കാലിക്കോസെന്‍ട്രിക് Calicocentric dusty room
Showing posts with label സി പി (ഐ) എം. Show all posts
Showing posts with label സി പി (ഐ) എം. Show all posts

23/05/2010

നീലകണ്ഠനെ മര്‍ദിച്ചതില്‍ പങ്കില്ല, ഡി വൈ എഫ് ഐ

മാതൃഭുമി വാര്‍ത്ത
Posted on: 23 May 2010


കോഴിക്കോട്: പാലേരിയില്‍ സി.ആര്‍.നീലകണ്ഠന് മര്‍ദനമേറ്റ സംഭവത്തില്‍ പങ്കില്ലെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി അറിയിച്ചു.


ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ന്യായീകരിച്ചിട്ടുള്ള പ്രസംഗം കേട്ട് പ്രകോപിതരായവര്‍ സംഘാടകരുമായി ഉന്തും തള്ളുമുണ്ടായതാണ്. ഇതിന്റെ ഉത്തരവാദിത്വം സംഘാടകര്‍ക്കാണ്.


ദേശവിരുദ്ധരെ ജനകീയപ്രതിരോധമുയര്‍ത്തി ചെറുത്തുതോല്പിക്കും. കള്ളക്കേസെടുത്ത് രാത്രി വീടുകളില്‍ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പേരാമ്പ്ര പോലീസ്‌സ്റ്റേഷനിലെ എ.എസ്.ഐ.യെ നിലയ്ക്കുനിര്‍ത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
*** 

സ്വത്വ-രാഷ്ട്രീയപരമായ പുതിയൊരു നിലപാടിന്റെ അടിസ്ഥാനത്തില്‍ ഈ ബ്ലോഗെര്‍ ഡി വൈ എഫ് ഐ നിലപാടിനോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നു.

21/05/2010

നീലകണ്ഠനിലാധാരാ പാലേരിയില്‍ വേണ്ടിക്കളി

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പാലേരിയില്‍വെച്ച് സി പി എമ്മുകാര്‍ സി ആര്‍ നീലകണ്ഠനെ തല്ലുംപോലെതല്ലി തറപറ്റിച്ചെന്നു വാര്‍ത്ത. സക്കറിയയെ കഴുത്തിനു പിടിച്ചതുപോലെയല്ല, നിലത്തിട്ട് ചവിട്ടിക്കൂട്ടി എന്നുവേണം മനസ്സിലാക്കാന്‍. നായനാര്‍ ദിനം സമുചിതമായി ആചരിച്ചതാവണം.
റ്റി പി രാജീവന്റെ നോവലിനെപ്പറ്റിയോ അതുവെച്ചെടുത്ത ചലച്ചിത്രത്തെപ്പറ്റിയോ പറയുന്നതിനിടെ സക്കറിയയുടെ കഴുത്തിനുപിടിച്ച അണ്ടിബലം പാലേരിയില്‍ കാണാത്തിനെപ്പറ്റിയോ കാണിക്കേണ്ടതിനെപ്പറ്റിയോ വ്യംഗ്യം പറഞ്ഞ സ്വത്വരാഷ്ട്രീയ ചിന്തകന്‍ പോക്കര്‍ സാഹിബ്ബിന് സമര്‍പ്പിക്കണം ഈ നീലാണ്ഠമര്‍ദ്ദനം.

12/05/2010

പോക്കറും കെഇഎന്നും 'ബൂര്‍ഷ'കളാണോ?

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ചരിത്രമെഴുതുന്ന ഡോ. കെ എന്‍ ഗണേശ് ചിന്ത വാരികയില്‍ എഴുതിയ ലേഖനം സഖാക്കള്‍ ഓണ്‍ലൈനാക്കിയിട്ടുണ്ട്.
മാര്‍ക്സിസവും ബൂര്‍ഷ്വാ റാഡിക്കലിസവും തമ്മിലുള്ള ദൂരം

