കാലിക്കോസെന്‍ട്രിക് Calicocentric dusty room

26/06/2010

മുപ്പത്തൊന്നില്‍ കറാച്ചിക്കുപോയ ഇ എം എസ്

1931 ല്‍  കറാച്ചിയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ ഇ എം എസ് പറയുന്നു. 1987 ലാണ് ഇതിന്റെ ആദ്യപരിഭാഷ മലയാളത്തില്‍ വരുന്നതെന്നാണ് പുസ്തകത്തിന്റെ എഡിഷന്‍ നോട്ടിസില്‍ കാണുന്നത്. ആത്മകഥയിലോ അപ്പുക്കുട്ടന്റെ വിഖ്യാത ജീവചരിത്രത്തിലോ ഇങ്ങനെ കറാച്ചിക്കുപോയ കാര്യമില്ല. എന്നുമാത്രമല്ല, ആദ്യമായി ഉത്തരേന്ത്യയിലേക്കു പോയി തണുത്തുവിറങ്ങലിച്ച് സ്റ്റേഷനില്‍നിന്ന കാര്യമൊക്കെ പാറ്റ്നയാത്രയുമായി (ഓര്‍മ്മയില്‍നിന്ന് എഴുതുകയാണ്, എന്തായാലും കറാച്ചിയല്ല)  ബന്ധപ്പെട്ട് വള്ളിക്കുന്ന് വിവരിക്കുന്നുമുണ്ട്. അതു മുപ്പത്തൊന്നിലല്ല, പിന്നെയും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.  അപ്പോള്‍ അക്കാലത്തൊന്നും മദിരാശിക്കപ്പുറം പോവാത്ത ഇ എം എസ് എങ്ങനെ കറാച്ചിയിലെത്തി?

നാല്പതുകളിലേ സ്വത്തെല്ലാം വിറ്റു പാര്‍ട്ടിക്കുകൊടുത്ത ഇ എം എസ് 1957 ലെ സര്‍ക്കാരിന്റെ കാലം വരെ പാട്ടംപിരിച്ചു ജീവിച്ചതായി ആത്മകഥയില്‍ എഴുതിയതു കെ എം ചുമ്മാര്‍ വെളിച്ചത്തെടുത്തിട്ടതുപോലെ വല്ലതുമായിരിക്കുമോ ഇതും?
ഓര്‍മ്മക്കുറിപ്പുകളിലൊക്കെ ഇങ്ങനെ അവാസ്തവം എഴുതിവെയ്ക്കുമോ ആളുകള്‍! മനസ്സിലാവുന്നില്ല!

19/06/2010

ഇ എം എസ്: 1952 ലെ രണ്ടു ചോദ്യോത്തരങ്ങള്‍

1952ല്‍ ഇ എം എസ് നമ്പൂതിരിപ്പാട് ദേശാഭിമാനിയില്‍ നല്കിയ രണ്ട് ഉത്തരങ്ങളാണ് താഴെ. സഞ്ചിക 11ല്‍ ആണ് ഇവ ഉള്ളത്.
ചോദ്യം
ആര്‍. കെ. നായര്‍, സുല്‍ത്താന്‍ബത്തേരി
വെണ്ടര്‍ കൃഷ്ണപിള്ള ഒരു മുതലാളി പ്രമാണിയാണെന്നും റിപ്പബ്ലിക്കന്‍ പ്രജാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണെന്നുമുള്ള കാരണത്താല്‍ അദ്ദേഹത്തെ സഹായിക്കാതിരുന്നതു ശരിയെങ്കില്‍, ഒരു വലിയ ജന്മിപ്രമാണിയും ഹിന്ദുമഹാസഭയെ അനുകൂലിക്കുന്നയാളുമായ പത്മപ്രഭാ ഗൌണ്ടനെ സഹായിച്ചതെങ്ങനെ ശരിയാകും?
ഉത്തരം
ഗൌണ്ടന്‍ ഹിന്ദുമഹാസഭയെ സഹായിക്കുന്നയാളാണെന്ന് ഇതേവരെ ഞാന്‍ കേട്ടിട്ടില്ല.
 (സഞ്ചിക 11, പുറം 40)
ഗൌണ്ടനെക്കുറിച്ച് 11ആം സഞ്ചികയുടെ പുറകില്‍ കൊടുത്തിട്ടുള്ള കുറിപ്പുകൂടി കാണണം. അതിതാ:

(ഗൌണ്ടന്‍ ഭൂപ്രഭുവോ ബൂര്‍ഷ്വായോ എന്നൊന്നും പറയാതെ അലങ്കാരത്തില്‍ കഴിച്ചിരിക്കുകയാണ്.)

ചോദ്യം
പി വി കെ നായര്‍, പുലൂപ്പ

മൊയാരത്ത് ശങ്കരന്റെ മരണത്തിനുത്തരവാദി കേളപ്പനോ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റോ?
ഉത്തരം
കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുകയെന്ന നയമനുസരിച്ചിരുന്ന കോണ്‍ഗ്രസ്സ് സംഘടന മുഴുവന്‍ അതിന് ധാര്‍മ്മികമായി ഉത്തരവാദിയാണ്. എന്നാല്‍ ആ നയമനുസരിച്ചുകൊണ്ടിരുന്ന അവസരത്തില്‍ തന്നെ കേളപ്പന്‍ ആ സംഭവം നടന്നതില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായിട്ടുണ്ട്. (സഞ്ചിക 11, പുറം 31)

ചോദ്യത്തിനുത്തരം പറയാതിരിക്കുന്ന വക്രബുദ്ധി അന്നേ ഇദ്ദേഹത്തിനു കൈമുതലായിരുന്നു. കേളപ്പന്റെ പ്രജാപാര്‍ട്ടിയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഐക്യമുന്നണിയുണ്ടാക്കിയ കാലത്താണ് ഈ മറുപടി. "കമ്യൂണിസ്റ്റുകാര്‍ നേരിടേണ്ടിവന്നതുപോലെതന്നെ അത്രയും നീചമായ അപവാദത്തിന് കേളപ്പനും അദ്ദേഹത്തിന്റെ അനുയായികളും പാത്രീഭവിച്ചു," എന്ന് കേളപ്പനെച്ചൊല്ലി ഇദ്ദേഹം അന്യത്ര സങ്കടപ്പെടുന്നുമുണ്ട്. (സഞ്ചിക 11, പുറം 100) കേളപ്പനെക്കുറിച്ച് ഇതിനു മുന്‍പും പിന്നെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇ എം എസ്സും നായനാരുമൊക്കെ എന്തൊക്കെ പറഞ്ഞിരുന്നു എന്നോര്‍ക്കണം ഇതിന്റെ സാരസ്യം മനസ്സിലാവാന്‍. കേളപ്പനും ഗുണ്ടകളും പാവപ്പെട്ടവരെ മര്‍ദ്ദിക്കുകയും വീടുകയറി ആക്രമിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തതിനെപ്പറ്റിയൊക്കെപ്പറഞ്ഞതു വിഴുങ്ങി  "അവര്‍ പണ്ടു ചെയ്ത തെറ്റുകളെയും കുറ്റങ്ങളെയും കുറിച്ച് ആവശ്യത്തിലധികം ഊന്നിയൂന്നിപ്പറഞ്ഞ് അവര്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണെന്ന നിഗമനത്തിലെത്തുന്നതി"നെതിരെ ഇ എം എസ് മുന്നറിയിപ്പുനല്കുന്നു. (സഞ്ചിക 10, പുറം 356.) മേലുദ്ധരണി എടുത്ത കെ എസ് പിയും പ്രജാ പാര്‍ട്ടിയും എന്ന ലേഖനത്തില്‍ കേളപ്പന്റെ ഭൂതവും വര്‍ത്തമാനവും ശുദ്ധമാക്കാന്‍ ഇ എം എസ് പാടുപെടുന്നതു കാണാം. ഗൌണ്ടനോടോ കേളപ്പനോടോ അല്ല എന്റെ താത്പര്യം. ഇ എം എസ്സിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഹിസ്റ്റോറിക്കല്‍ റിവിഷനിസത്തോടാണ്. ഇ എം എസ് മണ്ണിട്ടുമൂടിയ സ്വന്തം ചരിത്രങ്ങളെപ്പറ്റി അന്വേഷിക്കുമ്പോള്‍ കണ്ട ഒരു കൌതുകവര്‍ത്തമാനം മാത്രമാണിത്.

