കാലിക്കോസെന്‍ട്രിക് Calicocentric dusty room

25/04/2010

മണ്ണാത്തിപ്പുള്ള്



വീഡിയോ ഏതു നാട്ടിലെയാണെന്നറിയില്ല. മണ്ണാത്തിപ്പുള്ള് അഥവാ കുണ്ടികുലുക്കിപ്പക്ഷിയാണിത്. Oriental Magpie Robin 

 
നമ്മുടെ നാട്ടില്‍ ഈ ദിവസങ്ങളില്‍ (ഏപ്രില്‍ മാസത്തില്‍) ഈ പക്ഷി ഇങ്ങനെതന്നെയാണ് പാടുന്നത്. ഇവനോളം പോന്ന ഒരു പാട്ടുകാരന്‍ കേരളത്തിലില്ല. ആ കവിത്രയവും ഈ കവിത്രയവും കാവ്യം ഗണിച്ചിരുന്ന കാലത്ത് ഈ പാട്ടുകാരന്‍ കേരളത്തിലുണ്ടായിരുന്നോ എന്നറിയില്ല. ഉണ്ടാവനാണു സാദ്ധ്യത. കര്‍ണ്ണകഠോരമായി കൂവുന്ന കുയിലാണത്രെ കവികളുടെ  song bird.  മാവ് തളിര്‍ക്കുന്ന കാലത്ത് ഈ നീചന്‍ ഉറക്കം കെടുത്തുന്നതുപോലെ ദുഷ്ടത വേറൊരു പക്ഷിയും ചെയ്യില്ല. കോഴിക്കോട്ടൊക്കെയുള്ള മീന്‍മാപ്ലമാര്‍ കുയിലില്‍നിന്നായിരിക്കണം കൂക്ക് പഠിച്ചത്. വേറെയേതോ നാട്ടിലെ കുയിലിന് കുറച്ചു ഭേദമായ ഒച്ചയുണ്ട്. ഈ വീഡിയോ കണ്ടുനോക്കുക. ബംഗ്ലാദേശിനു പ്രിയപ്പെട്ട പക്ഷിയാണ് ഇവനെന്നു പീഡിയ ലേഖനം പറയുന്നു. ഒരു കാളരാത്രിയെത്തുടര്‍ന്നുണ്ടായ സ്വപ്നാടനത്തില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇവന്റെ പാട്ട് എന്നെ ഉലച്ചത്. ഏപ്രിലിന്റെ പല ക്രൌര്യങ്ങളിലൊന്നാണ് ഭ്രാന്തമായ പ്രണയത്തിന്റെ ഈ ഘോഷവും.

ഞൊണ്ടിക്കാലന്‍ പൈങ്കിളി കരയുന്നു, 'ഉണ്യമ്പ്‌രാനും പോവ്വാ'

23/04/2010

വിശ്വാമിത്രനും മേനകയും, രവിവര്‍മ്മ ചിത്രം

ചിത്രം വിക്കിമീഡിയ കോമണ്‍സില്‍നിന്ന്.
വിശ്വാമിത്രന്‍ എന്താണുടുത്തതെന്നു വ്യക്തമാവുന്നില്ല. മേനക ഒട്ടും പോരെന്നാണ് എന്റെ അഭിപ്രായം. രവിവര്‍മ്മയുടെ മറ്റേതൊക്കെയോ പെണ്ണുങ്ങളും ഇതേപോലെയല്ലേ കാണുന്നത്.
ഞാനും ഒരു തപസ്സിലാണ്, ഒരു മേനകയെ കാത്ത്.

16/04/2010

ഒരു നുള്ള് ദേശാഭിമാനി വിവരക്കേട് അഥവാ കത്തീഡ്രല്‍ പള്ളിയിലെ കൊലപാതകം


ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ കെ സി വര്‍ഗ്ഗീസ്
കത്തീഡ്രല്‍ പള്ളിയിലെ കൊലപാതകം
എന്നൊരു ലേഖനം എഴുതി. വര്‍ക്കേഴ്സ് ഫോറം എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബ്ലോഗ് സംഘം ഈ ലേഖനം ഓണ്‍ലൈന്‍ ആര്‍ക്കൈവില്‍ (ച്ചാല്‍ സൌജന്യസേവനം നല്കുന്ന ബ്ലോഗര്‍ വെബ്സൈറ്റില്‍) ആക്കി.