ഇതുപ്രകാരം മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കുവേണ്ടി ആഞ്ഞു കയ്യിലുകുത്തുന്ന ചില സൈദ്ധാന്തികരൊക്കെ ബൂര്‍ഷ്വാകളാവും. അതില്‍ മുഖ്യര്‍ സ്വത്വരാഷ്ട്രീയത്തെ മൊത്തമായി വില്‍ക്കുന്ന പി കെ പോക്കറും ചില്ലറ വില്ക്കുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദും തന്നെ. പോക്കറുടെ വെബ്സൈറ്റായ പികെപോക്കര്‍ഡോട്കോമിന്റെ ബേനറില്‍പ്പോലും ഇദ്ദേഹം സ്വത്വരാഷ്ട്രീയത്തോടുള്ള പ്രണയം ഉദ്ഘോഷിക്കുന്നുണ്ട്. ആ ബേനറഴിച്ചുമാറ്റാന്‍ സമയമായിയെന്നു തോന്നുന്നു, പോക്കര്‍ സാഹിബ്.  പോക്കര്‍ സാഹിബൊക്കെ സിദ്ധാന്തം എഴുതാന്‍ തുടങ്ങുന്നതിനുമുമ്പേ ഔദ്യോഗിക ചരിത്രകാരനായി പട്ടം കിട്ടിയ ആളാണ് കെ എന്‍ ഗണേശ്. 1990ല്‍ ഇദ്ദേഹത്തിന്റെ കേരളചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തുകൊണ്ട് ഇ എം എസ് നമ്പൂതിരിപ്പാട് നടത്തിയ പ്രസംഗം മണ്ടത്തരങ്ങളുടെ ഒരു ക്ലാസിക് ആയതുകൊണ്ടാവണം പല തവണ സമാഹരിക്കപ്പെട്ടിട്ടുണ്ട്.  തമിഴകത്തിന്റെയും ആര്യാവര്‍ത്തത്തിന്റെയും തണലില്‍ എന്നാണതിന്റെ പേര് എന്നാണോര്‍മ്മ. പോക്കറിപ്പോള്‍ ആര്‍ക്കും മനസ്സിലാവാത്ത (ശരാശരി സി പി എമ്മുകാരന്റെ ഭാഷയില്‍) നവ സിദ്ധാന്തങ്ങള്‍ വിറ്റുവിറ്റ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായി വിലാസം അനുഭവിക്കുന്നു. പോക്കറുടെ തണലുപറ്റി ബഹുസ്വരതയുടെ cacophony ഉയര്‍ത്തി വേറെയും കുറെ കൊച്ചുസൈദ്ധാന്തികര്‍ ഉയര്‍ന്നുയര്‍ന്നുപോവുന്നുണ്ട്. ജി പി രാമചന്ദ്രന്‍ ഒരുദാഹരണം. 

അതിന്റെയൊക്കെ കടയ്ക്കലാണ് കെ എന്‍ ഗണേശ് കത്തിവെയ്ക്കുന്നത്. ഈ ബഹുത്വമൊക്കെ ബൂര്‍ഷയുടേതാടോ എന്നാണ് ഗണേശ് പറയുന്നത്. സംഗതി വന്നത്  നേരു നേരത്തേ അറിയിക്കുന്ന മഞ്ഞപ്പത്രത്തില്‍ പോലുമല്ല, സാക്ഷാല്‍ ചിന്തയിലാണ്. ച്ചാല്‍ ഔദ്യോഗികമാണ് നിലപാട്. പോക്കറുടെയും കെ ഇ എന്നിന്റെയും മുസ്ലീം പശ്ചാത്തലവും ഗണേശിന്റെ ബ്രാഹ്മണ പശ്ചാത്തലവും ചിരിക്കാന്‍ വകയും നല്കുന്നുണ്ട്.