18/06/2010

ഉണ്ണാമന്‍മാരുടെ ഇ എം എസ് വായന

സ്വന്തം കൃതിയെക്കുറിച്ച് ഇ എം എസ് നുണപറഞ്ഞു എന്നാക്ഷേപിക്കുന്ന ഒരു പോസ്റ്റ് ഞാന്‍ എഴുതിയിരുന്നു. പുറത്തുനിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു എന്ന വാദത്തെ തന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ചോദ്യം ചെയ്തു എന്നു പറയുന്ന ഇ എം എസ്സിന്റെ പില്‍ക്കാലവാദം കാപട്യമാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇതിനെക്കുറിച്ച് ഒരു വിവരദോഷി എഴുതിയത് ഇവിടെ കാണാം. ടിയാന്‍ ഇ എം എസ്സിനെ ഉദ്ധരിച്ച് ഞാന്‍ പറയുന്നതിനെ ഖണ്ഡിക്കുകയാണെന്നാണ് ടിയാനും ടിയാനെ കെട്ടിയെഴുന്നെള്ളിക്കുന്ന സി പി എം ഓണ്‍ലൈന്‍ യൂണിറ്റ് അംഗങ്ങളും വിചാരിക്കുന്നത്. നമ്പൂരാര്‍ വന്നത് ഒരു നാട്ടില്‍നിന്നല്ല, പലനാട്ടില്‍നിന്ന് പലസമയത്തായി വന്നുവെന്ന് (കുറെ തെറിസഹിതം) മനസ്സിലാക്കിയാല്‍ ഇ എം എസ് 1947-48 കാലത്ത് എഴുതിയതും 1994 ല്‍ പ്രസംഗിച്ചതുമായി വ്യത്യാസമില്ലെന്നാണ് ടിയാന്‍ പറയുന്നത്. 
ഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല തവണയായി, പല സംഘങ്ങള്‍ വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്. (ഇ എം എസ്, 1948, ടിയാന്റെ നിറക്കൂട്ടോടെ)
ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ് എന്നുള്ളത് അസംബന്ധമാണ്.  (ഇ എം എസ്, 1994)
1994-ലെ പ്രസംഗത്തില്‍നിന്നുള്ള ഈ ഉദ്ധരണിയിലെ "ഒരു" ഇഷ്ടന് അങ്ങ് പോതിച്ചു. വ്യാഖ്യാനവും ചമച്ചു.  വടക്കേ ഇന്ത്യ എന്നത് ഒറ്റ രാജ്യമല്ലെന്നാലോച്ചാല്‍ തന്നെ ഇ എം എസ് 1994 ല്‍ ഉന്നയിക്കുന്ന പ്രശ്നം നമ്പൂതിരിമാര്‍ വന്നത് ഒറ്റ രാജ്യത്തുനിന്നാണോ അല്ലയോ എന്നതല്ല പുറത്തുനിന്നു വന്നോ ഇവിടെത്തന്നെ ഉണ്ടായോ എന്നതാണെന്നു സാമാന്യബുദ്ധിക്കു മനസ്സിലാക്കാവുന്നതേയുള്ളൂ.  സിപിഎമ്മുകാരേ,   ഇ എം എസ്സിനെ വായിക്കാനും നിങ്ങളെ പഠിപ്പിക്കണമെന്നതു കഷ്ടം തന്നെ. കാര്യമിതാണ്. 1947-48 കാലത്തെ പുസ്തകത്തിലെ നമ്പൂതിരിമാരുടെ ആഗമനത്തെപ്പറ്റിയുള്ള നിലപാട് 1951-ല്‍ തന്നെ ഇ എം എസ് തിരുത്തി. 1948-നുശേഷം ചില്ലറ പുസ്തകങ്ങള്‍ വായിച്ച് ആഭ്യന്തര-ബാഹ്യ വൈരുദ്ധ്യങ്ങളെപ്പറ്റി ചില്ലറ മാര്‍ക്സിസ്റ്റ് അറിവു നേടിയ ഇ എം എസ് , നമ്പൂതിരിമാര്‍ പുറത്തുനിന്നു വന്നവരല്ലെന്ന് പറഞ്ഞു. 1951-52 കാലത്തെഴുതിയ കേരളത്തിന്റെ ദേശീയ പ്രശ്നങ്ങള്‍ എന്ന കൃതിയിലാണ് ഇദ്ദേഹം ഇങ്ങനെ നിലപാട് തിരുത്തുന്നതെന്നാണ് വെപ്പ്. സഞ്ചിക 9-ല്‍ ഈ പുസ്തകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1952ല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച കൃതിക്ക് 1955ലായിരിക്കണം മലയാള പരിഭാഷ ഉണ്ടായത്. എന്തെന്നാല്‍ 1955ലെ മലയാളം പതിപ്പിന് എന്നു പറഞ്ഞ് ഒരു മുഖവുരയും  സഞ്ചിക 9-ലുണ്ട്.
അതില്‍നിന്ന് ഒരു പേജിതാ:
കേരളത്തിലെ വിവിധ ജാതികള്‍ വിവിധ കാലഘട്ടങ്ങളിലായി വിവിധ പ്രദേശങ്ങളില്‍നിന്നു വന്നവരാണെന്നൂഹിക്കുന്നതിനെക്കാള്‍ യുക്തിയുക്തമായിട്ടുള്ളത്, താരതമ്യേന സമത്വത്തോടെ ജീവിച്ചിരുന്ന പ്രാചീന കേരളസമുദായത്തില്‍ അസമത്വങ്ങള്‍ വളരാന്‍ തുടങ്ങിയപ്പോള്‍ ജാതികള്‍ ഉളവായെന്നു കരുതുന്നതാണെന്നാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്. 
ആ വിവരദോഷി ബ്ലോഗെറെ മുന്നില്‍ക്കണ്ടുകൊണ്ടാണ് ഇ എം എസ് ഇങ്ങനെ എഴുതിയതെന്നുതോന്നും. ഇങ്ങനെ നിലപാടു മാറ്റാനുള്ള കാരണം ഇ എം എസ് അടിവരയിട്ടുകൊടുത്തിട്ടുണ്ട്. മാര്‍ക്സിസ്റ്റ് വൈരുദ്ധ്യസിദ്ധാന്തമല്ലാതെ മറ്റൊന്നുമല്ല അത്. 1951-52 കാലത്ത് ലേശം മാര്‍ക്സിസവും ചരിത്രവുമൊക്കെ പഠിച്ച് ഇ എം എസ് തള്ളിക്കളഞ്ഞ ഒരു നിലപാടിനെ 1994-ല്‍ ഇ എം എസ്സിനെക്കൊണ്ട് പേറിക്കാന്‍ പണിപ്പെടുകയാണ് വിദ്വാന്‍! (ഇ എം എസ് അതും അതിലപ്പുറവും ചെയ്തിട്ടുണ്ടെന്നതു ശരിതന്നെ.)
ഇനി ആഭ്യന്തരമായി മാറ്റം സംഭവിക്കാന്‍ ബാഹ്യവൈരുദ്ധ്യം പോരാ ആഭ്യന്തര വൈരുദ്ധ്യം വേണമെന്ന വൈരുദ്ധ്യപാഠത്തെക്കുറിച്ച് ഇ എം എസ് അടിവരയിട്ടെഴുതിയതു വായിച്ചശേഷം വീണ്ടും 1994 ലെ പ്രസംഗഭാഗം വായിക്കുക. ഒരു സമുദായം മുഴുവന്‍ പുറമേനിന്നുവരുക എന്നത് അസംഭാവ്യമാണെന്നാണോ അതോ നമ്പൂതിരിമാര്‍ പലയിടത്തുനിന്നും വന്നുവെന്നാണോ നമ്പൂതിരിപ്പാട് ഉദ്ദേശിക്കുന്നത്?
പോരെങ്കില്‍ നമ്പൂതിരിമാരും നായന്മാരും അടങ്ങുന്ന ജാതിഹിന്ദുക്കളെല്ലാം ഒരു കാലത്ത് ഇവിടെത്തന്നെയുള്ള ഒരേ ജാതിയായിരുന്നു എന്നും ഇ എം എസ് പറയുന്നു. പൂര്‍വ്വനായര്‍ (പ്രാങ്നായര്‍ എന്നല്ലേ) എന്നാണ് ഈ ജാതിയെ ഇ എം എസ് വിളിക്കുന്നത്.
ഇങ്ങനെ ഒരു സമുദായം ഒന്നാകെ പുറത്തുനിന്നു വരുക എന്നത് അശാസ്ത്രീയമാണെന്നു സിദ്ധാന്തിച്ചതിന് കെ എന്‍ പണിക്കര്‍ എന്ന  പാര്‍ട്ടി ചരിത്രകാരന്‍ ഇ എം എസിനെ പുകഴ്ത്തുന്നുമുണ്ട്. അപ്പോള്‍ ശ്യാമക ബാലകാ, കാലിക്കോസെന്‍ട്രിക്കിനെ തെറിവിളിക്കാന്‍ ഇ എം എസ് തള്ളിക്കളഞ്ഞ ഒരു കാര്യത്തെ ഇ എം എസ്സിന്റെ തലയില്‍ കെട്ടിവെയ്ക്കണോ?
ബാലകനറിയുമോ ഇ എം എസ് എന്ന മഹാപ്രതിഭാസത്തെ?
മേല്പറഞ്ഞ പരിഷ്കരിച്ച വീക്ഷണം 1951-52 കാലത്തെഴുതിയ പുസ്തകത്തിലും 1965 ല്‍ പ്രസിദ്ധീകരിച്ച കേരളം: ഇന്നല, ഇന്ന്, നാളെ എന്ന പരട്ട പുസ്തകത്തിലും കാണാം. ദശകങ്ങള്‍ക്കുശേഷം ഇ എം എസ് നമ്പൂതിരിപ്പാട്, 1990-ല്‍ ആണെന്നു പറയുന്നു, കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്നൊരു കെരന്തമെഴുതി. നമ്പൂതിരിസമുദായം പുറത്തുനിന്നു വന്നവരാണെന്നു പറഞ്ഞ  ആദ്യകാല ഇ എം എസ്, ഇവിടെത്തന്നെയുള്ളവരാണെന്നു പറഞ്ഞ ഇടക്കാല ഇ എം എസ് എന്നീ ഘട്ടങ്ങളൊക്കെ പിന്നിട്ട് മൂത്തുപഴുത്ത വിവേകവുമായി 1990 ല്‍‌ കെരന്തം രചിക്കുമ്പോള്‍ ഈ വിഷയത്തില്‍ സഖാവ് എന്തു പറഞ്ഞിട്ടുണ്ടാവും? ഊഹിക്കാമോ?  ഇതു പക്ഷേ സി പി എമ്മുകാരോട് ചോദിക്കേണ്ട ചോദ്യമല്ല, കെ എന്‍ പണിക്കരോടും രാജന്‍ ഗുരുക്കളോടും മറ്റു സി പി എം ചരിത്രകാരന്‍മാരോടും ചോദിക്കേണ്ട ചോദ്യമാണ്. അതുമാത്രവുമല്ല, ആദ്യത്തെ സ്കേനില്‍ (സഞ്ചിക 11, പുറം 118) കാണുന്ന "ആര്യസംസ്കാരം ദ്രാവിഡ സംസ്കാരത്തെക്കാള്‍ മെച്ചപ്പെട്ടതാണെന്ന ധാരണ... അവാസ്തവമാണ്, അശാസ്ത്രീയമാണ്" എന്നു പറയുന്ന നമ്പൂതിരിപ്പാട് പില്‍ക്കാലത്ത് ഈ വിഷയത്തില്‍ പറഞ്ഞുനടന്നതെന്താണ്? ഈ വക കാര്യങ്ങളില്‍ ഒരു നര്‍മ്മലേഖനത്തോടെ  നമ്പൂതിരിപ്പാട് ഫലിതങ്ങള്‍ വീണ്ടും.

(കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍  എന്ന പുസ്തകത്തിന്റെ 2008ലെ ഒരു പതിപ്പ് 200നടുത്തു രൂപ കൊടുത്തു ഞാന്‍ വാങ്ങി. നിറയെ പരിഹാസ്യമായ അക്ഷരത്തെറ്റുകളോടും മുറിഞ്ഞ വാക്യങ്ങളോടും കൂടി ഈ പുസ്തകം ജന്മശതാബ്ദിക്കാലത്തുതന്നെ പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കാരെ വെറുതെവിടാന്‍ പാടുണ്ടോ, ഇ എം എസ് ഭക്തരേ?)

രണ്ടു രണ്ടരമാസമായുള്ള നിഷ്ക്രിയത്വത്തില്‍നിന്ന് കൂവിയുണര്‍ത്തിയ സി പി എം Google buzzardsനോടും ബ്ലോഗെര്‍മാരോടുമുള്ള ഉപകാരസ്മരണമാത്രമാണ് ഈ കുറിപ്പ്.

29/05/2010

ഫ്രാന്‍സിസ് ഇട്ടിക്കോര രാമകൃഷ്ണ മേനോന്‍

പെരുത്തൊരു തമാശ പറയാന്‍ വല്ലാതെ മിനക്കെട്ട് പറഞ്ഞത് പാടേ പാളിപ്പോയി ഒരുത്തന്‍  ഊരകുത്തി താഴെവീഴുന്നതു കാണുന്നതിനെക്കാള്‍ വലിയൊരു തമാശ വേറെയില്ല.
ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന മഹാസംഭവമായ നോവലില്‍ ടി ഡി രാമകൃഷ്ണന് ഇങ്ങനെ ഒരു അക്കിടി പറ്റി കുത്തനെ വീണ ഒരു സന്ദര്‍ഭത്തെപ്പറ്റിയാണ് ഈ പോസ്റ്റ്. (ഈ നോവലിനെ സംബന്ധിച്ച് കുറെക്കൂടി ക്രൂരമായ ചില തമാശകളുടെ തുടക്കം മാത്രമാണ് ഈ ക്ഷുദ്രപോസ്റ്റ്. ബാക്കി വഴിയേ.)
ടി ഡി രാമകൃഷ്ണന്‍ തന്റെ നോവലില്‍ തമാശ പറയുക സ്പാനിഷിലൊക്കെയാണ്. അങ്ങനെ പറയാന്‍ പ്രത്യേകിച്ചു കാര്യമുണ്ടായിട്ടൊന്നുമല്ല.  സാര്‍വ്വലൌകികത്വം വരാന്‍ യൂറോപ്പിലെ മാത്രമല്ല തെക്കേ അമേരിക്കയിലെ ഭാഷകള്‍ പോലും നോവലില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ള വൃഥാ ശ്രമം ഈ നോവലിന്റെ മുഖമുദ്രയാണ്. അതു പക്ഷേ വിക്കിപീഡിയയില്‍നിന്നൊക്കെ പകര്‍ത്തിവെയ്ക്കുന്നിടത്തോളമേയുള്ളൂ എന്നു പുറത്തായി കഴിഞ്ഞ കാര്യം. ഇതേ ഉദ്ദേശ്യത്തോടെ തന്നെയാണ് സ്പാനിഷിലെ തമാശയും വരുന്നത്.
പിന്നെ ഈ നോവലിന് ഒരു ഗുണമുണ്ട്. ലൈംഗികതയില്ലാത്ത ഭാഗങ്ങളില്ല. ഇതിലെ എല്ലാ പെണ്ണുങ്ങളും കാലുമലര്‍ത്താന്‍ സദാ ready. എല്ലാ പുരുഷന്മാരും പക്ഷേ അങ്ങനെയല്ല. ഫെമിനിസ്റ്റുകള്‍ ഇതു കണ്ടില്ലേ? ഇവിടെ പറയുന്ന തമാശയും കയറ്റിറക്ക് വ്യവസായവുമായി ബന്ധപ്പെട്ടതുതന്നെ.
പുരുഷന്‍ ഇന്ത്യക്കാരന്‍. സ്ത്രീ ജപ്പാന്‍ വംശജ, എന്നാല്‍ തെക്കേ അമേരിക്കക്കാരി. പ്രിന്‍സ്റ്റണ്‍ യൂനിവേഴ്സിറ്റി ലൊക്കേഷന്‍. തമാശ സ്പാനിഷില്‍. ആ സ്കേന്‍ ചെയ്ത പേജു വായിക്കുക. അദ്ധ്യായത്തിന്റെ പേരു തന്നെ el computador എന്നാണ്. സ്പാനിഷില്‍ എല്ലാ വാക്കുകള്‍ക്കും ലിംഗമുണ്ട്. കംപ്യൂട്ടറിന്റെ ലിംഗമെന്താണ്. അലോക് എന്ന കഥാപാത്രം വിചാരിക്കുന്നു കംപ്യൂട്ടറിനു ചേരുക സ്ത്രീലിംഗമാണെന്ന്. ആരെങ്കിലും ലോഗോണ്‍ ചെയ്താലേ പ്രവര്‍ത്തിക്കുകയുള്ളൂ അത്രെ. സ്ത്രീലിംഗമായതുകൊണ്ട് കംപ്യൂട്ടറിനെ ഇഷ്ടന്‍ (ഇഷ്ടനിലൂടെ ടി ഡി രാമകൃഷ്ണന്‍) വിളിക്കുക el computador എന്നാണ്. അതു സ്ത്രീലിംഗമാണത്രെ. പുല്ലിംഗം എന്താണെന്നും പറയുന്നുണ്ട്. അതു la computadora എന്നാണ്. 
എന്താ ചെയ്ക! ഇപ്പോള്‍ കേരള ബുദ്ധിജീവികളൊക്കെ സ്പാനിഷൊക്കെ പഠിക്കുകയാണ്. പക്ഷ സ്പാനിഷ് പഠിക്കുന്നതു പോയിട്ട് ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യം ഭേദപ്പെട്ട പരിജ്ഞാനമുണ്ടായിരുന്നെങ്കില്‍പ്പോലും ടി ഡി രാമകൃഷ്ണന്‍ ഈ വിവരക്കേടു പറഞ്ഞ് ഊരകുത്തനെ വീഴില്ലായിരുന്നു. ലിംഗത്തെക്കുറിച്ച് അലോക് രാമകൃഷ്ണന്‍ പറയുന്നതിനു നേരേ മറിച്ചാണ് വാസ്തവം. El എന്നത് പുരുഷനെ സൂചിപ്പിക്കുന്നതും la എന്നത് സ്ത്രീയെ സൂചിപ്പിക്കുന്നതുമായ articles ആണ്. ആര്‍ട്ടിക്ള്‍സ് മാത്രമല്ല മാറിയത്, inflection ഉം മാറിയിട്ടുണ്ട്. computador, computadora എന്നിങ്ങനെ കേട്ടാല്‍ ആ ഡോറ പെണ്ണല്ലേയെന്ന് അത്യാവശ്യം ചെവിയോടെ വായിക്കുന്ന ആര്‍ക്കും തോന്നും.  രാമകൃഷ്ണനു തോന്നിയില്ല. അതും രാമകൃഷ്ണന്റെ ലോകവിജ്ഞാനത്തിനു തെളിവാണ്.  തെക്കേ അമേരിക്കയിലെ രാഷ്ട്രീയസാഹചര്യങ്ങളൊക്കെ സൂക്ഷ്മമായി പിന്തുടരുന്നുണ്ടത്രെ രാമകൃഷ്ണന്‍! ഈ ലിംഗവ്യത്യാസമൊക്കെ അറിയാന്‍ അത്യാവശ്യം ഹെമിങ്‌വേ ഒക്കെ മതി. 
ഇതു രാമകൃഷ്ണന്‍ വിളമ്പുന്ന ഇട്ടിക്കോര വിജ്ഞാനത്തിന്റെ ലക്ഷണമാണ്. എവിടെന്നൊക്കെയോ കിട്ടിയ വിജ്ഞാനകണങ്ങള്‍ വിളമ്പും. അതു സ്വയം മനസ്സിലാക്കിയിട്ടോ verify ചെയ്തിട്ടോ അല്ല. ഇതൊക്കെ വാരിവിഴുങ്ങി നോവലിന്റെ വൈജ്ഞാനികതയെ പുകഴ്ത്താന്‍ വിഡ്ഢികളായ കുറെ നിരൂപകന്മാരും പിന്നെ  കുറെ ബുദ്ധിജീവി വൃന്ദവും. 
പുസ്തകത്തിന്റെ മുന്‍പില്‍ തന്നെ ആഷാമേനോന്റെ ഒരു പഠനം ചേര്‍ത്തിട്ടുണ്ട്. ഇയ്യാളാരാണ്? വിവരക്കേട് സംസ്കൃതം ചാലിച്ചെഴുതിയാല്‍ ആര്‍ക്കും മനസ്സിലാവില്ലെന്നാണോ ഇയ്യാളുടെ വിചാരം? നോവലിലെയും മേനന്‍നിലെയും വൈജ്ഞാനികതയെപ്പറ്റി പിന്നീടു പറയാം. തത്കാലം ഒരു മേനന്‍ തമാശകൂടി ഇരിക്കട്ടെ.


