കാലിക്കോസെന്‍ട്രിക് Calicocentric dusty room

18/06/2010

ഉണ്ണാമന്‍മാരുടെ ഇ എം എസ് വായന

സ്വന്തം കൃതിയെക്കുറിച്ച് ഇ എം എസ് നുണപറഞ്ഞു എന്നാക്ഷേപിക്കുന്ന ഒരു പോസ്റ്റ് ഞാന്‍ എഴുതിയിരുന്നു. പുറത്തുനിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു എന്ന വാദത്തെ തന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ചോദ്യം ചെയ്തു എന്നു പറയുന്ന ഇ എം എസ്സിന്റെ പില്‍ക്കാലവാദം കാപട്യമാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇതിനെക്കുറിച്ച് ഒരു വിവരദോഷി എഴുതിയത് ഇവിടെ കാണാം. ടിയാന്‍ ഇ എം എസ്സിനെ ഉദ്ധരിച്ച് ഞാന്‍ പറയുന്നതിനെ ഖണ്ഡിക്കുകയാണെന്നാണ് ടിയാനും ടിയാനെ കെട്ടിയെഴുന്നെള്ളിക്കുന്ന സി പി എം ഓണ്‍ലൈന്‍ യൂണിറ്റ് അംഗങ്ങളും വിചാരിക്കുന്നത്. നമ്പൂരാര്‍ വന്നത് ഒരു നാട്ടില്‍നിന്നല്ല, പലനാട്ടില്‍നിന്ന് പലസമയത്തായി വന്നുവെന്ന് (കുറെ തെറിസഹിതം) മനസ്സിലാക്കിയാല്‍ ഇ എം എസ് 1947-48 കാലത്ത് എഴുതിയതും 1994 ല്‍ പ്രസംഗിച്ചതുമായി വ്യത്യാസമില്ലെന്നാണ് ടിയാന്‍ പറയുന്നത്. 
ഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല തവണയായി, പല സംഘങ്ങള്‍ വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്. (ഇ എം എസ്, 1948, ടിയാന്റെ നിറക്കൂട്ടോടെ)
ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ് എന്നുള്ളത് അസംബന്ധമാണ്.  (ഇ എം എസ്, 1994)
1994-ലെ പ്രസംഗത്തില്‍നിന്നുള്ള ഈ ഉദ്ധരണിയിലെ "ഒരു" ഇഷ്ടന് അങ്ങ് പോതിച്ചു. വ്യാഖ്യാനവും ചമച്ചു.  വടക്കേ ഇന്ത്യ എന്നത് ഒറ്റ രാജ്യമല്ലെന്നാലോച്ചാല്‍ തന്നെ ഇ എം എസ് 1994 ല്‍ ഉന്നയിക്കുന്ന പ്രശ്നം നമ്പൂതിരിമാര്‍ വന്നത് ഒറ്റ രാജ്യത്തുനിന്നാണോ അല്ലയോ എന്നതല്ല പുറത്തുനിന്നു വന്നോ ഇവിടെത്തന്നെ ഉണ്ടായോ എന്നതാണെന്നു സാമാന്യബുദ്ധിക്കു മനസ്സിലാക്കാവുന്നതേയുള്ളൂ.  സിപിഎമ്മുകാരേ,   ഇ എം എസ്സിനെ വായിക്കാനും നിങ്ങളെ പഠിപ്പിക്കണമെന്നതു കഷ്ടം തന്നെ. കാര്യമിതാണ്. 1947-48 കാലത്തെ പുസ്തകത്തിലെ നമ്പൂതിരിമാരുടെ ആഗമനത്തെപ്പറ്റിയുള്ള നിലപാട് 1951-ല്‍ തന്നെ ഇ എം എസ് തിരുത്തി. 1948-നുശേഷം ചില്ലറ പുസ്തകങ്ങള്‍ വായിച്ച് ആഭ്യന്തര-ബാഹ്യ വൈരുദ്ധ്യങ്ങളെപ്പറ്റി ചില്ലറ മാര്‍ക്സിസ്റ്റ് അറിവു നേടിയ ഇ എം എസ് , നമ്പൂതിരിമാര്‍ പുറത്തുനിന്നു വന്നവരല്ലെന്ന് പറഞ്ഞു. 