സംഗതി ആകെമൊത്തം വിവരക്കേടാണ്. എല്‍ സാല്‍വദോര്‍ എന്ന ചെറിയൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യവും സാല്‍വദോര്‍ എന്ന ബ്രസീലിയന്‍ നഗരവും ആദ്യം കൂട്ടിക്കുഴച്ചു. ലേഖനത്തിന്റെ introductory note-ല്‍ തുടങ്ങുന്നു വിവരക്കേട്.
സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ് ഒസ്കാര്‍ റൊമേരോയുടെ 34-ാം ചരമവാര്‍ഷികം സമുചിതം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ബ്രസീലിലെയും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും മതവിശ്വാസികള്‍.
റൊമേറോ എന്ന ആര്‍ച്ച് ബിഷപ്പ്  എല്‍ സാല്‍വദോറുകാരന്‍. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോള്‍ സാല്‍വദോര്‍ എന്ന ബ്രസീലിയന്‍ നഗരത്തെക്കുറിച്ചു പറയേണ്ടതില്ല. പശുവിനെപ്പറ്റി ഉപന്യസിക്കാന്‍ പറഞ്ഞപ്പോള്‍ കുട്ടി പശുവിനെ തെങ്ങിനോടു കെട്ടി തെങ്ങിനെക്കുറിച്ചുകൂടി  ഉപന്യസിക്കാന്‍ പുറപ്പെട്ടതുപോലെ കെ സി വര്‍ഗ്ഗീസ് ഹ്രസ്വമായ ലേഖനത്തില്‍ ഒരു ഖണ്ഡിക മുഴുവന്‍ ബ്രസീലിയന്‍ നഗരത്തെക്കുറിച്ചു പറയുന്നു.
ബ്രസീലിലെ ഏറ്റവും പഴക്കംചെന്ന പട്ടണമാണ് സാല്‍വദോര്‍. അഥവാ ബാഹിയ. പോര്‍ച്ചുഗീസ് ആസ്ഥാനമെന്ന നിലയില്‍ 1549ല്‍ സ്ഥാപിച്ച പട്ടണത്തില്‍ 100 ശതമാനം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്.
"...100 ശതമാനം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്" എന്നതും അവാസ്തവമാണെന്ന് സാല്‍വദോറിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനം വ്യക്തമാക്കുന്നു. അമേരിഗോ വെസ് പുഷി എന്നൊക്കെ ഇതുവരെ കേള്‍ക്കാത്ത പേരുകളുമുണ്ട്. പുച്ചിയെ എന്തിനാണാവോ പരിഷ്കരിച്ച് പുഷിയാക്കിയത്? "പര്യവേഷകസംഘ"മെന്നെഴുതുന്ന ദേശാഭിമാനിക്കാരനാണ്‍.  പുച്ചി പുസിയായില്ലല്ലോ, നല്ലത്.

"പട്ടാളത്തിന്റെ വെടിയുണ്ട", "1980 മാര്‍ച്ച് 24ന് കത്തീഡ്രല്‍ പള്ളിയിലെ അള്‍ത്താരയ്ക്കു മുമ്പില്‍ യാങ്കിപ്പട്ടാളം ആ മനുഷ്യനെ വെടിവച്ചുകൊന്നു" എന്നൊക്കെയുള്ളത് പിന്നെ പതിവ് സി പി എം റെട്ടറിക്കാണെന്നു കരുതി തള്ളിക്കളയാം. യാങ്കി പട്ടാളമൊന്നും കൊല്ലാനുള്ളതായി വി പീ ലേഖനം  പറയുന്നില്ല.

സാഹിത്യവിജ്ഞാനം അറിയിക്കാന്‍ റ്റി എസ് എലിയറ്റിന്റെ Murder in the Cathedral എന്ന നാടകത്തെപ്പറ്റിയും പറയുന്നുണ്ട്.
എലിയട്ടിന്റെ ഈ കഥാപാത്രത്തെ സഭ പില്‍ക്കാലത്ത് വിശുദ്ധനായി പ്രഖ്യാപിച്ചുവെന്നതും ഓര്‍ക്കാം.
ഇതു വായിച്ചാല്‍ തോന്നുക എലിയറ്റിന്റെ നാടകത്തിനും ശേഷമാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്നാണ്. ബെക്കെറ്റെന്ന കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പിനെ വധിച്ച് ഏതാനും വര്‍ഷം കഴിഞ്ഞപ്പോഴേക്കും സഭ  സെയിന്റായി പ്രഖ്യാപിച്ചിരുന്നു. അതായത് ഒരു എട്ടു നൂറ്റാണ്ടു മുമ്പു തന്നെ.

കാലിക്കോസെന്‍ട്രിക്കിന്റെ ബ്ലോഗിലെ വ്യാകരണം ചികയുന്ന സി പി എം ബ്ലോഗെര്‍മാര്‍ക്ക് എന്തെങ്കിലും ഒരു പണികൊടുക്കാം എന്നു വെച്ചാണ് ഈ ക്ഷുദ്രക്കുറിപ്പെഴുതുന്നത്. പിന്നെ ഇ എം എസ്സിനെ തുറന്നുകാട്ടുംപോലെ  പ്രധാന വിഷയങ്ങളോട് മലയാളം ബ്ലോഗെര്‍മാര്‍ക്കു താത്പര്യവുമില്ല. ദേശാഭിമാനിയിലെ വിവരക്കേട്, സിന്ധു ജോയിയുടെ ഡോക്റ്ററല്‍ തീസിസ് ഇതൊക്കെയാണ് താരതമ്യേന വായനക്കാരെ  ആകര്‍ഷിക്കുന്ന വിഷയങ്ങള്‍.