രാമാനുജന്‍ എന്ന ഗണിതശാസ്ത്രജ്ഞന്‍ Grothendieck എന്ന ഗണിതജ്ഞന്റെ ആരാധ്യപുരുഷനാണെന്ന് നാം ഒരു മലയാള നോവലില്‍ വായിക്കാനിടവരുമെങ്കില്‍ അതെന്തോ കോപ്പാണത്രെ. (വാക്യത്തിന്റെ ആദ്യപകുതിയുണ്ടാക്കുന്ന expectationനെ അട്ടിമറിച്ച് മോരിനു മുതിരയെന്നോണം നില്ക്കുന്ന ഒരു രണ്ടാം പാതി തട്ടിപ്പടയ്ക്കുന്നതാണ് ഇദ്ദേഹത്തിന്റെ ഗദ്യത്തിന്റെ ഒരു വിശേഷം. കുതിരയുടെ പിന്നില്‍ കാളവണ്ടി കൊണ്ടുപോയി കെട്ടുന്നതുപോലെ.) ഈ Grothendieck ഇന്ത്യയില്‍ വന്നപ്പോള്‍ ലെക്ചര്‍ നടത്തിക്കിട്ടിയ ഓണറേറിയം രാമാനുജന്റെ വിധവയ്ക്കു നല്കിയത്രെ.
ഇതിനെപ്പറ്റിയൊക്കെ വായിച്ചാല്‍ നമുക്ക് വിജൃംഭനം ഉണ്ടാവണമെന്നോ ഉണ്ടാവരുതെന്നോ രണ്ടിലൊന്ന് മേനന്‍ പറയുന്നുണ്ട്.
പക്ഷേങ്കില് മേനന്‍നേ, നിങ്ങള്ക്ക് ആളു മാറിപ്പോയി. ഇക്കാര്യങ്ങള്‍ നോവലില്‍ പറഞ്ഞത് ഗ്രോട്ടന്‍ഡീക് എന്ന ഗണിതജ്ഞനെപ്പറ്റിയല്ല. അതു വേറൊരു മൂപ്പരെപ്പറ്റിയാണ്. ഇത്രയ്ക്കൊക്കെയേ ഉള്ളൂ നിങ്ങളുടെ ക്ഷേത്രഗണനകള്‍. ഉദാഹരണങ്ങള്‍ വീണ്ടും തരാം, അതു തമാശയായിട്ടല്ല, ഗൌരവമായിട്ടുതന്നെ.

23/05/2010

നീലകണ്ഠനെ മര്‍ദിച്ചതില്‍ പങ്കില്ല, ഡി വൈ എഫ് ഐ

മാതൃഭുമി വാര്‍ത്ത
Posted on: 23 May 2010


കോഴിക്കോട്: പാലേരിയില്‍ സി.ആര്‍.നീലകണ്ഠന് മര്‍ദനമേറ്റ സംഭവത്തില്‍ പങ്കില്ലെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി അറിയിച്ചു.


ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ന്യായീകരിച്ചിട്ടുള്ള പ്രസംഗം കേട്ട് പ്രകോപിതരായവര്‍ സംഘാടകരുമായി ഉന്തും തള്ളുമുണ്ടായതാണ്. ഇതിന്റെ ഉത്തരവാദിത്വം സംഘാടകര്‍ക്കാണ്.


ദേശവിരുദ്ധരെ ജനകീയപ്രതിരോധമുയര്‍ത്തി ചെറുത്തുതോല്പിക്കും. കള്ളക്കേസെടുത്ത് രാത്രി വീടുകളില്‍ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പേരാമ്പ്ര പോലീസ്‌സ്റ്റേഷനിലെ എ.എസ്.ഐ.യെ നിലയ്ക്കുനിര്‍ത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
*** 

സ്വത്വ-രാഷ്ട്രീയപരമായ പുതിയൊരു നിലപാടിന്റെ അടിസ്ഥാനത്തില്‍ ഈ ബ്ലോഗെര്‍ ഡി വൈ എഫ് ഐ നിലപാടിനോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നു.