1951-52 കാലത്തെഴുതിയ കേരളത്തിന്റെ ദേശീയ പ്രശ്നങ്ങള്‍ എന്ന കൃതിയിലാണ് ഇദ്ദേഹം ഇങ്ങനെ നിലപാട് തിരുത്തുന്നതെന്നാണ് വെപ്പ്. സഞ്ചിക 9-ല്‍ ഈ പുസ്തകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1952ല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച കൃതിക്ക് 1955ലായിരിക്കണം മലയാള പരിഭാഷ ഉണ്ടായത്. എന്തെന്നാല്‍ 1955ലെ മലയാളം പതിപ്പിന് എന്നു പറഞ്ഞ് ഒരു മുഖവുരയും  സഞ്ചിക 9-ലുണ്ട്.
അതില്‍നിന്ന് ഒരു പേജിതാ:
കേരളത്തിലെ വിവിധ ജാതികള്‍ വിവിധ കാലഘട്ടങ്ങളിലായി വിവിധ പ്രദേശങ്ങളില്‍നിന്നു വന്നവരാണെന്നൂഹിക്കുന്നതിനെക്കാള്‍ യുക്തിയുക്തമായിട്ടുള്ളത്, താരതമ്യേന സമത്വത്തോടെ ജീവിച്ചിരുന്ന പ്രാചീന കേരളസമുദായത്തില്‍ അസമത്വങ്ങള്‍ വളരാന്‍ തുടങ്ങിയപ്പോള്‍ ജാതികള്‍ ഉളവായെന്നു കരുതുന്നതാണെന്നാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്. 
ആ വിവരദോഷി ബ്ലോഗെറെ മുന്നില്‍ക്കണ്ടുകൊണ്ടാണ് ഇ എം എസ് ഇങ്ങനെ എഴുതിയതെന്നുതോന്നും. ഇങ്ങനെ നിലപാടു മാറ്റാനുള്ള കാരണം ഇ എം എസ് അടിവരയിട്ടുകൊടുത്തിട്ടുണ്ട്. മാര്‍ക്സിസ്റ്റ് വൈരുദ്ധ്യസിദ്ധാന്തമല്ലാതെ മറ്റൊന്നുമല്ല അത്. 1951-52 കാലത്ത് ലേശം മാര്‍ക്സിസവും ചരിത്രവുമൊക്കെ പഠിച്ച് ഇ എം എസ് തള്ളിക്കളഞ്ഞ ഒരു നിലപാടിനെ 1994-ല്‍ ഇ എം എസ്സിനെക്കൊണ്ട് പേറിക്കാന്‍ പണിപ്പെടുകയാണ് വിദ്വാന്‍! (ഇ എം എസ് അതും അതിലപ്പുറവും ചെയ്തിട്ടുണ്ടെന്നതു ശരിതന്നെ.)
ഇനി ആഭ്യന്തരമായി മാറ്റം സംഭവിക്കാന്‍ ബാഹ്യവൈരുദ്ധ്യം പോരാ ആഭ്യന്തര വൈരുദ്ധ്യം വേണമെന്ന വൈരുദ്ധ്യപാഠത്തെക്കുറിച്ച് ഇ എം എസ് അടിവരയിട്ടെഴുതിയതു വായിച്ചശേഷം വീണ്ടും 1994 ലെ പ്രസംഗഭാഗം വായിക്കുക. ഒരു സമുദായം മുഴുവന്‍ പുറമേനിന്നുവരുക എന്നത് അസംഭാവ്യമാണെന്നാണോ അതോ നമ്പൂതിരിമാര്‍ പലയിടത്തുനിന്നും വന്നുവെന്നാണോ നമ്പൂതിരിപ്പാട് ഉദ്ദേശിക്കുന്നത്?
പോരെങ്കില്‍ നമ്പൂതിരിമാരും നായന്മാരും അടങ്ങുന്ന ജാതിഹിന്ദുക്കളെല്ലാം ഒരു കാലത്ത് ഇവിടെത്തന്നെയുള്ള ഒരേ ജാതിയായിരുന്നു എന്നും ഇ എം എസ് പറയുന്നു. പൂര്‍വ്വനായര്‍ (പ്രാങ്നായര്‍ എന്നല്ലേ) എന്നാണ് ഈ ജാതിയെ ഇ എം എസ് വിളിക്കുന്നത്.