ഇതു പക്ഷേ ആ ലേഖനത്തില്‍ തുടങ്ങിയ കാര്യമല്ലെന്ന് ഈ Indian Express report കണ്ടപ്പോള്‍ മനസ്സിലായി. Heads will roll. ച്ചാല്‍ വെട്ടും നിരത്തും. പക്ഷേ ആര് ആരെയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ഫിബ്രവരിയിലെ മാതൃഭൂമി വാര്‍ത്ത കണ്ടത്.
സ്വത്വരാഷ്ട്രീയം: സി.പി.എം നിലപാട് മാറ്റുന്നു
Posted on: 19 Feb 2010
തിരുവനന്തപുരം: തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് മുകളില്‍ സ്വത്വരാഷ്ട്രീയത്തെ പ്രതിഷ്ഠിച്ച സി.പി.എം ഒടുവില്‍ നിലപാട് മാറ്റുന്നു. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധമാണ് സ്വത്വരാഷ്ട്രീയമെന്ന് പ്രഖ്യാപിച്ചാണ് സി.പി.എം പുതിയ നിലപാട് മാറ്റം അണികളുടെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി മുഖപത്രത്തില്‍ രണ്ട് ദിവസമായി എഴുതിയ തുടര്‍ലേഖനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗവും സി.പി.എം. ഔദ്യോഗികപക്ഷത്തെ പ്രമുഖനുമായ എം.വി.ഗോവിന്ദനാണ് പാര്‍ട്ടിയുടെ പുതിയ നിലപാട് വിശദീകരിച്ചിരിക്കുന്നത്.
സി.പി.എം ഔദ്യോഗിക നേതൃത്വത്തിന് പ്രിയങ്കരരായ സൈദ്ധാന്തികരും എഴുത്തുകാരുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഡോ. പി.കെ. പോക്കര്‍ എന്നിവരായിരുന്നു സ്വത്വവാദ രാഷ്ട്രീയവാദത്തിന്റെ സി.പി.എമ്മിലെ പ്രയോക്താക്കള്‍.
പിന്നെ ആ വാര്‍ത്തയ്ക്കു കാരണമായി എം വി ഗോവിന്ദന്റെ ലേഖനവും. 
സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധം
ചുരുക്കത്തില്‍ ബൂര്‍ഷ്വാ പോക്കറും ബൂര്‍ഷ്വാ കുഞ്ഞഹമ്മദും ആ ബേനറും കൊടിയും അഴിച്ചുമാറ്റിയില്ലെങ്കില്‍ ഇനി അധികകാലം പാര്‍ട്ടിക്കു വേണ്ടി കയ്യിലുകുത്തേണ്ടിവരില്ല.
പോക്കര്‍ തന്റെ വെബ്സൈറ്റൊക്കെ സമീപകാലത്തു മോടിപിടിപ്പിച്ചിരിക്കുകയാണ്. പക്ഷേ identity politics എന്ന catch word മാറ്റാന്‍ പോക്കര്‍ക്കു കഴിഞ്ഞില്ലെന്നു തോന്നുന്നു. പക്ഷേ, മാറ്റും, മാറ്റാതെ വയ്യ. ആ മാറ്റം കാണാന്‍ കാത്തിരിക്കുന്നു. പുറകോട്ടു മലച്ചു നടയിലൂടെ നൂണ്ട് പുതിയ സിദ്ധാന്തങ്ങളുമായി പോക്കറും കെ ഇ എന്നും വരുന്നതു കാക്കുന്നു. 

നേതാവിന്റെ കാലുനക്കി പാദപൂജ നടത്തിയിട്ടുപോലും ഞമ്മന്റെ സ്വത്വത്തെ പാര്‍ട്ടിയും പട്ടരും ചേര്‍ന്ന് അട്ടിമറിക്കുന്നത്  കഷ്ടം തന്നെ.