22/05/2010

ദേശാഭിമാനി ബ്രാന്‍ഡ് ഫെമിനിസ്റ്റ് ചരിത്രം

ദേശാഭിമാനി വാരികയില്‍ ഒരു വി. സുകുമാരന്‍ ഫെമിനിസത്തിന്റെ ചരിത്രം എഴുതുന്നു,  പരമ്പരയായി. പരമ്പരയിലെ ഒരു ഭാഗം ഇതാ.
ഫെമിനിസ്റ്റ് സിദ്ധാന്ത വിചാരം
ഒരു സ്കൂള്‍ എസ്സേയുടെ നിലവാരം പോലുമില്ലാത്ത പരട്ടപ്രബന്ധത്തില്‍ വിടുവായത്തരവും വങ്കത്തരവും എഴുന്നെള്ളിക്കുകയാണ് ആശാന്‍.  പറയുന്ന എഴുത്തുകാരെയും പുസ്തകങ്ങളെയും വായിച്ചിട്ടില്ലെന്നതോ പോട്ടെ പേരു പറയാന്‍ പോലുമറിയാത്ത ഒരുത്തന്‍ ഫ്രെഞ്ച് ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളൊക്കെ സംക്ഷേപിക്കാന്‍ പുറപ്പെട്ടാലെങ്ങനെയുണ്ടാവും? വങ്കത്തരം വിശാലമായി ഉദ്ധരിക്കാനൊന്നും വയ്യ. കഷണവും മുറിയുമായി കുറച്ചൊക്കെ കൊടുക്കുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഴാന്‍ദെമ്യൂങ്ങാ, പതിനാലാം ശതകത്തില്‍ പ്രശസ്തയായ ക്രിസ്റ്റീന്‍ ദെപിഡാന്‍ തുടങ്ങിയ ഫെമിനിസ്റ്റുകളാണ് സ്‌ത്രീപക്ഷ വേദാന്തത്തിന് വിത്തുപാകിയത്.
ഈ മൂങ്ങ ആരാണ് ദേശാഭിമാനിക്കാരാ? ഒന്നു സ്പെല്ലിങ് നല്കിയാലും മതി. അതിനെപ്പറ്റി വിക്കിപീഡിയ റെഫെറെന്‍സ് ഡെസ്കില്‍ ചോദിച്ചു. കിട്ടിയ മറുപടിയില്‍നിന്ന് ഊഹിക്കാവുന്നത് താഴെപ്പറയുന്ന കക്ഷിയാവണമെന്നാണ്.
Jean de Meun or Jean de Meung (c. 1250 – c. 1305) was a French author best known for his continuation of the Roman de la Rose.
സുകുമാരകലയിലെ മൂങ്ങ പോയ പോക്കു നോക്കണേ. ഇയ്യാള്‍ ആണായിരുന്നു. ഇനി പറയാന്‍ പോവുന്ന പെണ്ണൊരുത്തി (Christine de Pisan അവര്‍ ഒരു ഫെമിനിസ്റ്റ് മൂലമാതൃകയാണെന്നൊക്കെ ചിലര്‍ പറയുന്നുണ്ട്) ഇദ്ദേഹത്തെ മാംസനിബദ്ധമായ രാഗത്തെ (സുകുമാരകല അനുകരിച്ചതാണേ) വര്‍ണ്ണിച്ചതിനു വിമര്‍ശിച്ചിട്ടുണ്ടെന്നും റെഫെറെന്‍സ് ഡെസ്കില്‍ ഒരാള്‍ സൂചിപ്പിച്ചിട്ടുണ്ട്.
 പതിനാലാം ശതകത്തില്‍ പ്രശസ്തയായ ക്രിസ്റ്റീന്‍ ദെപിഡാന്‍ തുടങ്ങിയ ഫെമിനിസ്റ്റുകളാണ്.
 ഈ പിഡാന്‍ ഇതാ. Christine de Pisan. ഡ മറിഞ്ഞാല്‍ സ, അല്ലേ?
മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് (Mary Wollstonecraft)
വുള്‍സ്റ്റണ്‍ക്രാഫ്റ്റ് വോള്‍സ്റ്റണും ക്രാഫ്റ്റും എന്നു രണ്ടായി മാറുന്നു.
മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് (Mary Wollstonecraft) എന്ന ബ്രിട്ടീഷ് ഫെമിനിസ്റ്റ് പ്രഖ്യാതമായൊരു പുസ്തകമെഴുതിയത്- Vindication of the Rights of Woman (പെണ്ണവകാശങ്ങളുടെ സമര്‍ഥനം) 1772ലാണ് ഈ ഗ്രന്ഥം വെളിച്ചം കാണുന്നത്. 
1772ല്‍ ആയമ്മയ്ക്കു 13 വയസ്സോ മറ്റോ കാണും. 72 അല്ല 92 ആണ് വേണ്ടത്.
അരാജകത്വത്തിന്റെ ആചാര്യന്മാരില്‍ ഒരാളായ വില്യം ഗോഗ്വിനെ-അദ്ദേഹം ഉറച്ച നിരീശ്വരവാദിയും ആയിരുന്നു-ജീവിതസഖാവായി സ്വീകരിക്കുമ്പോള്‍ മേരി ഗര്‍ഭവതിയായിരുന്നു.
സുകുമാരന്‍ ടെസ്റ്റു ചെയ്തു.
കുഞ്ഞിന്റെ പിതൃത്വം പൂര്‍വകാമുകനുമായിരുന്നു.
സുകുമാരന്‍ പിതൃത്വപരിശോധനയും നടത്തി.
ആ കുട്ടിയാണ് ഫാനി മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ്.
അങ്ങനെയൊരു കുട്ടിയുണ്ടെങ്കില്‍ അതിന്റെ തന്ത സുകുമാരന്‍മാത്രമാണ്.  ഇനി വാസ്തവം ഇങ്ങനെ: വുള്‍സ്റ്റണ്‍ക്രാഫ്റ്റ് ഗില്‍ബെര്‍ട് ഇംലേയുമായി പ്രണയബന്ധത്തിലേര്‍പ്പെടുകയും ആ ബന്ധത്തില്‍ 1794-ല്‍ ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. കുഞ്ഞ് ഫാനി ഇംലേ. 1797-ലാണ് ഇവര്‍ ഗോഡ്വിനെ വിവാഹം ചെയ്യുന്നത്. ഏതാനും മാസങ്ങളാണ് ആ വൈവാഹിക ജീവിതം നീണ്ടത്. അതിനിടെ കാമുകന്റെ കുട്ടിയെയും പുതിയ ഭര്‍ത്താവിന്റെ കുട്ടിയെയും പെറാന്‍ അവര്‍ക്കു സൌകര്യം പോരായിരുന്നു. വിവാഹം കഴിക്കുമ്പോള്‍ ഗര്‍ഭമുണ്ടായിരുന്നു എന്നുതന്നെയാണ് കാണുന്നത്. പക്ഷേ കൊല്ലങ്ങള്‍ക്കുമുമ്പുള്ള കാമുകന്റെ കുഞ്ഞിനെയല്ല, ഗോഡ്വിന്റെ കുഞ്ഞിനെ തന്നെ. പ്രസവിച്ചു കുറച്ചു ദിവസം കഴിഞ്ഞ് അവര്‍ മരിച്ചുപോയി.