ഇങ്ങനെ ഒരു സമുദായം ഒന്നാകെ പുറത്തുനിന്നു വരുക എന്നത് അശാസ്ത്രീയമാണെന്നു സിദ്ധാന്തിച്ചതിന് കെ എന്‍ പണിക്കര്‍ എന്ന  പാര്‍ട്ടി ചരിത്രകാരന്‍ ഇ എം എസിനെ പുകഴ്ത്തുന്നുമുണ്ട്. അപ്പോള്‍ ശ്യാമക ബാലകാ, കാലിക്കോസെന്‍ട്രിക്കിനെ തെറിവിളിക്കാന്‍ ഇ എം എസ് തള്ളിക്കളഞ്ഞ ഒരു കാര്യത്തെ ഇ എം എസ്സിന്റെ തലയില്‍ കെട്ടിവെയ്ക്കണോ?
ബാലകനറിയുമോ ഇ എം എസ് എന്ന മഹാപ്രതിഭാസത്തെ?
മേല്പറഞ്ഞ പരിഷ്കരിച്ച വീക്ഷണം 1951-52 കാലത്തെഴുതിയ പുസ്തകത്തിലും 1965 ല്‍ പ്രസിദ്ധീകരിച്ച കേരളം: ഇന്നല, ഇന്ന്, നാളെ എന്ന പരട്ട പുസ്തകത്തിലും കാണാം. ദശകങ്ങള്‍ക്കുശേഷം ഇ എം എസ് നമ്പൂതിരിപ്പാട്, 1990-ല്‍ ആണെന്നു പറയുന്നു, കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്നൊരു കെരന്തമെഴുതി. നമ്പൂതിരിസമുദായം പുറത്തുനിന്നു വന്നവരാണെന്നു പറഞ്ഞ  ആദ്യകാല ഇ എം എസ്, ഇവിടെത്തന്നെയുള്ളവരാണെന്നു പറഞ്ഞ ഇടക്കാല ഇ എം എസ് എന്നീ ഘട്ടങ്ങളൊക്കെ പിന്നിട്ട് മൂത്തുപഴുത്ത വിവേകവുമായി 1990 ല്‍‌ കെരന്തം രചിക്കുമ്പോള്‍ ഈ വിഷയത്തില്‍ സഖാവ് എന്തു പറഞ്ഞിട്ടുണ്ടാവും? ഊഹിക്കാമോ?  ഇതു പക്ഷേ സി പി എമ്മുകാരോട് ചോദിക്കേണ്ട ചോദ്യമല്ല, കെ എന്‍ പണിക്കരോടും രാജന്‍ ഗുരുക്കളോടും മറ്റു സി പി എം ചരിത്രകാരന്‍മാരോടും ചോദിക്കേണ്ട ചോദ്യമാണ്. അതുമാത്രവുമല്ല, ആദ്യത്തെ സ്കേനില്‍ (സഞ്ചിക 11, പുറം 118) കാണുന്ന "ആര്യസംസ്കാരം ദ്രാവിഡ സംസ്കാരത്തെക്കാള്‍ മെച്ചപ്പെട്ടതാണെന്ന ധാരണ... അവാസ്തവമാണ്, അശാസ്ത്രീയമാണ്" എന്നു പറയുന്ന നമ്പൂതിരിപ്പാട് പില്‍ക്കാലത്ത് ഈ വിഷയത്തില്‍ പറഞ്ഞുനടന്നതെന്താണ്? ഈ വക കാര്യങ്ങളില്‍ ഒരു നര്‍മ്മലേഖനത്തോടെ  നമ്പൂതിരിപ്പാട് ഫലിതങ്ങള്‍ വീണ്ടും.

(കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍  എന്ന പുസ്തകത്തിന്റെ 2008ലെ ഒരു പതിപ്പ് 200നടുത്തു രൂപ കൊടുത്തു ഞാന്‍ വാങ്ങി. നിറയെ പരിഹാസ്യമായ അക്ഷരത്തെറ്റുകളോടും മുറിഞ്ഞ വാക്യങ്ങളോടും കൂടി ഈ പുസ്തകം ജന്മശതാബ്ദിക്കാലത്തുതന്നെ പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കാരെ വെറുതെവിടാന്‍ പാടുണ്ടോ, ഇ എം എസ് ഭക്തരേ?)

രണ്ടു രണ്ടരമാസമായുള്ള നിഷ്ക്രിയത്വത്തില്‍നിന്ന് കൂവിയുണര്‍ത്തിയ സി പി എം Google buzzardsനോടും ബ്ലോഗെര്‍മാരോടുമുള്ള ഉപകാരസ്മരണമാത്രമാണ് ഈ കുറിപ്പ്.

No comments:

Post a Comment