരു പതിനഞ്ചുകൊല്ലം മുന്‍പ് ഇങ്ങനെ എഴുതി ഈ കേരളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍...

വായനയുടെ ആഴങ്ങളില്‍ എന്ന പേരിലൊരു സമാഹാരമുണ്ട്. വയസ്സുകാലത്തു നമ്പൂതിരിപ്പാടിരുന്നു പുസ്തകം വായിച്ചു നാട്ടാരെ അറിയിച്ചത്. അതില്‍ ഇതു കണ്ടിട്ടില്ല.

07/07/2010

page scans (test)



ഈ buzzലെ ചര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ചില സ്കേന്‍

ശ്രീധരമേനോന്‍ കേരളചരിത്രം



ഇളംകുളം തിരഞ്ഞെടുത്ത കൃതിക
ള്‍

















ഇളംകുളം,  കലമറുക്കല്‍


ഇളംകുളം നിരൂപണം
500 വര്‍ഷത്തെ കേരളം: ചില അറിവടയാളങ്ങള്‍, താരതമ്യപഠനസംഘം, 1999

ഇളംകുളം, കൊല്ലം, കുരക്കേണിക്കൊല്ലം,തരിസാപ്പള്ളി ശാസനം

01/07/2010

പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇ എം എസ് എവിടെയായിരുന്നു

1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് എവിടെ നിന്നു എന്നതിനെപ്പറ്റി കെ പി ആര്‍ ഗോപാലന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്  ഉദ്ധരിച്ചുകൊണ്ട് ഇ എം എസ്സിനോടൊരാള്‍ ചോദിച്ച രസകരമായ ചോദ്യവും ഇ എം എസ്സിന്റെ മറുപടിയുമാണ് താഴെക്കാണുന്നത്. കെ പി ആര്‍ ഗോപാലന്‍ പറഞ്ഞ കാര്യങ്ങളൊന്നും ഇ എം എസ് നമ്പൂതിരിപ്പാട് നിഷേധിക്കുന്നില്ലെന്നതു ശ്രദ്ധേയമാണ്.