14/04/2010

ഇ എം എസ്സിന്റെ ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റി

 ഇ എം എസ് എക്കാലത്തും അഭിമാനത്തോടെ പൊക്കിപ്പിടിച്ചു നടന്ന സ്വന്തം കൃതിയായ കേരളം മലയാളികളുടെ മാതൃഭൂമിയെപ്പറ്റി അദ്ദേഹം തന്നെ 1994 ല്‍ പറഞ്ഞ ഒരു നുണ അദ്ദേഹത്തിന്റെ ഭക്തന്മാരായ ഏതാനും ബ്ലോഗെര്‍മാരെ കുഴിയില്‍ക്കൊണ്ടുപോയി ചാടിച്ചതിനെപ്പറ്റിയാണ് ഈ പോസ്റ്റ്. 
കുഴിയില്‍ച്ചാടിയത് കൊഴണാശ്ശേരിക്കാരനും അയാളുടെ ബ്ലോഗില്‍ പിന്തുണയുമായെത്തിയ സി പി എം ബ്ലോഗെര്‍മാരുമാണ്.
ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും
അഗ്രിഗേറ്ററില്‍ ബുക്മാര്‍ക് ചെയ്തും ഷെയര്‍ ചെയ്തും കൊഴണാശ്ശേരിക്കാരനെ അവര്‍ ആവേശപൂര്‍വ്വം സ്വീകരിക്കുകയും കാലിക്കോസെന്‍ട്രിക്കിന് നേര്‍വഴി ഉപദേശിക്കുകയും ചെയ്തു. 
തുടര്‍ന്നു വായിക്കുക.
ഇ എം എസ്സിന്റെ ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റി

11/04/2010

പിണറായി ഭക്തന്റെ സൈബര്‍ക്രൈം

ഇതു ഫലിതമാണ്, ഗൌരവത്തിലെടുക്കരുത്. പക്ഷേ ഏതു വിഡ്ഢികളെ ഉദ്ദേശിച്ചാണോ ഇതെഴുതുന്നത് അവര്‍ ഇത് വളരെ ഗൌരവത്തിലെടുക്കും എന്നറിയാം. അങ്ങനെയാണു വേണ്ടതും.
"Letters to the editor Mathrubhumi"  എന്നൊരു സ്ട്രിങ് ഞാന്‍ ഗൂഗ്ള്‍ സെര്‍ച്ച് ചെയ്യുന്നു. കിട്ടിയ റിസല്‍റ്റിന്റെ ആദ്യപേജ് ഇതാ:



Mathrubhumi എന്നു പേജിന്റെ പേരും അതില്‍ "Letters to the editor" എന്ന സ്ട്രിങ് ഉള്ളതും കണ്ട് ഞാന്‍ ആ പേജിലേക്കു പോവുന്നു. കാണുന്നത് ഒരു മാതൃഭൂമി പേജ്.
ആ പേജ് വളരെ വലുതാകയാല്‍ അതിന്റെ മേലും കീഴും മാത്രം സ്ക്രീന്‍ഷോട് എടുത്തുകൊടുക്കുന്നു.
 ഈ പേജില്‍ ഇ മെയില്‍ വിലാസമുണ്ടോ മാതൃഭൂമിയിലേക്കു കത്തെഴുതാനുള്ള വല്ല ഫോമിന്റെയും ലിങ്കുണ്ടോ എന്നൊക്കെ താഴോട്ടും മേലോട്ടും വലിച്ചു കുറെനേരം നോക്കിക്കഴിഞ്ഞപ്പോഴാണ് ഇതു കണ്ണില്‍പ്പെട്ടത്.
 അപ്പോഴാണ് പേജിന്റെ Url അഡ്രെസ് ബാറില്‍ നോക്കുന്നത്.
http://vijipinarayi.info/html/works/political/LtrToMBD_3.htm


