1991 ല്‍ ഭാഷാപോഷിണിയില്‍ നടന്ന സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുത്ത് ഇ എം എസ് പറഞ്ഞ ചില കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് 1992 ഫിബ്രവരി മാസത്തില്‍ ഒരാള്‍ ഇദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കുന്നു. ചോദ്യകര്‍ത്താവ് ഉദ്ധരിച്ച ഈ ഭാഗം നോക്കുക.
സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്. സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യ രചനയ്ക്ക് ആവശ്യമില്ല. ആ അര്‍ത്ഥത്തില്‍ കല കലയ്ക്കുവേണ്ടിയാണ്. ഈ സത്യം കമ്യൂണിസ്റ്റുകാരായ ഞങ്ങള്‍ വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ല.ഇ എം എസ്സിന്റെ പതിവു വര്‍ത്തമാനത്തില്‍നിന്നു വളരെ വിഭിന്നമായ ഒരു നിലപാടാണിത്. താന്‍ തെറ്റുതിരുത്തുന്നവനാണ് എന്ന തോന്നലുണ്ടാക്കാനായി പല വിഷയങ്ങളിലും പല കാലങ്ങളിലും ഇത്തരം നാടകീയമായ നിലപാടു മാറ്റങ്ങള്‍ ഇ എം എസ് അവതരിപ്പിച്ചിട്ടുണ്ട്.
ഇവിടെ ഉദ്ധരിച്ചിരിക്കുന്ന കാര്യം താന്‍ പറഞ്ഞതുന്നെയാണെന്ന് ഉത്തരം പറയുമ്പോള്‍ നമ്പൂതിരിപ്പാട് ശരിവെയ്ക്കുന്നുണ്ട്. അളിഞ്ഞ ഉത്തരമാണ് നല്കുന്നത്. താന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ബോധപൂര്‍വ്വമല്ലാതെ സാഹിത്യരചന നടത്തുന്ന സാഹിത്യകാരന്മാരെപ്പറ്റിയാണ് ശരിയായിരിക്കുന്നത്. (ആസ്വാദനത്തിന്റെ കാര്യത്തിലും അവരെയിരിക്കും നമ്പൂതിരിപ്പാട് ഉദ്ദേശിച്ചത്!) അവരെ സംബന്ധിച്ചിടത്തോളം കല കലയ്ക്കുവേണ്ടിയാണ്. വ്യക്തിഗതമായ വ്യാപാരമാണെങ്കിലും അമൂര്‍ത്തമായല്ല രചന നടത്തുന്നത്.
"സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യ രചനയ്ക്ക് ആവശ്യമില്ല" എന്നത് കമ്യൂണിസ്റ്റുകാരല്ലാത്ത സാഹിത്യകാരന്മാരെക്കുറിച്ച് തികച്ചും ശരിയാണ്.താന്‍ ഭാഷാപോഷിണിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരണി ചിഹ്നമിട്ട് ആവര്‍ത്തിച്ച് അതിന് അളിഞ്ഞ മറുപടി പറഞ്ഞ ഈ വങ്കന്‍ സൈദ്ധാന്തികന്‍ പക്ഷേ പിന്നെയും ഒരു മൂന്നു വര്‍ഷം കഴിഞ്ഞ് ഇതേക്കുറിച്ച് ചോദിച്ച ഒരു ചോദ്യത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു.
ആയിരത്തിത്തൊള്ളായിരിത്തി തൊണ്ണൂറ്റിയൊന്നില്‍ "സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യ രചനയ്ക്ക് ആവശ്യമില്ലെന്നു" ഞാന്‍ പറയുകയുണ്ടായില്ല.തിരുനല്ലൂര്‍ കരുണാകരന്‍ ഭാഷോപോഷിണിയില്‍ എഴുതിയ ഒരു ലേഖനത്തില്‍ 1991 ലെ ഇ എം എസ്സിന്റെ നിലപാടുമാറ്റത്തെക്കുറിച്ച് അന്നത്തെ ഭാഷാപോഷിണിയില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് എഴുതിയ ലേഖനത്തെക്കുറിച്ചായിരുന്നു 1995 ലെ ചോദ്യം. ആ ഉത്തരം അവസാനിപ്പിക്കുന്നത് ഇങ്ങനെ:
എന്റെ സാഹിത്യനിരൂപണപരമായ കാഴ്ചപ്പാടില്‍ വന്ന പുരോഗതിയാണ് ഇതു സൂചിപ്പിക്കുന്നത്.തൊലിക്കട്ടിയിലുണ്ടായ വര്‍ദ്ധനകൂടി ഇതു സൂചിപ്പിക്കുന്നില്ലേ?






