ഈ കുപ്പയൊക്കെ ചികഞ്ഞു നോക്കുന്നത് എന്തിനാണെന്നു മനസ്സിലായോ? ഈ എഴുത്തുകാരന് വിവരമില്ലെന്നും വായില്‍ത്തോന്നിയത് വിളമ്പുന്നവനാണെന്നും തെളിയിക്കാന്‍.
Make Women Rational Creatures, and Free Citizens and they will quickly become good wives...“(സ്‌ത്രീകളെ യുക്തിബോധമുള്ളവരാക്കുക, സ്വതന്ത്രരാക്കുക, എങ്കില്‍ അവര്‍ താമസിയാതെ നല്ല ഭാര്യമാരായിത്തിരും) പുരുഷ വിദ്വേഷമല്ല, സ്‌ത്രീപക്ഷവിചാരത്തിന്റെ ആധാരശിലയെന്ന് മേരി വോള്‍റ്റണ്‍ ക്രാഫ്റ്റ്. നമ്മെ ബോധ്യപ്പെടുത്തുന്നു.
ആഹാ, എന്തൊരു ഫെമിനിസം! സുകുമാരന്‍ ചരിത്രം പറയുക മാത്രമല്ല, അതില്‍നിന്നു പാഠം ചികഞ്ഞെടുത്തു ദേശാഭിമാനി വാരികയുടെ വായനക്കാര്‍ക്കു വിളമ്പുകയും ചെയ്യുന്നു. എന്നാല്‍ സുകുമാരന്‍ ഉദ്ധരിക്കുന്നത് തെറ്റായാണ്. that is-if men do not neglect the duties of husbands and fathers എന്നൊരു ഭാഗം കൂടി ചേര്‍ന്നാലേ ഉദ്ധരണി പൂര്‍ത്തിയാവൂ. അതു സുകുമാരന്‍ സൌകര്യപൂര്‍വ്വം അങ്ങു വിഴുങ്ങി. അതുകൂടി ചേര്‍ന്നാലല്ലേ സി പി എം ഫെമിനിസം ശരിയായി വിളങ്ങൂ?
ലാങ്ഹ്യാം പ്ളേസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം തികഞ്ഞ ദിശാബോധത്തോടുകൂടിയായിരുന്നു.
അങ്ങു തട്ടിവിട്ടേക്കുകയാണ്. ലാങ്ഹ്യാം പോലും! മണ്ണാങ്കട്ട. എന്തിനെപ്പറ്റിയാണ് പറയുന്നതെന്നോ എന്തിനാണ് പറയുന്നതെന്നോ അറിയില്ല. (കാശിന്റെ കാര്യം മറക്കാനിടയില്ല.)
ലേങ്ങം എന്നൊരു ഗ്രൂപ്പു് ഉണ്ടായിരുന്നു, ശരി തന്നെ. പക്ഷേ പറയുന്നതിന് മുമ്പുള്ളതോ പിമ്പുള്ളതോ ആയി എന്തെങ്കിലും ചേര്‍ച്ച വേണ്ടേ.
ഇപ്പറഞ്ഞ ഫെമിനിസ്റ്റ് വിചാരത്തെ ബൂര്‍ഷ്വാ എന്ന് വിശേഷിപ്പിക്കുന്നത് അനുചിതമാവില്ല. അതിനോട് ആശയതലങ്ങളില്‍ കലഹിച്ചുകൊണ്ടാണ് സോഷ്യലിസ്റ്റ് ഫെമിനിസം എന്ന ചിന്താധാരയും അതിന്റെ പ്രസ്ഥാനരൂപവും അരങ്ങത്തുവന്നത്. ആദ്യകാല സോഷ്യലിസ്റ്റ് സാമൂഹ്യാത്മക വേദികളില്‍ നിന്ന് - സെയിന്റ് സിമണ്‍, ഫൊറിയര്‍, റോബര്‍ട് ഓവന്‍ മുതല്‍ പേര്‍ നയിച്ച സമവാദ പ്രസ്ഥാനത്തില്‍നിന്ന് - പുരോഗമനപരമായ പെണ്‍വാദം ഊര്‍ജമുള്‍ക്കൊണ്ടു.
ഇവരൊക്കെ സോഷ്യലിസ്റ്റാണെന്നല്ലോ  മാനിഫെസ്റ്റോ പറയുന്നത്. എവിടെനിന്നെങ്കിലുമൊക്കെ സുകുമാരനും കേട്ടുകാണും. ബൂര്‍ഷ്വായെ കണ്ടെത്തി. ഇനിപകരം വെയ്കാന്‍ സോഷ്യലിസ്റ്റ് ഫെമിനിസമെന്ന പദമെങ്കിലും വേണ്ടേ. പദത്തിനപ്പുറം ഒരു ചുക്കും സോഷ്യലിസ്റ്റ് ഫെമിനിസത്തെപ്പറ്റി സുകുമാരന്‍ പറയുന്നില്ല.  എന്തിനു പറയുന്നു റോസ ലക്സംബര്‍ഗിനെയോ ക്ലാര സെറ്റ്കിനെയോ സുകുമാരന്‍ കേട്ടമട്ടില്ല.
ആംഗ്ളോ -അമേരിക്കന്‍ സ്‌ത്രീ പാരമ്പര്യത്തിന്റെ പാതയോരത്ത് റാഡിക്കല്‍ ലെസ്ബിയനിസം (Radical Lesbianism) പൊട്ടിമുളക്കുന്നത് കാണായി. ഈ സവിശേഷ ഫെമിനിസ്റ്റ് ചിന്ത പൊക്കിപ്പിടിക്കുന്നത് ഒരു തരം 'സെപ്പെരിറ്റിസ'മാണെന്ന, ലിംഗവ്യത്യസ്തതയാണെന്ന ആക്ഷേപവുമുണ്ടായി. ഇതെ തുടര്‍ന്ന് ലെസ്ബിയന്‍ സാഡോമസോക്കിസം (Lesbian Sadomasochism)ഒരു തട്ടുതകര്‍പ്പന്‍ സംവാദമായി വളരുകയുമുണ്ടായി.
ശരിക്കും തട്ടുതകര്‍പ്പന്‍തന്നെ!
ജൂലിയ ക്രിസ്റ്റെവ, ഹെല്‍ സിക്സൂ, ലൂസ്ഇരിഗറെ തുടങ്ങിയ പ്രതിഭാശാലികളായിരുന്നു
എലേന്‍ സിക്സു എന്തായെന്നു കണ്ടില്ലേ. അതുപോലെ ലൂസ് ഇറീഗാറേയും.
ജൂലിയ ക്രിസ്റ്റോവയും സിക്സുസും ഇറിഗാറെയുമൊക്കെ ഇതാണ് ചെയ്തത്.
എന്നു വേറെയൊരിടത്തു പറയുന്നുണ്ട്.
1981 ല്‍ പുറത്തുവന്ന ബെറ്റി ഫ്രീഡന്റെ 'ദി സെക്കന്‍ഡ് സ്റ്റേജസ്' എന്ന പാഠവും
ഫ്രീഡേന്റെ പുസ്തകത്തിന്റെ പേര് സെക്കന്‍ഡ് സ്റ്റേജ് എന്നേയുള്ളൂ. പ്ലൂരല്‍ സുകുമാരന്റെ വകയാണ്.
1977 ല്‍ പുറത്തിറങ്ങിയ ' A Literature of Their Own:' എന്ന പേര്‍കൊണ്ട് പുസ്തകത്തിലൂടെ ലൈന്‍ ഷോ വാള്‍ട്ടര്‍ ചെയ്തതും അതാണ്.
Elaine Showalter സുകുമാര മലയാളത്തിലേക്കു മാറിയാല്‍ ലൈനും ഷോയും പിന്നെ പലതും ആവും.