വിജി പിണറായിയുടെ പേജാണിത്! പരമപിണറായിഭക്തന്‍. പിണറായിയുടെ വീടിനെപ്പറ്റി വ്യാജചിത്രവുമായി ഇമെയില്‍ പ്രചിരിച്ചപ്പോള്‍ പിണറായിയെ സംരക്ഷിക്കാന്‍ മുന്‍പില്‍നിന്നു പടനയിച്ചയാള്‍. ഇതാ ഇന്ന് എന്റെ ബ്ലോഗില്‍വന്ന് എട്ടാം പ്രതിയെ പിടികൂടിയതിനെ ന്യായീകരിക്കാന്‍ വാചകമടിച്ചിരിക്കുന്നു.  കുട്ടപ്പനാണ്. ഇവിടെ പടവുമുണ്ട്.
ഇത്രയുമൊക്കെ ഫലിതം. ബാക്കി വേണമെങ്കില്‍ ഫലിതമല്ലാതെയുമാവാം, നാട്ടില്‍ നടപ്പുള്ളതും സി പി എം നേതാക്കള്‍ക്കു വളരെ പ്രിയപ്പെട്ടതുമായ നിയമം വെച്ചു നോക്കിയാല്‍. 
ആ നിയമം എന്താണെന്നു നോക്കാം.
ഐറ്റി ആക്റ്റ്  2000 (2008 ഭേദഗതിയും) സെക്ഷന്‍ 65 ഇപ്രകാരം:
  • Tampering with Computer Source Documents
  • Whoever knowingly or intentionally conceals, destroys or alters or intentionally or knowingly causes another to conceal, destroy or alter any computer source code used for a computer, computer programme, computer system or computer network, when the computer source code is required to be kept or maintained by law for the time being in force, shall be punishable with imprisonment up to three years, or with fine which may extend up to two lakh rupees, or with both.
  • Explanation -
  • For the purposes of this section, "Computer Source Code" means the listing of programmes, Computer Commands, Design and layout and programme analysis of computer resource in any form. 
ഇവിടെ കാണാം. 
നമ്മുടെ നിയമ പ്രകാരം മാതൃഭൂമി പേജിന്റെ ഡിസൈനും ലേഔട്ടുമെല്ലാം "Computer Source Code" ആണ്. ഇതൊക്കെ പകര്‍ത്തുകയും മാറ്റം വരുത്തുകയും ചെയ്ത പിണറായി ഭക്തന്‍ മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇതിനു പുറമേ നിയമത്തിന്റെ ഒമ്പതാം അദ്ധ്യായത്തില്‍ സെക്ഷന്‍ 43 നു കീഴിലെ വിവിധ ക്ലോസുകളും ഇയ്യാള്‍ക്കു ബാധകമാണ്.
ഉദാഹരണത്തിന്:
(F) Denies or causes the denial of access to any person authorised to access any computer, computer system or computer network by any means.
ചുരുക്കത്തില്‍ വിമാനത്താവളത്തിലൊക്കെ look out നോട്ടീസ് പതിക്കാനും വേണമെങ്കില്‍ ഇന്റെര്‍പോളിന്റെ സഹായം തേടാനുമൊക്കെ കോളുള്ള കുറ്റകൃത്യം. നോക്കണേ, ഒരു മെയില്‍ ഒരു ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യുക മാത്രമാണ്, പിണറായി വീടിന്റെ ചിത്രം അടങ്ങുന്ന ഇമെയില്‍ കേസിലെ എട്ടാം പ്രതി ചെയ്ത അതിഭീകരമായ കുറ്റകൃത്യം! അതിനെക്കുറിച്ച് ഒരു സി പി എമ്മുകാരനായ ബ്ലോഗെര്‍ ചങ്ങാതി പറയുന്നത് ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നാണ്. ഈ സി പി എം ബ്ലോഗെറും വെള്ളം കുടിച്ചോട്ടെ, ചങ്ങാതീ?
(സി പി എമ്മുകാരെപ്പോലെ ഊര്‍ജ്ജിതമായി ഈ കരിനിയമം എടുത്തു പ്രയോഗിക്കുന്നവര്‍ ശിവസേനയും ഗുജറാത്തിലെ മോഡിയും ആണെന്നു തോന്നുന്നു. ഇത് ഇപ്പോഴാണ് കണ്ടത്.)

post script
വിജിപിണറായിയുടെ വ്യാജമാതൃഭൂമി പേജിന്റെ ലിങ്ക് ഇവിടെ,  അതിന്റെ വെബ് സൈറ്റ് ആര്‍ക്കൈവ് ലിങ്ക് ഇവിടെ.

10/04/2010

വിക്കിസംഗമത്തിനു പോവുന്നില്ലേ ഇടപെട്ടളയാന്‍?

 മാതൃഭൂമി വാര്‍ത്ത

മലയാളംവിക്കി സംഗമം 17-ന് കളമശ്ശേരിയില്‍
Posted on: 10 Apr 2010
-സ്വന്തം ലേഖകന്‍


കോഴിക്കോട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളംവിക്കി പ്രവര്‍ത്തകര്‍ എറണാകുളത്ത് കളമശ്ശേരിയില്‍ ഏപ്രില്‍ 17 ശനിയാഴ്ച ഒത്തുചേരുന്നു. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ പകല്‍ രണ്ടു മുതല്‍ അഞ്ചുമണി വരെയാണ് സംഗമം. മലയാളംവിക്കി പ്രവര്‍ത്തകരുടെ മൂന്നാമത്തെ സംഗമമാണിത്.




സി പി എമ്മുകാരായ വിവരസാങ്കേതിക വിദ്യക്കാര്‍ കണ്ടില്ലേ, അറിഞ്ഞില്ലേ, പോവുന്നില്ലേ?
പോയിക്കണ്ടുകീഴടക്കാന്‍?
ഇതുപോലെ?
വെടക്കാക്കി തനിക്കാക്കിയാല്‍ ഒരു സി പി എം  വിഡ്ഢിപ്പീഡിയ ഉണ്ടാവും. നല്ല രസമായിരിക്കും.

മാതൃഭൂമിക്കും എം ജി എസ് നാരായണനും എതിരെ സൈബര്‍ക്രൈം സെല്ലിന് പരാതികൊടുക്കെടോ സിന്‍ഡിക്കേറ്റ് മെമ്പ്രാ


ഇതു സൈബര്‍ക്രൈം ആണത്രെ!

Anwar Jahan Zuberi:Who?

Foul-mouthed politician in the guise of literary editor

സി പി എമ്മും സൈബര്‍ക്രൈമും- ജനാധിപത്യവിശ്വാസികള്‍ ശ്രദ്ധിക്കുക

21/03/2010

ഞൊണ്ടിക്കാലന്‍ പൈങ്കിളി കരയുന്നു, 'ഉണ്യമ്പ്‌രാനും പോവ്വാ'

