കാലിക്കോസെന്‍ട്രിക് Calicocentric dusty room

19/06/2010

ഇ എം എസ്: 1952 ലെ രണ്ടു ചോദ്യോത്തരങ്ങള്‍

1952ല്‍ ഇ എം എസ് നമ്പൂതിരിപ്പാട് ദേശാഭിമാനിയില്‍ നല്കിയ രണ്ട് ഉത്തരങ്ങളാണ് താഴെ. സഞ്ചിക 11ല്‍ ആണ് ഇവ ഉള്ളത്.
ചോദ്യം
ആര്‍. കെ. നായര്‍, സുല്‍ത്താന്‍ബത്തേരി
വെണ്ടര്‍ കൃഷ്ണപിള്ള ഒരു മുതലാളി പ്രമാണിയാണെന്നും റിപ്പബ്ലിക്കന്‍ പ്രജാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണെന്നുമുള്ള കാരണത്താല്‍ അദ്ദേഹത്തെ സഹായിക്കാതിരുന്നതു ശരിയെങ്കില്‍, ഒരു വലിയ ജന്മിപ്രമാണിയും ഹിന്ദുമഹാസഭയെ അനുകൂലിക്കുന്നയാളുമായ പത്മപ്രഭാ ഗൌണ്ടനെ സഹായിച്ചതെങ്ങനെ ശരിയാകും?
ഉത്തരം
ഗൌണ്ടന്‍ ഹിന്ദുമഹാസഭയെ സഹായിക്കുന്നയാളാണെന്ന് ഇതേവരെ ഞാന്‍ കേട്ടിട്ടില്ല.
 (സഞ്ചിക 11, പുറം 40)
ഗൌണ്ടനെക്കുറിച്ച് 11ആം സഞ്ചികയുടെ പുറകില്‍ കൊടുത്തിട്ടുള്ള കുറിപ്പുകൂടി കാണണം. അതിതാ:

(ഗൌണ്ടന്‍ ഭൂപ്രഭുവോ ബൂര്‍ഷ്വായോ എന്നൊന്നും പറയാതെ അലങ്കാരത്തില്‍ കഴിച്ചിരിക്കുകയാണ്.)

ചോദ്യം
പി വി കെ നായര്‍, പുലൂപ്പ

മൊയാരത്ത് ശങ്കരന്റെ മരണത്തിനുത്തരവാദി കേളപ്പനോ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റോ?
ഉത്തരം
കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുകയെന്ന നയമനുസരിച്ചിരുന്ന കോണ്‍ഗ്രസ്സ് സംഘടന മുഴുവന്‍ അതിന് ധാര്‍മ്മികമായി ഉത്തരവാദിയാണ്. എന്നാല്‍ ആ നയമനുസരിച്ചുകൊണ്ടിരുന്ന അവസരത്തില്‍ തന്നെ കേളപ്പന്‍ ആ സംഭവം നടന്നതില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായിട്ടുണ്ട്. (സഞ്ചിക 11, പുറം 31)

ചോദ്യത്തിനുത്തരം പറയാതിരിക്കുന്ന വക്രബുദ്ധി അന്നേ ഇദ്ദേഹത്തിനു കൈമുതലായിരുന്നു. കേളപ്പന്റെ പ്രജാപാര്‍ട്ടിയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഐക്യമുന്നണിയുണ്ടാക്കിയ കാലത്താണ് ഈ മറുപടി. "കമ്യൂണിസ്റ്റുകാര്‍ നേരിടേണ്ടിവന്നതുപോലെതന്നെ അത്രയും നീചമായ അപവാദത്തിന് കേളപ്പനും അദ്ദേഹത്തിന്റെ അനുയായികളും പാത്രീഭവിച്ചു," എന്ന് കേളപ്പനെച്ചൊല്ലി ഇദ്ദേഹം അന്യത്ര സങ്കടപ്പെടുന്നുമുണ്ട്. (സഞ്ചിക 11, പുറം 100) കേളപ്പനെക്കുറിച്ച് ഇതിനു മുന്‍പും പിന്നെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇ എം എസ്സും നായനാരുമൊക്കെ എന്തൊക്കെ പറഞ്ഞിരുന്നു എന്നോര്‍ക്കണം ഇതിന്റെ സാരസ്യം മനസ്സിലാവാന്‍. കേളപ്പനും ഗുണ്ടകളും പാവപ്പെട്ടവരെ മര്‍ദ്ദിക്കുകയും വീടുകയറി ആക്രമിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തതിനെപ്പറ്റിയൊക്കെപ്പറഞ്ഞതു വിഴുങ്ങി  "അവര്‍ പണ്ടു ചെയ്ത തെറ്റുകളെയും കുറ്റങ്ങളെയും കുറിച്ച് ആവശ്യത്തിലധികം ഊന്നിയൂന്നിപ്പറഞ്ഞ് അവര്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണെന്ന നിഗമനത്തിലെത്തുന്നതി"നെതിരെ ഇ എം എസ് മുന്നറിയിപ്പുനല്കുന്നു. (സഞ്ചിക 10, പുറം 356.) മേലുദ്ധരണി എടുത്ത കെ എസ് പിയും പ്രജാ പാര്‍ട്ടിയും എന്ന ലേഖനത്തില്‍ കേളപ്പന്റെ ഭൂതവും വര്‍ത്തമാനവും ശുദ്ധമാക്കാന്‍ ഇ എം എസ് പാടുപെടുന്നതു കാണാം. ഗൌണ്ടനോടോ കേളപ്പനോടോ അല്ല എന്റെ താത്പര്യം. ഇ എം എസ്സിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഹിസ്റ്റോറിക്കല്‍ റിവിഷനിസത്തോടാണ്. ഇ എം എസ് മണ്ണിട്ടുമൂടിയ സ്വന്തം ചരിത്രങ്ങളെപ്പറ്റി അന്വേഷിക്കുമ്പോള്‍ കണ്ട ഒരു കൌതുകവര്‍ത്തമാനം മാത്രമാണിത്.

No comments:

Post a Comment