21/05/2010

ദേശാഭിമാനിപ്പങ്ക്

ദേശാഭിമാനിയുടെ വിചിത്രമായ പങ്ക് സംസ്കാരത്തെപ്പറ്റിയൊരു ചെറിയ കുറിപ്പാണ്.
ഒരു കോണ്‍ഗ്രസ്സുകാരന്‍ തീവ്രവാദപ്രസ്ഥാനമായ സോളിഡാരിറ്റിയുടെ വേദി പങ്കിട്ടത് ദേശാഭിമാനിക്ക് വാര്‍ത്ത.
എന്നാല്‍ സി പി എം തത്ത്വചിന്തകനായ പോക്കര്‍ സാഹിബ് സോളിഡാരിറ്റി വേദി പങ്കിട്ടാലോ.

ഞാന്‍ വെറുതെ ക്ഷുദ്രത പറയുകയാണ്. ഈ തീവ്രവാദപ്രസ്ഥാനപ്രഖ്യാപനമൊക്കെ പൂര്‍വ്വകാലപ്രാബല്യത്തോടെ നടപ്പാക്കാന്‍ പറ്റുമോ?

നീലകണ്ഠനിലാധാരാ പാലേരിയില്‍ വേണ്ടിക്കളി

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പാലേരിയില്‍വെച്ച് സി പി എമ്മുകാര്‍ സി ആര്‍ നീലകണ്ഠനെ തല്ലുംപോലെതല്ലി തറപറ്റിച്ചെന്നു വാര്‍ത്ത. സക്കറിയയെ കഴുത്തിനു പിടിച്ചതുപോലെയല്ല, നിലത്തിട്ട് ചവിട്ടിക്കൂട്ടി എന്നുവേണം മനസ്സിലാക്കാന്‍. നായനാര്‍ ദിനം സമുചിതമായി ആചരിച്ചതാവണം.
റ്റി പി രാജീവന്റെ നോവലിനെപ്പറ്റിയോ അതുവെച്ചെടുത്ത ചലച്ചിത്രത്തെപ്പറ്റിയോ പറയുന്നതിനിടെ സക്കറിയയുടെ കഴുത്തിനുപിടിച്ച അണ്ടിബലം പാലേരിയില്‍ കാണാത്തിനെപ്പറ്റിയോ കാണിക്കേണ്ടതിനെപ്പറ്റിയോ വ്യംഗ്യം പറഞ്ഞ സ്വത്വരാഷ്ട്രീയ ചിന്തകന്‍ പോക്കര്‍ സാഹിബ്ബിന് സമര്‍പ്പിക്കണം ഈ നീലാണ്ഠമര്‍ദ്ദനം.

19/05/2010

സത്യജിത് റായിയുടെ മണ്ണാത്തിപ്പുള്ള്

മണ്ണാത്തിപ്പുള്ളിനെക്കുറിച്ച് നേരത്തേ എഴുതിയ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്.
സത്യജിത് റായിയുടെ കല്‍ക്കട്ട ട്രിലജിയിലെ ആദ്യ ചിത്രമായ പ്രതിദ്വന്ദിയില്‍ മണ്ണാത്തിപ്പുള്ളിന്റെ പേരറിയാത്ത സാന്നിദ്ധ്യമുണ്ട്. മുഖ്യകഥാപാത്രമായ സിദ്ധാര്‍ത്ഥ് സഹോദരിയുമായുള്ള അസുഖകരമായ സംഭാഷണത്തിന്നിടെ കുട്ടിക്കാലത്ത്  അവള്‍ ഒരു പക്ഷിയുടെ പാട്ട് കേള്‍ക്കാന്‍ തന്നെ വിളിച്ചത് പൊടുന്നനെ ഓര്‍ക്കുന്നു.

ചിത്രത്തിന്റെ അവസാനം സെയില്‍സ്മേന്‍ ജോലിക്കായി പ്രിയപ്പെട്ട നഗരം വിട്ട് പോവുന്ന സിദ്ധാര്‍ത്ഥ് അലച്ചിലിനുശേഷം ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹോട്ടല്‍മുറിയിലിരുന്ന് വിശ്രമിക്കെ ഈ പക്ഷിയുടെ പാട്ട് വീണ്ടും കേള്‍ക്കുന്നു.

12/05/2010

പോക്കറും കെഇഎന്നും 'ബൂര്‍ഷ'കളാണോ?