വഴിയോരത്തെ മാവിന്‍കൊമ്പുകളിലും ആലിന്‍ചില്ലകളിലും പതിവിലേറെ കാക്കക്കൂട്ടങ്ങള്‍. അവ തലതിരിച്ചു നോക്കുന്നു. 'എവിടേക്കാ?' എന്ന മട്ടില്‍.
മുത്തശ്ശി അമ്മ ഓര്‍മ്മിപ്പിക്കുന്ന മരണപ്പെട്ടവര്‍ക്കൊക്കെ പിണ്ഡംവച്ച് ബലിക്കാക്കകളെ കാത്തിരുന്ന ദിവസങ്ങള്‍ മനസ്സിലൂടെ കടന്നുപോയി.
ഒരു പൊന്തക്കാലന്‍പക്ഷി ചിലച്ചുകൊണ്ടു പറന്നുയര്‍ന്ന് ആകാശത്തില്‍ വട്ടമിട്ടു.
'ഉണ്യമ്പ്‌രാനും പോവ്വാ...
ഉണ്യമ്പ്‌രാനും പോവ്വാ...' അതു ചിലച്ച് കരയുന്നതിന്റെ ശബ്ദം അങ്ങനെയാണ് ചെവിയില്‍ മുഴങ്ങിയത്.
അരിവാളുമായി ഇറങ്ങിയ ചെറുമികള്‍ വഴിയില്‍നിന്ന് തീണ്ടാപ്പാടിലേക്ക് ഓടിമാറി.
ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി, ഏലംകുളം ഗ്രാമമാകെ കേള്‍ക്കുംവിധം; 'കൂട്ടരെ ഞാന്‍ പോകുകയാണ്. സ്വാതന്ത്ര്യ സമരത്തില്‍ ചേരാന്‍. അതുവഴി ജെയിലില്‍ പോയെന്നും വരും.'
മേലെക്കാണുന്ന പച്ചപൈങ്കിളിക്കഥ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ അറിയപ്പെടാത്ത ഇ എം എസ് എന്ന പുസ്തകത്തില്‍നിന്നാണ്.  കേരള രാഷ്ട്രീയത്തിലെ ഏറ്റവും പരിഹാസ്യമായ ഒരു നാടകത്തിന്, ഇ എം എസിന്റെ ജയിലുകേറല്‍ എന്ന ഹിരണ്യഗര്‍ഭത്തിന് ദുരന്തഗുരുത്വം ലഭിക്കാന്‍ ഒരു narrative കോപ്രാട്ടികാട്ടുകയാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്.
ഈ പുസ്തകം ഇ എം എസ്സിനെക്കുറിച്ചറിയാന്‍ നല്ലൊരു സഹായിയാണ്. അറിയപ്പെടാത്ത ഇ എം എസിനെ അപ്പുക്കുട്ടന്‍ കാട്ടിത്തരുന്നു (തുറന്നുകാട്ടിത്തരുന്നു). പറയാനുണ്ട് ഇതിനെപ്പറ്റി.

03/03/2010

ഡി സി ബുക്സ് ഫലിതങ്ങള്‍

ഇങ്ങനെയൊരു പരസ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടു. നമ്പൂരി, നസ്രാണി, പള്ളിക്കൂടം, എസ് എം എസ്, കോടതി, സര്‍ദാര്‍ജി, സാഹിത്യ ഫലിതങ്ങള്‍ വെവ്വേറെ പുസ്തകമായി ഡി സി ബുക്സ് പ്രസിദ്ധീകരിക്കാന്‍ പോവുന്നത്രെ. D C Book of Joke എന്നാണ് പരസ്യം അതിനെപ്പറ്റി പറയുന്നത്.
 
ഡി സി ബുക്സിന്റെ ഏറ്റവും മികച്ച ഫലിതപുസ്തകം പക്ഷേ ഇതൊന്നുമല്ലെന്ന കാര്യം അറിയാവുന്ന ആളെന്ന നിലയില്‍ അതു പറയേണ്ടതുണ്ടല്ലോ എന്നു കരുതിയാണ് ഈ കുറിപ്പെഴുതുന്നത്. ഡി സി ബുക്സിന്റെയെന്നല്ല മലയാളത്തിലുണ്ടായതില്‍ ഏറ്റവും വിപുലവും സമ്പന്നവുമായ ഫലിതപുസ്തകം ഒരു വിജ്ഞാനകോശത്തിന്റെ രൂപത്തിലാണ് പ്രസിദ്ധീകൃതമായത് എന്നത് വിചിത്രമായി തോന്നാം. മലയാളം ബ്രിട്ടാനിക്കയാണ് ആ D C Book of Joke.
മലയാളം വിക്കിപീഡിയയിലെ മലയാളം ബ്രിട്ടാനിക്ക ലേഖനം അവിടത്തെ അരസികന്മാരുടെ കൈക്രിയയാല്‍ രസികത്തം നശിച്ച് വങ്കത്തരമായി മാറിയിരിക്കുന്നു. പുസ്തകത്തിന്റെ വൈശിഷ്ട്യം പറയുന്നത് വിമര്‍ശനങ്ങള്‍ എന്നൊരു തലക്കെട്ടിന്റെ താഴെ. 
ചില്ലറ ഉദാഹരണങ്ങള്‍ മാത്രം ഗ്രന്ഥത്തിന്റെ തനിമ നിലനിറുത്തുന്നതായി ശേഷിക്കുന്നു.അവ ഇവിടേക്കു പകര്‍ത്തുന്നു.
ക്രിക്കറ്റ്
ഇത് നടുക്കായി രണ്ടു വിക്കറ്റുകള്‍ കുത്തിനിര്‍ത്തപ്പെട്ടതും, അവയെ ഓരോ ബാറ്റ്സ്മാനാല്‍ കാക്കപ്പെട്ടതും, വിശാലമായ ഒരു മൈതാനത്ത് കളിക്കപ്പെടുന്നതും ആയ ഒരു കളിയാണ്. -(പേജ് 557)
മുന്തിരിച്ചെടി 
പടര്‍ന്ന് കയറുവാന്‍ സഹായം ആവശ്യമുള്ളതും തണ്ടില്‍നിന്നും ഉദ്ഭവിക്കുന്ന ചുരുള്‍വേരുകള്‍ ചുറ്റിപ്പിരിഞ്ഞ് വളര്‍ന്ന് കയറുന്നതും അല്ലെങ്കില്‍ നിലത്ത് പടരുന്നതുമായ ഒരു ചെടി അല്ലെങ്കില്‍ അതിന്റെ തണ്ട്. ബിറ്റര്‍സ്വീറ്റ്, സാധാരണ മുന്തിരികള്‍, ഹണിസക്കിള്‍സ്, ഐവി, ലിയാനാസ്, തണ്ണിമത്തന്‍ തുടങ്ങിയവ ഉദാഹരണങ്ങളില്‍ പെടുന്നു. -(പേജ് 1730).
നടപ്പാത
ഒരു വഴി, നടപ്പാത, കളിസ്ഥലം, നടുമുറ്റം, ചന്ത മൈതാനം, വിമാനമിറക്കാന്‍ അടിയന്തരമായി ഉണ്ടാക്കിയ ഇടം എന്നിവയുടെ ഉറപ്പുള്ളതും പഴക്കം നില്ക്കുന്നതുമായ ഉപരിതലഭാഗം. -(പേജ് 1056)