11/05/2010

നുണപ്രചരണം എന്ന സി പി എം കല

നുണപ്രചരണം എന്നത് സി പി എം പത്രങ്ങളുടെയും നേതാക്കളുടെയും key word ആണെന്നു പറയാം. മാധ്യമങ്ങളുടെ നുണപ്രചരണം എന്നരൂപത്തിലാണ് അതു കൂടുതലും പ്രകടിപ്പിക്കുക. മറ്റുള്ളവരെല്ലാം തങ്ങള്‍ക്കെതിരെ നുണപ്രചരണം നടത്തുകയാണെന്നു പറയുമ്പോള്‍ തന്നെ നുണപ്രചരണത്തെ സി പി എമ്മിനെ പോലെ ആശ്രയിക്കുന്ന ഒരു പ്രസ്ഥാനം വേറെയുണ്ടാവില്ല. സംഘപരിവാരങ്ങള്‍ പോലും ഇതില്‍ സി പി എമ്മിന്റെ എത്രയോ പിന്നിലേ വരൂ. നുണപ്രചരണത്തിനുവേണ്ടിയുള്ള ഒരു മെഷീനറി ഈ പാര്‍ട്ടിക്കുണ്ടെന്നോ അല്ലെങ്കില്‍ ഈ പാര്‍ട്ടി മെഷീനറിയുടെ ഒരു പ്രധാന പ്രവൃത്തിയാണ് നുണപ്രചരണമെന്നോ പറയേണ്ടത് എന്നറിയില്ല.  കോഴിക്കോട്ട് കിനാലൂരില്‍ പൊലീസിന്റെ അതിക്രമത്തിനിടെ തലയ്ക്കു പരിക്കേറ്റ ഒരു വൃദ്ധനെ സി പി എം നേതാക്കളും എളമരം കരീം എന്ന മന്ത്രിയും പൊതുയോഗത്തില്‍ ഹാജരാക്കി സമരക്കാരുടെ കല്ലേറുകൊണ്ടാണ് പരിക്കേറ്റത് എന്നു പറയിച്ചു. എളമരം കരീം സംസ്കാര ശൂന്യമായ ഭാഷയില്‍ മാധ്യമപ്രവര്‍ത്തകരെ തെറിവിളിച്ച് സ്വന്തം കേമത്തം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പക്ഷേ ചാനലുകാരുടെ വീഡിയോ സംശയത്തിനിടയില്ലാതെ ഒരു കാര്യം വ്യക്തമാക്കുന്നു. പൊലീസുകാര്‍ തെറിവിളിച്ചും തല്ലിയും ഓടിച്ചപ്പോള്‍ ചുമരില്‍ തലയിടിച്ചുവീണാണ് വൃദ്ധനു പരിക്കേറ്റതെന്ന്.
നാണമില്ലാത്ത സി പി എം നേതാക്കളും മന്ത്രിയും എന്തു പറയുന്നു എന്നു കേട്ടില്ല.
യൂറ്റ്യൂബില്‍ കണ്ട ഒരു വീഡിയോ എല്ലാം പറയുന്നുണ്ട്.

16/04/2010

ഒരു നുള്ള് ദേശാഭിമാനി വിവരക്കേട് അഥവാ കത്തീഡ്രല്‍ പള്ളിയിലെ കൊലപാതകം


ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ കെ സി വര്‍ഗ്ഗീസ്
കത്തീഡ്രല്‍ പള്ളിയിലെ കൊലപാതകം
എന്നൊരു ലേഖനം എഴുതി. വര്‍ക്കേഴ്സ് ഫോറം എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബ്ലോഗ് സംഘം ഈ ലേഖനം ഓണ്‍ലൈന്‍ ആര്‍ക്കൈവില്‍ (ച്ചാല്‍ സൌജന്യസേവനം നല്കുന്ന ബ്ലോഗര്‍ വെബ്സൈറ്റില്‍) ആക്കി.

സംഗതി ആകെമൊത്തം വിവരക്കേടാണ്. എല്‍ സാല്‍വദോര്‍ എന്ന ചെറിയൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യവും സാല്‍വദോര്‍ എന്ന ബ്രസീലിയന്‍ നഗരവും ആദ്യം കൂട്ടിക്കുഴച്ചു. ലേഖനത്തിന്റെ introductory note-ല്‍ തുടങ്ങുന്നു വിവരക്കേട്.
സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ് ഒസ്കാര്‍ റൊമേരോയുടെ 34-ാം ചരമവാര്‍ഷികം സമുചിതം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ബ്രസീലിലെയും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും മതവിശ്വാസികള്‍.
റൊമേറോ എന്ന ആര്‍ച്ച് ബിഷപ്പ്  എല്‍ സാല്‍വദോറുകാരന്‍. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോള്‍ സാല്‍വദോര്‍ എന്ന ബ്രസീലിയന്‍ നഗരത്തെക്കുറിച്ചു പറയേണ്ടതില്ല. പശുവിനെപ്പറ്റി ഉപന്യസിക്കാന്‍ പറഞ്ഞപ്പോള്‍ കുട്ടി പശുവിനെ തെങ്ങിനോടു കെട്ടി തെങ്ങിനെക്കുറിച്ചുകൂടി  ഉപന്യസിക്കാന്‍ പുറപ്പെട്ടതുപോലെ കെ സി വര്‍ഗ്ഗീസ് ഹ്രസ്വമായ ലേഖനത്തില്‍ ഒരു ഖണ്ഡിക മുഴുവന്‍ ബ്രസീലിയന്‍ നഗരത്തെക്കുറിച്ചു പറയുന്നു.
ബ്രസീലിലെ ഏറ്റവും പഴക്കംചെന്ന പട്ടണമാണ് സാല്‍വദോര്‍. അഥവാ ബാഹിയ. പോര്‍ച്ചുഗീസ് ആസ്ഥാനമെന്ന നിലയില്‍ 1549ല്‍ സ്ഥാപിച്ച പട്ടണത്തില്‍ 100 ശതമാനം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്.
"...100 ശതമാനം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്" എന്നതും അവാസ്തവമാണെന്ന് സാല്‍വദോറിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനം വ്യക്തമാക്കുന്നു. അമേരിഗോ വെസ് പുഷി എന്നൊക്കെ ഇതുവരെ കേള്‍ക്കാത്ത പേരുകളുമുണ്ട്. പുച്ചിയെ എന്തിനാണാവോ പരിഷ്കരിച്ച് പുഷിയാക്കിയത്? "പര്യവേഷകസംഘ"മെന്നെഴുതുന്ന ദേശാഭിമാനിക്കാരനാണ്‍.  പുച്ചി പുസിയായില്ലല്ലോ, നല്ലത്.