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ചരിത്രമെഴുതുന്ന ഡോ. കെ എന്‍ ഗണേശ് ചിന്ത വാരികയില്‍ എഴുതിയ ലേഖനം സഖാക്കള്‍ ഓണ്‍ലൈനാക്കിയിട്ടുണ്ട്.
മാര്‍ക്സിസവും ബൂര്‍ഷ്വാ റാഡിക്കലിസവും തമ്മിലുള്ള ദൂരം

ഇതുപ്രകാരം മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കുവേണ്ടി ആഞ്ഞു കയ്യിലുകുത്തുന്ന ചില സൈദ്ധാന്തികരൊക്കെ ബൂര്‍ഷ്വാകളാവും. അതില്‍ മുഖ്യര്‍ സ്വത്വരാഷ്ട്രീയത്തെ മൊത്തമായി വില്‍ക്കുന്ന പി കെ പോക്കറും ചില്ലറ വില്ക്കുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദും തന്നെ. പോക്കറുടെ വെബ്സൈറ്റായ പികെപോക്കര്‍ഡോട്കോമിന്റെ ബേനറില്‍പ്പോലും ഇദ്ദേഹം സ്വത്വരാഷ്ട്രീയത്തോടുള്ള പ്രണയം ഉദ്ഘോഷിക്കുന്നുണ്ട്. ആ ബേനറഴിച്ചുമാറ്റാന്‍ സമയമായിയെന്നു തോന്നുന്നു, പോക്കര്‍ സാഹിബ്.  പോക്കര്‍ സാഹിബൊക്കെ സിദ്ധാന്തം എഴുതാന്‍ തുടങ്ങുന്നതിനുമുമ്പേ ഔദ്യോഗിക ചരിത്രകാരനായി പട്ടം കിട്ടിയ ആളാണ് കെ എന്‍ ഗണേശ്. 1990ല്‍ ഇദ്ദേഹത്തിന്റെ കേരളചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തുകൊണ്ട് ഇ എം എസ് നമ്പൂതിരിപ്പാട് നടത്തിയ പ്രസംഗം മണ്ടത്തരങ്ങളുടെ ഒരു ക്ലാസിക് ആയതുകൊണ്ടാവണം പല തവണ സമാഹരിക്കപ്പെട്ടിട്ടുണ്ട്.  തമിഴകത്തിന്റെയും ആര്യാവര്‍ത്തത്തിന്റെയും തണലില്‍ എന്നാണതിന്റെ പേര് എന്നാണോര്‍മ്മ. പോക്കറിപ്പോള്‍ ആര്‍ക്കും മനസ്സിലാവാത്ത (ശരാശരി സി പി എമ്മുകാരന്റെ ഭാഷയില്‍) നവ സിദ്ധാന്തങ്ങള്‍ വിറ്റുവിറ്റ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായി വിലാസം അനുഭവിക്കുന്നു. പോക്കറുടെ തണലുപറ്റി ബഹുസ്വരതയുടെ cacophony ഉയര്‍ത്തി വേറെയും കുറെ കൊച്ചുസൈദ്ധാന്തികര്‍ ഉയര്‍ന്നുയര്‍ന്നുപോവുന്നുണ്ട്. ജി പി രാമചന്ദ്രന്‍ ഒരുദാഹരണം. 

അതിന്റെയൊക്കെ കടയ്ക്കലാണ് കെ എന്‍ ഗണേശ് കത്തിവെയ്ക്കുന്നത്. ഈ ബഹുത്വമൊക്കെ ബൂര്‍ഷയുടേതാടോ എന്നാണ് ഗണേശ് പറയുന്നത്. സംഗതി വന്നത്  നേരു നേരത്തേ അറിയിക്കുന്ന മഞ്ഞപ്പത്രത്തില്‍ പോലുമല്ല, സാക്ഷാല്‍ ചിന്തയിലാണ്. ച്ചാല്‍ ഔദ്യോഗികമാണ് നിലപാട്. പോക്കറുടെയും കെ ഇ എന്നിന്റെയും മുസ്ലീം പശ്ചാത്തലവും ഗണേശിന്റെ ബ്രാഹ്മണ പശ്ചാത്തലവും ചിരിക്കാന്‍ വകയും നല്കുന്നുണ്ട്.

ഇതു പക്ഷേ ആ ലേഖനത്തില്‍ തുടങ്ങിയ കാര്യമല്ലെന്ന് ഈ Indian Express report കണ്ടപ്പോള്‍ മനസ്സിലായി. Heads will roll. ച്ചാല്‍ വെട്ടും നിരത്തും. പക്ഷേ ആര് ആരെയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ഫിബ്രവരിയിലെ മാതൃഭൂമി വാര്‍ത്ത കണ്ടത്.
സ്വത്വരാഷ്ട്രീയം: സി.പി.എം നിലപാട് മാറ്റുന്നു
Posted on: 19 Feb 2010
തിരുവനന്തപുരം: തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് മുകളില്‍ സ്വത്വരാഷ്ട്രീയത്തെ പ്രതിഷ്ഠിച്ച സി.പി.എം ഒടുവില്‍ നിലപാട് മാറ്റുന്നു. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധമാണ് സ്വത്വരാഷ്ട്രീയമെന്ന് പ്രഖ്യാപിച്ചാണ് സി.പി.എം പുതിയ നിലപാട് മാറ്റം അണികളുടെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി മുഖപത്രത്തില്‍ രണ്ട് ദിവസമായി എഴുതിയ തുടര്‍ലേഖനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗവും സി.പി.എം. ഔദ്യോഗികപക്ഷത്തെ പ്രമുഖനുമായ എം.വി.ഗോവിന്ദനാണ് പാര്‍ട്ടിയുടെ പുതിയ നിലപാട് വിശദീകരിച്ചിരിക്കുന്നത്.
സി.പി.എം ഔദ്യോഗിക നേതൃത്വത്തിന് പ്രിയങ്കരരായ സൈദ്ധാന്തികരും എഴുത്തുകാരുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഡോ. പി.കെ. പോക്കര്‍ എന്നിവരായിരുന്നു സ്വത്വവാദ രാഷ്ട്രീയവാദത്തിന്റെ സി.പി.എമ്മിലെ പ്രയോക്താക്കള്‍.
പിന്നെ ആ വാര്‍ത്തയ്ക്കു കാരണമായി എം വി ഗോവിന്ദന്റെ ലേഖനവും. 
സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയായുധം
ചുരുക്കത്തില്‍ ബൂര്‍ഷ്വാ പോക്കറും ബൂര്‍ഷ്വാ കുഞ്ഞഹമ്മദും ആ ബേനറും കൊടിയും അഴിച്ചുമാറ്റിയില്ലെങ്കില്‍ ഇനി അധികകാലം പാര്‍ട്ടിക്കു വേണ്ടി കയ്യിലുകുത്തേണ്ടിവരില്ല.
പോക്കര്‍ തന്റെ വെബ്സൈറ്റൊക്കെ സമീപകാലത്തു മോടിപിടിപ്പിച്ചിരിക്കുകയാണ്. പക്ഷേ identity politics എന്ന catch word മാറ്റാന്‍ പോക്കര്‍ക്കു കഴിഞ്ഞില്ലെന്നു തോന്നുന്നു. പക്ഷേ, മാറ്റും, മാറ്റാതെ വയ്യ. ആ മാറ്റം കാണാന്‍ കാത്തിരിക്കുന്നു. പുറകോട്ടു മലച്ചു നടയിലൂടെ നൂണ്ട് പുതിയ സിദ്ധാന്തങ്ങളുമായി പോക്കറും കെ ഇ എന്നും വരുന്നതു കാക്കുന്നു. 

നേതാവിന്റെ കാലുനക്കി പാദപൂജ നടത്തിയിട്ടുപോലും ഞമ്മന്റെ സ്വത്വത്തെ പാര്‍ട്ടിയും പട്ടരും ചേര്‍ന്ന് അട്ടിമറിക്കുന്നത്  കഷ്ടം തന്നെ.