വിമാനം
സ്ഥിരമായിരിക്കുന്ന ചിറകുള്ളതും വായുവിനെക്കാള്‍ ഭാരമേറിയ സ്ക്രൂ‌പ്രൊപ്പല്ലറുകളോ അതിപ്രവേഗജെറ്റോകൊണ്ട് ചലിപ്പിക്കുന്നതും ചിറകുകകള്‍ഭിമുഖമായി വായുവിന്റെ ചലനാത്മകമായ പ്രതികരണങ്ങള്‍ പിന്‍താങ്ങപ്പെടുന്നതുമായ ആകാശയാനം.
മിക്കവിമാനങ്ങളും കരയില്‍നിന്നു നിയന്ത്രിക്കാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കടല്‍വിമാനങ്ങള്‍ ജലത്തിനടിയില്‍ തൊടാവുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. -(പേജ് 2026)
ഏതാനും ഉദാഹരണങ്ങള്‍ ഇവിടെ ഒരു ചിത്രരൂപത്തില്‍ കാണാം.


കുറെക്കൂടി താഴെക്കാണുന്ന രണ്ടു ചിത്രങ്ങള്‍ ക്ലിക്ക് ചെയ്താല്‍ കാണാം.

 

01/03/2010

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മണ്ടന്മാര്‍

മാര്‍ക്സിസ്റ്റു പാര്‍ട്ടി എതിര്‍വാക്കില്ലാതെ ഭരിക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി കേമ്പസില്‍ EMS CHAIR FOR MARXIAN STUDIES AND RESEARCH എന്നൊരു സ്ഥാപനമുണ്ട്. യൂനിവേഴ്സിറ്റി കേമ്പസില്‍ കുറെ സ്ഥലം സംഘടിപ്പിച്ച് കെട്ടിടങ്ങള്‍ മുറയ്ക്കുകെട്ടിപ്പൊക്കി സ്ഥാപനം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്രാപിക്കുന്നുണ്ട്.  അവിടെ നടക്കുന്ന ഗവേഷണം എന്താണെന്ന് എനിക്കറിയില്ല. നാലുകാശുണ്ടാക്കാനുള്ള കച്ചവടമൊക്കെ അവിടെ നടക്കുന്നുണ്ടെന്നറിയാം. കംപ്യൂട്ടര്‍ ഗ്രാഫിക്സും ഏനിമേഷനും ഒക്കെ പഠിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ടവിടെ. കംപ്യൂട്ടറുകളെപ്പറ്റി എണ്‍പതുകളുടെ മദ്ധ്യത്തില്‍ ഇ എം എസ് പറഞ്ഞ സംഗതികളൊക്കെ സമ്പൂര്‍ണ്ണകൃതികളുടെ സഞ്ചികകളില്‍ കണ്ടാല്‍ ഇ എം എസ് കൃതിയാണെന്നൊന്നും നോക്കാതെ ഈ ഗവേഷകന്മാര്‍ കത്തിച്ചുകളയാന്‍ സാധ്യതയുണ്ട്.  ഫ്രെഡെറിഹ് ഏംഗല്‍സിന്റെ Dialectics of Nature എന്ന കൃതിയൊക്കെ അവര്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് ഇവിടെ കാണുന്നത്. അതൊന്നു കാണാന്‍ പലയിടത്തും നോക്കിയെങ്കിലും കിട്ടിയില്ല. കാമ്പസില്‍ മാത്രമല്ല യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റിലും ഇവര്‍ക്കു ചില്ലറ സ്ഥലം പതിച്ചുനല്കിയിട്ടുണ്ട്. ആ ചില്ലറ സ്ഥലത്ത് അവര്‍ ഒപ്പിച്ചുവെയ്ക്കാവുന്നിടത്തോളം തമാശ ഒപ്പിച്ചുവെച്ചതിനെപ്പറ്റിയാണ് ഈ പോസ്റ്റ്.  ഇവിടെ കാണുന്നതാണ് താഴെ പകര്‍ത്തിവെച്ചിട്ടുള്ളത്.