"പട്ടാളത്തിന്റെ വെടിയുണ്ട", "1980 മാര്‍ച്ച് 24ന് കത്തീഡ്രല്‍ പള്ളിയിലെ അള്‍ത്താരയ്ക്കു മുമ്പില്‍ യാങ്കിപ്പട്ടാളം ആ മനുഷ്യനെ വെടിവച്ചുകൊന്നു" എന്നൊക്കെയുള്ളത് പിന്നെ പതിവ് സി പി എം റെട്ടറിക്കാണെന്നു കരുതി തള്ളിക്കളയാം. യാങ്കി പട്ടാളമൊന്നും കൊല്ലാനുള്ളതായി വി പീ ലേഖനം  പറയുന്നില്ല.

സാഹിത്യവിജ്ഞാനം അറിയിക്കാന്‍ റ്റി എസ് എലിയറ്റിന്റെ Murder in the Cathedral എന്ന നാടകത്തെപ്പറ്റിയും പറയുന്നുണ്ട്.
എലിയട്ടിന്റെ ഈ കഥാപാത്രത്തെ സഭ പില്‍ക്കാലത്ത് വിശുദ്ധനായി പ്രഖ്യാപിച്ചുവെന്നതും ഓര്‍ക്കാം.
ഇതു വായിച്ചാല്‍ തോന്നുക എലിയറ്റിന്റെ നാടകത്തിനും ശേഷമാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്നാണ്. ബെക്കെറ്റെന്ന കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പിനെ വധിച്ച് ഏതാനും വര്‍ഷം കഴിഞ്ഞപ്പോഴേക്കും സഭ  സെയിന്റായി പ്രഖ്യാപിച്ചിരുന്നു. അതായത് ഒരു എട്ടു നൂറ്റാണ്ടു മുമ്പു തന്നെ.

കാലിക്കോസെന്‍ട്രിക്കിന്റെ ബ്ലോഗിലെ വ്യാകരണം ചികയുന്ന സി പി എം ബ്ലോഗെര്‍മാര്‍ക്ക് എന്തെങ്കിലും ഒരു പണികൊടുക്കാം എന്നു വെച്ചാണ് ഈ ക്ഷുദ്രക്കുറിപ്പെഴുതുന്നത്. പിന്നെ ഇ എം എസ്സിനെ തുറന്നുകാട്ടുംപോലെ  പ്രധാന വിഷയങ്ങളോട് മലയാളം ബ്ലോഗെര്‍മാര്‍ക്കു താത്പര്യവുമില്ല. ദേശാഭിമാനിയിലെ വിവരക്കേട്, സിന്ധു ജോയിയുടെ ഡോക്റ്ററല്‍ തീസിസ് ഇതൊക്കെയാണ് താരതമ്യേന വായനക്കാരെ  ആകര്‍ഷിക്കുന്ന വിഷയങ്ങള്‍.