E.M.S. Namboodiripad

E.M. Sankaran Namboodiripad started his public life by participating in the Freedom Struggle against British Imperialism. He acted as the Kerala Pradesh congress Committee Secretary for four years (1934-1938) and then moved to socialist group of the congress party. From 1950 onwards he became a polit bureau member of the communist party He became the first elected Chief Minister of the Community party in 1957. Until his demise on 19th March 1998 he was an ardent follower of Marxism-Leninism . In addition to his political activities his intellectual contributions played a very important role in determining the cultural scenario of Kerala. His first masterpiece Keralam- Malayalikalude Mathrubhumi, was a cultural critique and paved the way for further investigations in Kerala culture and history. His works on Indian Freedom Struggle, literary criticism and many other important essays are worth studying. Actually he introduced a new experiment with Marxism by formulating the concept of coalition ministry. He was the protagonist behind the Peoples planning campaign (Janakeeya Asutranam) implemented by left democratic front in Kerala.
ഇതെഴുതിയത് ഏതോ മാര്‍ക്സിസ്റ്റു പാര്‍ട്ടി ബുദ്ധിജീവിയാവണം. cultural critique എന്നൊക്കെ പറഞ്ഞതു കണ്ടില്ലേ. പക്ഷേ കേരളത്തിലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി ബുദ്ധിജീവികള്‍ക്കു സ്വാഭാവികമായ നിരക്ഷരത ഇതിലും പ്രകടമാണ്. His works on Indian Freedom Struggle, literary criticism and many other important essays are worth studying. സ്വാതന്ത്ര്യ സമരം സാഹിത്യവിമര്‍ശനം മറ്റു പ്രധാന പ്രബന്ധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കാന്‍ കൊള്ളാമെന്ന്. എന്താണ് അതിന്റെ അര്‍ത്ഥം എന്ന് എന്നോടു ചോദിക്കരുത്. തത്ത്വചിന്തകനും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായ സഖാവ് പി കെ പോക്കറിന്റെ ഒരു നിരക്ഷരകൃതിയെപ്പറ്റി ഞാന്‍ മാസങ്ങള്‍ക്കു മുമ്പെഴുതിയ ഒരു പോസ്റ്റ് ഇവിടെക്കാണാം.
പി കെ പോക്കര്‍ ഡോട് കോം
പോക്കര്‍ സഖാവും ഈ ചെയറും തമ്മില്‍ ചില്ലറ ബന്ധങ്ങളൊക്കെയുണ്ട്. ഈ ചെയര്‍ പ്രസിദ്ധീകരിക്കുന്ന മാര്‍ക്സിസ്റ്റ് ദര്‍ശനം എന്ന കൃതിയുടെ ഓണററി എഡിറ്ററാണത്രെ പോക്കര്‍ സഖാവ്. പിന്നെ ചെയറിന്റെ ഗവേണിങ് ബോഡി അംഗവും. മുകളിലെ കുറിപ്പില്‍ പോക്കറുടെ ഭാഷയുടെ ഒരു തിളക്കം കാണുന്നുണ്ട്.
തമാശ കാണാം ഇനി. ആകെ അഞ്ചാറു വാക്യമാണുള്ളത്. അതില്‍ എത്രത്തോളം മണ്ടത്തരം കുത്തിനിറയ്ക്കാമോ അത്രത്തോളം നിറച്ചിട്ടുണ്ട്.
E.M. Sankaran Namboodiripad started his public life by participating in the Freedom Struggle against British Imperialism.
സമുദായ പരിഷ്കരണത്തിലൂടെയാണ് താന്‍ സാമൂഹ്യ പ്രവര്‍ത്തനരംഗത്തേക്കു വരുന്നതെന്ന് നമ്പൂതിരിപ്പാട് ആത്മകഥയിലൂടെയും മറ്റനേകം രചനകളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. പത്താം വയസ്സില്‍ അതു തുടങ്ങിയതിനെപ്പറ്റി ഇ എം എസ് പറയുന്ന ഉദ്ധരണി
കുഞ്ചു പതിന്നാലാം വയസ്സില്‍, ഇ എം എസ്സിന്റെ വിപ്ലവ അരങ്ങേറ്റം
എന്ന പോസ്റ്റിന്റെ അവസാനം കാണാം. പിന്നെയും ഒരു പത്തു വര്‍ഷം കഴിഞ്ഞാവണം സ്വാതന്ത്ര്യ സമരത്തില്‍ ഏതെങ്കിലും വിധത്തില്‍ ഇദ്ദേഹം പങ്കാളിയാവുന്നത്.  ചുരുക്കത്തില്‍ ആദ്യ വാക്യം തന്നെ പച്ചവിവരക്കേടാണ്. ഇനി രണ്ടാമത്തേതോ?
He acted as the Kerala Pradesh congress Committee Secretary for four years (1934-1938) and then moved to socialist group of the congress party.
1934 മുതല്‍ 1938വരെ നാലുകൊല്ലക്കാലം ഇ എം എസ് K P C C സെക്രട്ടറിയായിരുന്നെന്ന്.  ഇ എം എസ് തന്റെ ആത്മകഥയില്‍ പറയുന്ന പ്രകാരം 1934 ഒക്റ്റോബറില്‍ ഇടതുപക്ഷ K P C C നിലവില്‍ വന്നു. 1935 മെയ് മാസം ഇല്ലാതാവുകയും ചെയ്തു. ആ കെ പി സി സിയുടെ സെക്രട്ടറിയായിരുന്നു നമ്പൂതിരിപ്പാട്.  "ഏതാനും മാസം മാത്രം നിലനിന്ന ഇടതുപക്ഷ K P C C" യെപ്പറ്റി നമ്പൂതിരിപ്പാട് ആത്മകഥയില്‍ പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്.
"വീണ്ടും കെ പി സി സിയില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം കിട്ടുകയും പ്രഭാതം വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്യാന്‍ കഴിയുന്നതിനുമുമ്പായി സംഭവബഹുലമായ മൂന്ന് കൊല്ലത്തോളം കടന്നുപോയി"  എന്നും ഇ എം എസ് പറയുന്നുണ്ട്. അതായത് പിന്നീട് കെ പി സി സി ഇടതുപക്ഷക്കാരുടെ കയ്യിലേക്കു വരുന്നത് 1938-ല്‍ മാത്രമാണ്.  1938ല്‍ ഇടതുപക്ഷ കെ പി സി സി ഉണ്ടാവുകയും ഇ എം എസ് സെക്രട്ടറിയാവുകയും ചെയ്തു. 1934 നും 1938 നും ഇടയ്ക്ക് ഒരു വര്‍ഷവും ഏതാനും മാസവും അങ്ങനെ നമ്പൂതിരിപ്പാട് കെ പി സി സി സെക്രട്ടറിയായിരുന്നു. നാലുവര്‍ഷം എന്നു കൂട്ടിപ്പറഞ്ഞത് ഇടതുപക്ഷത്തെയും ഇ എം എസ്സിനെയും മഹത്വവത്കരിക്കാനാണെന്നൊന്നും ഞാന്‍ ആക്ഷേപിക്കുന്നില്ല. വിവരമില്ലായ്മ, അത്രതന്നെ. അതാണല്ലോ ഇവരുടെ മുഖമുദ്ര. പിന്നെ നാലുവര്‍ഷം സെക്രട്ടറിയായി പിന്നീട് സോഷ്യിലിസ്റ്റ് കോണ്‍ഗ്രസ്സിലേക്കു പോയി എന്നതും പരമവങ്കത്തരമാണ്. 1934ല്‍  കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി നമ്പൂതിരിപ്പാട്.  1939-ല്‍   സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് കേരള ഘടകം കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുന്നതുവരെ അദ്ദേഹം അതിന്റെ നേതാവുമായിരുന്നു. കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍‌ ഒരേ കാലത്തു തന്നെയായിരുന്നു അദ്ദേഹം കൊണ്ടുനടന്നത്.
മൂന്നാമത്തെ വാക്യവും തഥൈവ:
From 1950 onwards he became a polit bureau member of the communist party
ഇതൊരു നിരക്ഷരവാക്യമാണെന്ന് പറഞ്ഞാല്‍  യൂനിവേഴ്സ്റ്റിയിലെ മാര്‍ക്സിസ്റ്റു മണ്ടന്മാര്‍ക്ക് മനസ്സിലാവാനിടയില്ല. 1950 മുതല്‍ക്കിങ്ങോട്ട് അദ്ദേഹം പോളിറ്റ് ബ്യൂറോ അംഗമായി എന്നൊന്നും അത്യാവശ്യം എഴുത്ത് അറിയുന്നവര്‍ എഴുതില്ല.
അതിനടുത്ത വാക്യമോ?
He became the first elected Chief Minister of the Community party in 1957.
കമ്യൂണിറ്റി പാര്‍ട്ടി എവിടെയോ വന്ന ഒരു typo ആണെന്നെങ്കിലും കരുതാം. വിവരദോഷികള്‍ക്കെന്തു  പ്രൂഫ്റീഡിങ്. എതിരാളികളെ അപമാനിക്കാന്‍ ഏറ്റവും നീചമായ പദപ്രയോഗങ്ങള്‍ നടത്തുന്നതിലെ വൈദഗ്ധ്യമാണ് ഇവര്‍ക്കാകെ എഴുത്ത് എന്നത്. ആകെപ്പരിചയമുള്ള ഗവേഷണം അപവാദവ്യവസായവും. ഉദ്ദേശിച്ചത് ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നായിരിക്കണം. പറഞ്ഞതിന്റെ ധ്വനി പക്ഷേ അതൊന്നുമല്ല.
കൂടുതല്‍ പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
ഇ എം എസിന്റെ പേരില്‍ സ്ഥാപിച്ച പഠന ഗവേഷണകേന്ദ്രക്കാര്‍ക്ക്  വെറും നാലുവാക്യം ഇ എം എസ്സിനെക്കുറിച്ചെഴുതാന്‍ അറിയില്ല. വല്ലാത്ത ദുര്യോഗം തന്നെ. ഇവര്‍ കേമ്പസില്‍ ഇ എം എസ്സിനു സ്മാരകം പണിയാന്‍ പോവുകയാണത്രെ.